പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഏറെ ചർച്ചയായ എഫ്സിആർഎ ഭേദഗതി ബിൽ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി. ബുധനാഴ്ചത്തെ പാർലമെന്റ് അജണ്ടയിലും ബിൽ ഉൾപ്പെടുത്തിയിട്ടില്ല. ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാനുള്ള ശിപാർശയും അജണ്ടയിൽ ഇടംപിടിച്ചിട്ടില്ല.
വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതിനും ചട്ടങ്ങൾ കൂടുതൽ കർശനമാക്കുന്നതിനുമാണ് എഫ്സിആർഎ ഭേദഗതി ബിൽ ലക്ഷ്യമിടുന്നത്. എന്നാൽ നാളത്തെയും വരും ദിവസങ്ങളിലെയും പാർലമെന്റ് കാര്യസൂചികയിൽ ബിൽ സംബന്ധിച്ച നിർദേശങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.
ഇതോടെ നിലവിലെ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനോ ചർച്ചയ്ക്കെടുക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ബിൽ ജെപിസിക്ക് വിടണമെന്ന ആവശ്യം പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ ശക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലും നിലവിൽ ഔദ്യോഗിക നടപടികളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.
പാർലമെന്റിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും മറ്റ് നിയമനിർമാണങ്ങളുടെ തിരക്കും കണക്കിലെടുത്താണ് ബിൽ മാറ്റിവെക്കുന്നതെന്നാണ് സൂചന. അടുത്ത സമ്മേളനത്തിലായിരിക്കും ബില്ലുമായി ബന്ധപ്പെട്ട തുടർനടപടികൾ എടുക്കുക.
Tags : FCRA AmendmentBill Parliament CentralGovernment