കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ 'ത്സാൽമുരി' കഴിച്ചതിനെ രാഷ്ട്രീയ വിവാദമാക്കിയ തൃണമൂൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഞാൻ ത്സാൽമുരികഴിച്ചു, പക്ഷേ അതിന്റെ എരിവ് അനുഭവിച്ചത് തൃണമൂൽ കോൺഗ്രസിനാണ്" എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
കൃഷ്ണനഗറിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി തൃണമൂൽ കോൺഗ്രസിനെതിരെ തിരിച്ചടിച്ചത്. "ത്സാൽമുിരി കഴിച്ചതിലൂടെ ചിലർക്ക് വലിയ ഷോക്ക് ഏറ്റതായി ഞാൻ കേട്ടു. ത്സാൽമുരികഴിച്ചത് ഞാനാണ്, പക്ഷേ എരിഞ്ഞത് തൃണമൂലിനാണ്," അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞയാഴ്ച ബംഗാളിലെ ഝാർഗ്രാമിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ഹെലിപാഡിലേക്കുള്ള യാത്രമധ്യേ പ്രധാനമന്ത്രി തന്റെ വാഹനം നിർത്തുകയും റോഡരികിലെ ഒരു കടയിൽ നിന്ന് ത്സാൽമുരി വാങ്ങി കഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
മേയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപിയുടെ വിജയം ആഘോഷിക്കുമെന്നും അന്ന് മധുരപലഹാരങ്ങൾക്കൊപ്പം ത്സാൽമുരിയും വിതരണം ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ത്സാൽമുരി തീറ്റ വെറും നാടകമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ വിമർശിച്ചിരുന്നു.
മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ചാണ് ക്യാമറകൾക്ക് മുന്നിൽ പ്രധാനമന്ത്രി ഭക്ഷണം കഴിച്ചതെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ അനുവാദമില്ലെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.
Tags : Jhalmuri Prime Minister Bengal Latest News