ന്യൂഡൽഹി: തമിഴ്നാട്ടിൽ അധികാരമേൽക്കാൻ തയാറെടുക്കുന്ന നടൻ വിജയ് തന്റെ തെരഞ്ഞെടുപ്പു വാദ്ഗാനങ്ങൾ നിറവേറ്റാൻ ചെലവിടേണ്ടിവരിക പ്രതിവർഷം ഒരു ലക്ഷം കോടി രൂപ.
സ്ത്രീകൾക്കും തൊഴിലില്ലാത്തവർക്കും യുവാക്കൾക്കും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടു പണമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള വിജയ് സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ മൂന്നിലൊന്നും തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നിറവേറ്റോൻ ചെലവാക്കേണ്ടിവരും. 2025-26ലെ സംസ്ഥാന ബജറ്റനുസരിച്ച് തമിഴ്നാട് സർക്കാരിന്റെ റവന്യൂ വരുമാനം 3.31 ലക്ഷം കോടി രൂപയാണ്.
ജനക്ഷേമ പദ്ധതികൾക്കും സബ്സിഡികൾക്കുമായി ഡിഎംകെ സർക്കാർ കഴിഞ്ഞ സാന്പത്തികവർഷം 65,000 കോടിയാണു ചെലവിട്ടതെങ്കിൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നിറവേറ്റണമെങ്കിൽ ഇതിൽനിന്ന് 50 ശതമാനത്തിലധികം വർധനയോടെ ഒരു ലക്ഷം കോടി രൂപയ്ക്കടുത്ത് വിജയ്യുടെ പാർട്ടി നീക്കിവയ്ക്കേണ്ടി വരും.
60 വയസിൽ താഴെയുള്ള വീട്ടമ്മമാർക്കു പ്രതിമാസം 2500 രൂപ സാന്പത്തികസഹായം, ഒരു വീട്ടിലേക്ക് വർഷം സൗജന്യമായി ആറു എൽപിജി സിലിണ്ടറുകൾ, ഒരു വീടിന് പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, അഞ്ചു ലക്ഷത്തിൽ താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ യുവതികളുടെ വിവാഹത്തിന് നിശ്ചിത ഗ്രാം സ്വർണവും സിൽക്ക് സാരിയും, തൊഴിൽരഹിതരായ ബിരുദദാരികൾക്ക് പ്രതിമാസം 4000 രൂപ സാന്പത്തികസഹായം തുടങ്ങിയ വാഗ്ദാനങ്ങളടങ്ങിയ ടിവികെയുടെ പ്രകടനപത്രിക അവരെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇവകൂടാതെ വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം, പെൻഷൻ, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിലും സബ്സിഡികളുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ടിവികെ നടത്തിയിട്ടുണ്ട്.
ഇതിനോടകം കടക്കെണിയിലായ തമിഴ്നാടിന്റെ കടബാധ്യത അടുത്ത വർഷം മാർച്ചോടെ 10.71 ലക്ഷം തൊടുമെന്നാണു കണക്ക്.
സംസ്ഥാനത്തിന്റെ നികുതിവരുമാനം മാത്രം പ്രതിവർഷം 2.1 ലക്ഷം കോടിയാണെന്നിരിക്കെ ഇതിന്റെ പകുതിയോളമാണ് പ്രതിവർഷം വിജയ് ജനക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കേണ്ടി വരിക.
Tags : Vijay cost promises TVK Tamil Nadu