ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ ഉണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ, നോർവീജിയൻ മാധ്യമപ്രവർത്തകയായ ഹെല്ലെ ലംഗ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നു. നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ഇവർ ഉന്നയിച്ച ചോദ്യങ്ങളാണ് വലിയ വിവാദങ്ങൾക്ക് വഴിതുറന്നത്.
ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം (157-ാം സ്ഥാനം) അടക്കം ചൂണ്ടിക്കാട്ടിയാണ് ഹെല്ലെ ലംഗ് വിമർശനം ഉയർത്തിയത്. ഇതിന് മറുപടിയായി വാർത്താസമ്മേളനത്തിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് ഇന്ത്യയുടെ സംസ്കാരം, ചെസിന്റെ ഉത്ഭവം, യോഗ, കോവിഡ് വാക്സിൻ നയതന്ത്രം എന്നിവയെക്കുറിച്ചെല്ലാം ദീർഘമായി സംസാരിച്ചിരുന്നു.
വാർത്താസമ്മേളനത്തിലെ വാദപ്രതിവാദങ്ങൾക്ക് പിന്നാലെ ഹെല്ലെ ലംഗിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.
ചൈനയെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും പുകഴ്ത്തി ഇവർ മുൻപ് എഴുതിയ ലേഖനങ്ങൾ ചൂണ്ടിക്കാണിച്ച്, ഇവർ ഒരു വിദേശ ചാരവനിതയോ ഏജന്റോ ആണെന്ന് വരെ സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉയർന്നു.
വിവാദങ്ങൾ കനത്തതോടെ ഇവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന, പതിനാലായിരത്തിൽ താഴെ മാത്രം വരിക്കാരുള്ള നോർവീജിയൻ പത്രത്തിലെ കമന്റേറ്ററാണ് ഹെല്ലെ ലംഗ്. മുൻപ് പല പ്രമുഖ മാധ്യമങ്ങളിലും ഫ്രീലാൻസറായി ജോലി ചെയ്തിട്ടുള്ള ഇവർ, ഡോണൾഡ് ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും ഇലോൺ മസ്കിന്റെ ടെസ്ല കമ്പനിക്കെതിരെയും ശക്തമായ ലേഖനങ്ങൾ എഴുതി ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ്.
Tags : Journalist Helle Lange Norway Latest News Prime Minister