കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി പദവി ഒഴിയാൻ തയ്യാറാകാത്ത മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി. മമതയുടെ ഈ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഗവർണർ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം കമ്മീഷൻ സാക്ഷ്യപ്പെടുത്തിയ നിമിഷം മുതൽ മമത ബാനർജി മുഖ്യമന്ത്രി അല്ലാതായി മാറിയെന്ന് ജഠ്മലാനി പറഞ്ഞു. ഇപ്പോൾ അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്നത് ഒരു 'അതിക്രമിച്ചു കയറിയ ആളെപ്പോലെ' ആണെന്നും അദ്ദേഹം പരിഹസിച്ചു.
മമത അന്തസ്സോടെ രാജിവെക്കാൻ തയ്യാറല്ലെങ്കിൽ ഗവർണർക്ക് അവരെ പുറത്താക്കാൻ അധികാരമുണ്ട്. ആവശ്യമെങ്കിൽ പോലീസിനെ ഉപയോഗിച്ച് ഓഫീസിൽ നിന്ന് ഒഴിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അവർ കസേരയിൽ ഒട്ടിപ്പിടിച്ചിരിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, അവരെ ചവിട്ടി പുറത്താക്കുകയാണ് വേണ്ടത്" എന്നാണ് ജഠ്മലാനി പ്രതികരിച്ചത്.
തുടർച്ചയായ മൂന്ന് ടേമുകൾക്ക് ശേഷം ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും, 100 സീറ്റുകൾ ബിജെപി 'മോഷ്ടിച്ചതാണ്' എന്നാണ് മമത ആരോപിക്കുന്നത്. സ്വന്തം മണ്ഡലമായ ഭബാനിപൂരിൽ തോറ്റ മമത, രാജ്ഭവനിലേക്ക് പോകില്ലെന്നും രാജിക്കത്ത് നൽകില്ലെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Tags : Mamata Banerjee Mahesh Jethmalani West Bengal Latest News