ലക്നോ: വിദ്യാർഥിനിയോട് ഫോണിലൂടെ അപമര്യാദയായി സംസാരിച്ചതിനും, ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തതിനും ലക്നോ യൂണിവേഴ്സിറ്റിയിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ പർമീത് സിംഗ് (40)നെ സസ്പെൻഡ് ചെയ്തു
വൈസ് ചാൻസലർ ജെ.പി. സൈനിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന എക്സിക്യൂട്ടീവ് കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഇയാളെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗീകമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും അധ്യാപകരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് മൂന്നംഗ ഉന്നതതല അച്ചടക്ക സമിതി തങ്ങളുടെ ഇടക്കാല റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
സർവകലാശാലയുടെ അന്തസിന് ഭംഗം വരുത്തിയതിൽ അധ്യാപകൻ കുറ്റക്കാരനാണെന്ന് സമിതി കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു. കൂടാതെ, തൊഴിലിടത്തിൽ ഗുരുതരമായ ലൈംഗീക-മാനസിക പീഡനങ്ങളും മോശം പെരുമാറ്റവും നടത്തിയതിനും ഇയാൾ ഉത്തരവാദിയാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
അധ്യാപകന് എതിരെ കുറ്റപത്രം നൽകിയിട്ടുണ്ടെന്നും 15 ദിവസത്തിനുള്ളിൽ തെളിവുകൾ സഹിതം രേഖാമൂലമുള്ള മറുപടി നൽകണമെന്നും അല്ലാത്തപക്ഷം പിരിച്ചുവിടൽ നടപടികൾ ആരംഭിക്കാമെന്നും സർവകലാശാല അറിയിച്ചു.
അസിസ്റ്റന്റ് പ്രഫസറും ബിഎസ്സി അവസാന വർഷ വിദ്യാർഥിനിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദം പുറത്തുവന്നത്. ഈ ഓഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിലാണ് സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടതും അധ്യാപകനെതിരെ നടപടിയെടുത്തതും.
യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളറുടെ പരാതിയില്‍ ഹസന്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് മേയ് 16 ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു.
Tags : Lucknow Professor Student Suspended