ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ മരിച്ച മകളുടെ മൃതദേഹം സംസ്കരിക്കാതെ നാല് മാസത്തോളം വീടിനുള്ളിൽ സൂക്ഷിച്ച വയോധികൻ അറസ്റ്റിൽ. തെലി മൊഹല്ല സ്വദേശി ഉദയഭാനു ബിശ്വാസ് (72) ആണ് മകൾ പ്രിയങ്ക (35) യുടെ മൃതദേഹം വീടിനുള്ളിലെ മുറിയിൽ പൂട്ടിയിട്ടത്.
രോഗബാധിതയായിരുന്ന പ്രിയങ്ക 2025 ഡിസംബർ ഒന്നിനാണ് മരിച്ചത്. മരണവിവരം പുറത്തറിയിക്കാതെ ഉദയഭാനു മാസങ്ങളോളം മൃതദേഹത്തോടൊപ്പം അതേ വീട്ടിൽ കഴിഞ്ഞു. മൃതദേഹം അഴുകിയ ഗന്ധം, പുറത്തുവരാതിരിക്കാൻ ഇയാൾ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ മാസം വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേയ്ക്കും ശരീരം അഴുകി അസ്ഥികൂടമായി മാറിയിരുന്നു.
നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.