ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയ ചർച്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി. എന്നാൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ ഒരു നഷ്ടവും സംഭവിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി.
സ്വാതന്ത്ര്യത്തിന് പിന്നാലെ സ്ത്രീകൾക്ക് വോട്ടവകാശം ഉറപ്പാക്കിയതും തദ്ദേശ ഭരണസ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തിയതും കോൺഗ്രസാണെന്ന് പ്രിയങ്ക ഓർമിപ്പിച്ചു. അന്ന് ബിജെപി സംവരണത്തെ എതിർക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. ഒബിസി വിഭാഗത്തിന് അർഹമായ സംവരണം നൽകാൻ സർക്കാർ ഭയപ്പെടുകയാണ്. ജാതി സംവരണം ഒഴിവാക്കാനാണ് പഴയ സെൻസസ് കണക്കുകൾ ആധാരമാക്കുന്നത്. ഒബിസി വിഭാഗത്തിന്റെ അവകാശങ്ങൾ കവരാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളുടെ ചാമ്പ്യനാകാൻ ശ്രമിക്കുകയാണെന്നും എന്നാൽ നിലവിലെ 543 സീറ്റുകളിലും ഇപ്പോൾ തന്നെ സംവരണം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു. മണ്ഡല പുനർനിർണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം കുറയുമെന്നത് വസ്തുതാവിരുദ്ധമാണ്. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടാകും.
തമിഴ്നാടിന്റെ സീറ്റ് വിഹിതം 7.18 ശതമാനത്തിൽ നിന്ന് 7.23 ശതമാനമായി ഉയരും. കർണാടകയിലെ സീറ്റുകൾ 28-ൽ നിന്ന് 42 ആയി വർധിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഉറപ്പ് നൽകുന്നുവെന്നും അമിത് ഷാ പറഞ്ഞു. നിലവിലെ മണ്ഡല പുനർനിർണയ ചട്ടങ്ങൾ യുപി.എ സർക്കാരിന്റെ കാലത്ത് പാസാക്കിയതാണെന്നും സർക്കാർ അത് പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ ബില്ലിനെ എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ ക്ഷമിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ലോക്സഭയിലുള്ള സീറ്റ് അനുപാതം അതേപടി നിലനിർത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
അതേസമയം, ഭരണഘടനയെ ഹൈജാക്ക് ചെയ്ത് സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. വോട്ടെടുപ്പിന് ശേഷമാണ് ഭരണഘടനാ ഭേദഗതി ബിൽ ചർച്ചയ്ക്കെടുക്കാൻ സഭ അനുമതി നൽകിയത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വിശദമായ റിപ്പോർട്ട് സർക്കാർ സഭയിൽ സമർപ്പിക്കും.
Tags : Amith Sha Priyanka Gandhi Opposition Parliament Latest News