മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മാൽവാനിയിൽ നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി സെലിമ ഖാത്തൂൻ (33) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഇവരുടെ ഭർത്താവ് ഷംസുദ്ദീൻ അബ്ദുൽ മത്തീനെ ഒഡീഷയിൽ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മേയ് 18നാണ് സെലിമയെ അയൽവാസികൾ അവസാനമായി കണ്ടത്. അതിനുശേഷം ഇവരുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
കഴിഞ്ഞ 22 ന് വീടിനുള്ളിൽ നിന്ന് കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ സംശയം തോന്നിയ അയൽവാസികൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വീട്ടിൽ എലി ചത്തു കിടക്കുന്നുണ്ടെന്ന് ഷംസുദ്ദീൻ പറഞ്ഞു. ദുർഗന്ധം അസഹനീയമായതിനെ തുടർന്ന് അയൽവാസികൾ മാൽവാനി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ച് അകത്തു കടന്ന് പരിശോധിച്ചപ്പോഴാണ് സെലിമയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ വകവരുത്തിയ ശേഷം ഷംസുദ്ദീൻ സംസ്ഥാനം വിട്ടതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഒഡീഷയിലുണ്ടെന്ന് കണ്ടെത്തിയത്.