ന്യൂഡൽഹി: ഗുജറാത്തിലെ ബനസ്കാന്തയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ജഗദീഷ് വിശ്വകർമ നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. കോൺഗ്രസ് വനിതാ എംപിയെ അപമാനിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാരമെന്ന് ആരോപിക്കപ്പെടുന്നു.
സ്ത്രീകളെ ആദരിക്കുന്നുവെന്ന ബിജെപിയുടെ അവകാശവാദം വെറും പൊള്ളയാണെന്ന് ഈ സംഭവം തെളിയിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി നേതാക്കൾക്കിടയിൽ സ്ത്രീകളോടുള്ള യഥാർത്ഥ മനോഭാവമാണ് ഇത്തരം പരാമർശങ്ങളിലൂടെ പുറത്തുവരുന്നത്. ഗുജറാത്ത് ബിജെപി അധ്യക്ഷന്റെ വാക്കുകൾ സ്ത്രീത്വത്തോടുള്ള അനാദരവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബനസ്കാന്തയിലെ ബിജെപിയുടെ വിജയത്തെക്കുറിച്ചും മേഖലയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് ജഗദീഷ് വിശ്വകർമ വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് എംപിക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവന വ്യക്തിഹത്യയാണെന്നാരോപിച്ച് കോൺഗ്രസ് ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരാനിരിക്കെ, ഇത്തരം വിവാദങ്ങൾ രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും ബിജെപി പ്രധാന തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതിനിടയിലാണ് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത്.
Tags : Rahul Gandhi Latest News