ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) നിന്നുള്ള ഏഴ് രാജ്യസഭ എംപിമാർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നതോടെ രാജ്യസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന്റെ അംഗസംഖ്യ 148 ആയി ഉയർന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന നിർണായക ലക്ഷ്യത്തിലേക്ക് എൻഡിഎ കൂടുതൽ അടുത്തിരിക്കുകയാണ്.
രാഘവ് ചദ്ദ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, അശോക് കുമാർ മിത്തൽ, സന്ദീപ് കുമാർ പഥക്, ഡോ. വിക്രംജിത് സിംഗ് സാഹ്നി, രാജീന്ദർ ഗുപ്ത എന്നിവരാണ് എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. ഏഴ് എംപിമാരുടെയും ബിജെപിയിലേക്കുള്ള ലയനത്തിന് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി. രാധാകൃഷ്ണൻ അംഗീകാരം നൽകി.
എഎപിയുടെ രാജ്യസഭാ അംഗങ്ങളിൽ മൂന്നിൽ രണ്ടിലധികം പേർ ഒരുമിച്ച് മാറിയതിനാൽ 'ഫിഫ്റ്റി-ഫിഫ്റ്റി' നിയമം അഥവാ കൂറുമാറ്റ നിരോധന നിയമത്തിലെ (പത്താം ഷെഡ്യൂൾ) വ്യവസ്ഥകൾ പ്രകാരം ഇവരുടെ എംപി സ്ഥാനം സുരക്ഷിതമായിരിക്കും.
ഈ മാറ്റത്തോടെ രാജ്യസഭയിൽ ബിജെപിയുടെ മാത്രം അംഗസംഖ്യ 113 ആയി. സഖ്യകക്ഷികളും ഏഴ് നോമിനേറ്റഡ് അംഗങ്ങളും ഉൾപ്പെടെ എൻഡിഎയുടെ ആകെ ബലം 148 ആണ്. ഈ വർഷം ഒഴിവ് വരുന്ന 30 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ 163 എന്ന 'ടു-തേർഡ് മെജോറിറ്റി' (മൂന്നിൽ രണ്ട് ഭൂരിപക്ഷം) കടക്കാൻ ബിജെപിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
Tags : NDA Rajya Sabha AAP Latest News