പാറ്റ്ന: മികച്ച ഭരണകർത്താവ് എന്ന അർഥത്തിൽ സുശാസൻ ബാബു എന്ന വിളിപ്പേരിലാണ് നിതീഷ് കുമാറിനെ ബിഹാറിലെ ഭരണകേന്ദ്രങ്ങൾ വിശേഷിപ്പിച്ചിരുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം കാലം മുഖ്യമന്ത്രിക്കസേരയിലിരുന്ന നേതാവ് എന്ന ഖ്യാതിയിലും സ്വന്തം പാർട്ടിക്ക് ഒരിക്കൽപോലും ഭൂരിപക്ഷം നേടിക്കൊടുക്കാൻ നിതീഷിന് കഴിഞ്ഞിരുന്നില്ല. എന്നിട്ടും മുഖ്യമന്ത്രിയായി മറ്റൊരാളെയും സഖ്യകക്ഷികൾ നിർദേശിച്ചിരുന്നില്ല എന്നതാണ് കൗതുകകരം.
നാലു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയജീവിതത്തിനിടെ ഹിന്ദുത്വ പാർട്ടികളെയും സോഷ്യലിസ്റ്റ് പാർട്ടികളെയും കോൺഗ്രസിനെയും നിതീഷ് മാറിമാറി വരിച്ചു. 2005ൽ ലാലു പ്രസാദ് യാദവ് യുഗത്തിന് അന്ത്യം കുറിച്ചാണ് ആദ്യം മുഖ്യമന്ത്രിയാകുന്നത്. ബിജെപിയും ഒപ്പമുണ്ടായിരുന്നു. 2010ലും ജെഡിയു-ബിജെപി സഖ്യം അധികാരത്തിലെത്തി.
എന്നാൽ, 2013ൽ സഖ്യത്തിൽ കല്ലുകടി രൂപപ്പെട്ടു. നരേന്ദ്ര മോദിയെ എൻഡിഎയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് നിതീഷ്കുമാർ എൻഡിഎ വിട്ടു. ലാലുവിന്റെ ആർജെഡിയും കോൺഗ്രസും നല്കിയ പിന്തുണയിൽ നിതീഷ് മുന്നോട്ടുപോയി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച ജെഡിയു വെറും രണ്ടു സീറ്റിലൊതുങ്ങി. വൈകാതെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഉറ്റ അനുയായിയും ദളിത് നേതാവുമായ ജീതൻ റാം മാൻജി മുഖ്യമന്ത്രിയായി.ഒന്പതു മാസത്തിനകം മാൻജിയെ പുറത്താക്കി നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു-ആർജെഡി-കോൺഗ്രസ് മഹാ സഖ്യം 243ൽ 178 സീറ്റ് നേടി. ബിജെപിക്ക് വെറും 58 സീറ്റാണു കിട്ടിയത്. നിതീഷ്കുമാർ മുഖ്യമന്ത്രിയായും ആർജെഡിയിലെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സർക്കാർ അധികാരത്തിലേറി.
2017ൽ ആർജെഡിയുമായുള്ള ഭിന്നതയുടെ പേരിൽ നിതീഷ് കളം മാറി എൻഡിയിലെത്തി. 2020വരെ സർക്കാർ മുന്നോട്ടു പോയി.2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു മുന്നണി കഷ്ടിച്ചാണു ഭൂരിപക്ഷം ഒപ്പിച്ചത്. ചരിത്രത്തിലാദ്യമായി ജെഡിയുവിനെ കടത്തിവെട്ടി ബിജെപി വലിയ ഒറ്റക്കക്ഷിയായി. ബിജെപിക്ക് 75ഉം ജെഡിയുവിന് 45ഉം സീറ്റാണു കിട്ടിയത്.
ജെഡിയു മത്സരിച്ച സീറ്റുകളിൽ ചിരാഗ് പാസ്വാൻ ബിജെപി വിമതരെ എൽജെപി ലേബലിൽ രംഗത്തിറക്കിയതാണ് സീറ്റ് കുറയാൻ കാരണം.ജെഡിയു മെലിഞ്ഞെങ്കിലും നിതീഷിനു മുഖ്യമന്ത്രിസ്ഥാനം നല്കാൻ ബിജെപി സൗമനസ്യം കാട്ടി.
നിതീഷ്കുമാർ സർക്കാർ വീണ്ടും അധികാരത്തിലെത്തി. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം കിട്ടി. തന്റെ പാർട്ടിയെ ബിജെപി വിഴുങ്ങാനൊരുങ്ങുകയാണെന്നു തിരിച്ചറിഞ്ഞ നിതീഷ്കുമാർ 2022ൽ എൻഡിഎ വിട്ട് വീണ്ടും മഹാസഖ്യത്തിന്റെ ഭാഗമായി. നിതീഷിന്റെ നേതൃത്വത്തിൽ ജെഡിയുആർജെഡികോൺഗ്രസ് സർക്കാർ അധികാരത്തിലേറി.
ഇടതു പാർട്ടികൾ പുറത്തുനിന്നു പിന്തുണ നല്കി. ഒന്നര വർഷത്തിനുശേഷം ഈ സഖ്യവും തകർന്നു. നിതീഷ് എൻഡിഎയിലേക്കു പോയി വീണ്ടും മുഖ്യമന്ത്രിയാവുകയായിരുന്നു. നിലവിൽ 243 അംഗ സഭയിൽ 89 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവുംവലിയ ഒറ്റക്കക്ഷി. എന്നിട്ടും മുഖ്യമന്ത്രിയായത് 85 അംഗങ്ങളുള്ള ജനതാദൾ യു നേതാവുകൂടിയായ നിതീഷ്.
ലോക് ജനശക്തി പാർട്ടിയുടെ (രാംവിലാസ്) 19 അംഗങ്ങളും കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ അഞ്ച് അംഗങ്ങളും നിതീഷിന്റെ നേതൃത്വം ചോദ്യംചെയ്തില്ല.
രാജ്യസഭാംഗം ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയലോക്മോർച്ചയുടെ അഞ്ച് എംഎൽഎമാരുടെ പിന്തുണയും നിതീഷിനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മകനെ സജീവരാഷ്ട്രീയത്തിൽ എത്തിച്ച് നിതീഷ് രാജ്യസഭയുടെ പടികയറുന്നത്.