ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയും കേന്ദ്രമന്ത്രി കിരൺ റിജിജുവും തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകിയതോടെ സഭ പ്രക്ഷുബ്ധമായി.
പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനെതിരെ രൂക്ഷമായ പരിഹാസവുമായാണ് ഗൗരവ് ഗൊഗോയ് സംസാരിച്ചത്. സ്പീക്കറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത ഗൊഗോയ്, പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു.
ഗൊഗോയ്യുടെ പരാമർശങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് അമിത് ഷാ പ്രതികരിച്ചത്. സ്പീക്കറുടെ പദവിയെ അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും, ചട്ടങ്ങൾ പാലിക്കാതെ സഭ തടസപ്പെടുത്തുന്നവരാണ് നിഷ്പക്ഷതയെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്പീക്കർ സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷത്തിന് ചർച്ചകളിൽ താത്പര്യമില്ലെന്നും ബഹളം വെച്ച് സഭ സ്തംഭിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും റിജിജു പറഞ്ഞു. അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് തന്നെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
Tags : No-confidence motion Amit Shah Kiren Rijiju Gaurav Gogoi