ന്യൂഡൽഹി: പാർലമെന്റിൽ ഇന്ന് നടന്ന വനിതാ സംവരണം, മണ്ഡല പുനർനിർണയം എന്നിവയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി ഉയർത്തിയ '16' എന്ന അക്കത്തെച്ചൊല്ലിയുള്ള ദുരൂഹത രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. ഏപ്രിൽ 16-ാം തീയതിയെയും '16' എന്ന അക്കത്തെയും പരാമർശിച്ചുകൊണ്ട് "മൈ ഗോഡ്, ഹൗ ക്രേസി!" എന്ന് ആശ്ചര്യപ്പെട്ട രാഹുൽ, തന്റെ പക്കലുള്ള ഈ രഹസ്യത്തിന്റെ ഉത്തരം ഭരണപക്ഷത്തുള്ളവർക്ക് അറിയാമെങ്കിൽ തനിക്ക് മെസ്സേജ് അയക്കാൻ വെല്ലുവിളിച്ചു.
എന്താണ് ഈ 'നമ്പർ 16' എന്നത് രാഹുൽ ഗാന്ധി നേരിട്ട് വിശദീകരിച്ചില്ലെങ്കിലും, രാഷ്ട്രീയ നിരീക്ഷകർ ഇതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. 2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗു ദേശം പാർട്ടിക്ക് ലോക്സഭയിലുള്ളത് കൃത്യം 16 സീറ്റുകളാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയാൻ കാരണമായേക്കാവുന്ന 'മണ്ഡല പുനർനിർണയ' ബില്ലിനെ ടിഡിപി പിന്തുണയ്ക്കില്ലെന്ന സൂചനയാകാം രാഹുൽ നൽകിയത്.
സഭയിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രിക്ക് ആവേശം കുറവാണെന്നും തന്റെ പരാജയം അദ്ദേഹം തിരിച്ചറിഞ്ഞുവെന്നും രാഹുൽ പരിഹസിച്ചു. ഏപ്രിൽ 16-ന് ഈ ബില്ലുകൾ അവതരിപ്പിക്കാനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വലിയ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : 'Number 16' Rahul Gandhi Prime Minister BJP camp TDP Latest News