ചണ്ഡിഗഡ്: പഞ്ചാബിലെ പട്യാലയിൽ റെയിൽവെ ട്രാക്കിനു സമീപം സ്ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഗുർജീന്തർ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. സ്ഫോടനം നടത്തുന്നതിനിടെ കൊല്ലപ്പെട്ട ജാഗ്രൂപ് സിംഗിന്റെ പ്രധാന കൂട്ടാളിയാണ് ഗുർജീന്ദർ. ശംഭു, സിർഹിന്ദ് റെയിൽവെ ട്രാക്ക് സ്ഫോടനങ്ങളിലും മോഗ ഗ്രനേഡ് ആക്രമണത്തിലും ഇയാളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പാക് രഹസ്യാന്വേഷണവിഭാഗമായ ഐഎസ്ഐയുടെ പിന്തുണയുള്ള ഖാലിസ്ഥാൻ അനുകൂല ഭീകര സംഘടനയാണ് സ്ഫോടനത്തിനു പിന്നിലെന്ന് പോലീസ് കരുതുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പട്യാലയിലെ ശംഭുവിൽ ചരക്ക് ട്രെയിനുകൾ കടന്നുപോകുന്ന ട്രാക്കിലായിരുന്നു സ്ഫോടനം.