ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ഇന്ധന വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ ഉപയോഗത്തിൽ അതീവ ജാഗ്രതയും നിയന്ത്രണവും പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. തെലങ്കാനയിലെ ഹൈദരാബാദിൽ 9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങൾ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. ഇത് വിദേശ നാണയ ശേഖരം സംരക്ഷിക്കാനും യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനും സഹായിക്കും. മെട്രോ ട്രെയിനുകൾ ലഭ്യമായ നഗരങ്ങളിൽ പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തണം. കാർപൂളിംഗ് രീതികൾ പ്രോത്സാഹിപ്പിക്കണം.
ഇന്ധന ലാഭത്തിനായി കോവിഡ് കാലത്തെ പോലെ 'വർക്ക് ഫ്രം ഹോം'ഓൺലൈൻ മീറ്റിംഗുകൾ എന്നിവ വീണ്ടും നടപ്പിലാക്കാനും അദ്ദേഹം നിർദേശിച്ചു. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് അഭ്യർത്ഥിച്ചു.
സോളാർ പവർ, എഥനോൾ മിശ്രിതം ചേർത്ത പെട്രോൾ, സിഎൻജി എന്നിവയുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി അവസാനം മുതൽ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ധന വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ക്രൂഡ് ഓയിൽ വില ആഗോള വിപണിയിൽ ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്ന ഈ സാഹചര്യത്തിൽ രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനാണ് പ്രധാനമന്ത്രി ഇത്തരമൊരു ആഹ്വാനം നൽകിയിരിക്കുന്നത്.