ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതിക്ക് സ്വീകരണം. ഹിന്ദു യുവവാഹിനി സംഘടനയുടെ മുൻ അംഗമായ സുശീൽ പ്രജാപതിയെയാണ് അനുയായികൾ ജയിൽ കവാടം മുതൽ പൂമാല അണിയിച്ച് സ്വാഗതം ചെയ്തത്.
അഭിഭാഷകനെ പരിചയപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി എൽഎൽബി വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. അറസ്റ്റ് ചെയ്ത് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ ജാമ്യത്തിൽ വിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണുയരുന്നത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതിയെ തോളിലേറ്റുകയും മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിൽ കാണാം. അനുയായികളുടെ തോളിലിരുന്ന് വഴിയിലുള്ളവരെ പ്രതി കൈവീശി കാണിക്കുന്നതും വീഡിയോകളിലുണ്ട്. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരായവർക്ക് ഇത്തരത്തിൽ സ്വീകരണങ്ങൾ നൽകുന്നത് നിയമവാഴ്ചയെയും സ്ത്രീ സുരക്ഷയെയും ചോദ്യം ചെയ്യുന്നതാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് സംഭവത്തെ രൂക്ഷമായി വിമർശിച്ചു. ഉത്തർപ്രദേശിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags : Rape accused bail Police investigation