മുംബൈ: മതപരിവർത്തന, ലൈംഗികാതിക്രമ പരാതികളെ തുടർന്ന് ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് ശാഖ താൽക്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം.
പരാതികൾക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ചിടാൻ കമ്പനി തീരുമാനിച്ചത്. നിലവിൽ ഒമ്പതു കേസുകളാണ് രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ നാസിക് ശാഖയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് ഡാനിഷ്, തൗസിഫ്, നിദ ഖാൻ എന്നിവരടക്കം ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് ഒരു ജീവനക്കാരി പരാതി നൽകിയിരുന്നു.
ലൈംഗിക ചൂഷണത്തോടൊപ്പം ചില ജീവനക്കാരെ പ്രത്യേക മതത്തിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നും ആരോപണം ഉയർന്നിരുന്നു. അതേസമയം പ്രതികൾക്ക് മലേഷ്യ ആസ്ഥാനമായുള്ള മതപ്രഭാഷകരുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തുനിന്ന് ഈ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കേന്ദ്ര ഏജൻസികൾ പരിശോധിച്ചുവരികയാണ്. പ്രതികൾ നിർബന്ധിച്ച് നമസ്കാരം ചെയ്യിപ്പിച്ചെന്നും നിർബന്ധിച്ച് മാംസാഹാരം കഴിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.