ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിച്ചു. പുതുതായി 23 എംഎൽഎമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ നിന്ന് 21 പേരും സഖ്യകക്ഷിയായ കോൺഗ്രസിൽ നിന്ന് രണ്ട് പേരുമാണ് മന്ത്രിസഭയിൽ ഇടംപിടിച്ചത്.
എന്നാൽ, സർക്കാരിന്റെ പ്രധാന സഖ്യകക്ഷികളായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും വിടുതലൈ ചിരുതൈഗൾ കക്ഷിയും ഈ ഘട്ടത്തിൽ മന്ത്രിസഭയുടെ ഭാഗമായിട്ടില്ല. ഇരു പാർട്ടികൾക്കും ഓരോ മന്ത്രിസ്ഥാനം വീതം മാറ്റിവെച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ പ്രതിനിധികളെ അവർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിൽ ഇവർ മന്ത്രിസഭയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ പുറത്തുനിന്ന് പിന്തുണ നൽകുന്ന സിപിഐ, സിപിഎം, വിസികെ, ഐയുഎംഎൽ കക്ഷികളെ ഭരണത്തിൽ പങ്കാളികളാക്കാൻ ടിവികെ നേതൃത്വം ശ്രമിച്ചുവരികയാണ്. മേയ് 10-നാണ് ഒൻപത് മന്ത്രിമാർക്കൊപ്പം വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 23 പേർ കൂടി എത്തിയതോടെ വിജയ് മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 32 ആയി. തമിഴ്നാട് നിയമസഭയുടെ അംഗബലം അനുസരിച്ച് പരമാവധി 35 മന്ത്രിമാരെ വരെ ഉൾപ്പെടുത്താം.
ബാക്കിയുള്ള 3 മന്ത്രിസ്ഥാനങ്ങൾ സഖ്യകക്ഷികൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. ടിവികെയിൽ നിന്ന് ശ്രീനാഥ്, കമലി എസ്, സി. വിജയലക്ഷ്മി, ആർ.വി. രഞ്ജിത് കുമാർ തുടങ്ങി 21 പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയ് മന്ത്രിസഭയുടെ ഭാഗമായതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഏതാണ്ട് ആറ് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്രപരമായ മുന്നേറ്റത്തിനാണ് കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത്. രാജേഷ് കുമാർ, തിരു പി. വിശ്വനാഥൻ എന്നിവരാണ് മന്ത്രിസഭയിൽ ചേർന്ന രണ്ട് കോൺഗ്രസ് എംഎൽഎമാർ.
1967 മാർച്ചിൽ എം. ഭക്തവത്സലം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസ് തമിഴ്നാട് അവസാനമായി ഭരിച്ചത്. തുടർന്ന് നടന്ന ചരിത്രപ്രസിദ്ധമായ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡിഎംകെ കോൺഗ്രസിനെ പരാജയപ്പെടുത്തി. അതിനുശേഷം ഇന്നുവരെ തമിഴ്നാട്ടിൽ ഒരു സർക്കാരിന്റെയും ഭാഗമാകാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. ആ ചരിത്രത്തിനാണ് ഇപ്പോൾ വിജയ്യുടെ മന്ത്രിസഭയിലൂടെ മാറ്റം വന്നിരിക്കുന്നത്.
Tags : Vijay Tamil Nadu CM Latest News