ചെന്നൈ: തമിഴ്നാട്ടിൽ നീണ്ട 60 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് പ്രതിനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരിത്ര നിമിഷത്തിൽ നാടകീയ രംഗങ്ങൾ. വിജയ് മന്ത്രിസഭയിലെ പുതിയ അംഗമായി കിളിയൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എസ്. രാജേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് വിവാദമുണ്ടായത്.
ഔദ്യോഗിക പ്രതിജ്ഞാ വാചകം വായിച്ചു തീർത്തതിന് തൊട്ടുപിന്നാലെ, അദ്ദേഹം കോൺഗ്രസ് നേതാക്കളായ കെ. കാമരാജ്, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ വേദിയിൽ വെച്ച് അഭിവാദ്യം ചെയ്യുകയായിരുന്നു. "കാമരാജിന്റെ നാമം വാഴ്ക, ഭാരതരത്ന രാജീവ് ഗാന്ധി വാഴ്ക, ജനനേതാവ് രാഹുൽ ഗാന്ധി വാഴ്ക" എന്ന് രാജേഷ് കുമാർ ഉറക്കെ വിളിച്ചു.
ഇതോടെ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉടൻ തന്നെ ഇടപെട്ടു. "അതൊന്നും നിങ്ങളുടെ സത്യപ്രതിജ്ഞയുടെ ഭാഗമല്ല" എന്ന് ഗവർണർ ചിരിച്ചുകൊണ്ട് ഓർമിപ്പിച്ചു. ഗവർണറുടെ തിരുത്തലിന് പിന്നാലെ രാജേഷ് കുമാറും പുഞ്ചിരിയോടെ അത് അംഗീകരിക്കുകയും രേഖകളിൽ ഒപ്പുവയ്ക്കാൻ നീങ്ങുകയും ചെയ്തു.
1967-ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ കോൺഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത്. തെരഞ്ഞെടുപ്പിൽ വിജയ്യുടെ ടിവികെക്ക് ഭൂരിപക്ഷം തികയ്ക്കാൻ അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് പിന്തുണ നൽകുകയായിരുന്നു. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ വിപുലീകരണത്തിൽ രാജേഷ് കുമാർ ഉൾപ്പെടെ രണ്ട് കോൺഗ്രസ് നേതാക്കളാണ് മന്ത്രിമാരായി ചുമതലയേറ്റത്.