ന്യൂഡൽഹി: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിലേക്ക് ഫോണിൽ തത്സമയം വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ സൗഹൃദവും ബഹുമാനവും വ്യക്തമാക്കിയ ട്രംപ്, താൻ അദ്ദേഹത്തിന്റെ ഒരു 'വലിയ ആരാധകൻ' ആണെന്നും ആവർത്തിച്ചു.
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ യുഎസ് എംബസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അപ്രതീക്ഷിതമായി ട്രംപിന്റെ ഓഡിയോ കോൾ എത്തിയത്. ചടങ്ങിൽ സ്ഥാപിച്ചിരുന്ന ഭീമാകാരമായ സ്ക്രീനിന് മുന്നിൽ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും യുഎസ് സ്ഥാനപതി സെർജിയോ ഗോറും നിൽക്കുമ്പോഴായിരുന്നു ട്രംപിന്റെ ഫോൺ സന്ദേശം.
"എനിക്ക് പ്രധാനമന്ത്രിയെ വളരെ ഇഷ്ടമാണ്. മോദി മികച്ച നേതാവാണ്, അദ്ദേഹം എന്റെ സുഹൃത്താണ്. ഇന്ത്യക്ക് ഞങ്ങളുടെ രാജ്യത്തെയും എന്നെയും 100 ശതമാനം വിശ്വസിക്കാം. ഇന്ത്യക്ക് എന്ത് സഹായം വേണമെങ്കിലും ഇവിടെ വിളിക്കാം. നിലവിൽ അമേരിക്കൻ സമ്പദ്വ്യവസ്ഥയും ഓഹരി വിപണിയും റെക്കോർഡ് നേട്ടങ്ങളിലാണ്. ഇന്ത്യ എന്ത് ആവശ്യപ്പെട്ടാലും അവർക്ക് അത് ലഭിക്കും." കഴിഞ്ഞ ദിവസം മാർക്കോ റൂബിയോയും സെർജിയോ ഗോറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ, പ്രസിഡന്റ് ട്രംപിന് വേണ്ടി മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാനായി യുഎസ് പ്രതിനിധികൾ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് മാർക്കോ റൂബിയോ ചടങ്ങിൽ വ്യക്തമാക്കി. നിലവിലുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ചർച്ചകൾ ശരിയായ ദിശയിലാണെന്നും ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന സുസ്ഥിരമായ കരാറായിരിക്കും ഇതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഈ മാറ്റങ്ങൾ ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും കൂടുതൽ നീതിയുക്തമായ ആഗോള വ്യാപാര സംവിധാനത്തിനായുള്ള അമേരിക്കയുടെ പൊതുനയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് യുഎസ് പ്രഖ്യാപിച്ച കർശനമായ വിസ-കുടിയേറ്റ നയങ്ങൾ ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിൽ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മാർക്കോ റൂബിയോ നടത്തിയ ചർച്ചകളും, ട്രംപിന്റെ പുതിയ ഫോൺ സന്ദേശവും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിശ്വാസ്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.