ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ക്രമസമാധാന നിലയും സുരക്ഷാ സാഹചര്യങ്ങളും പരിഗണിച്ച് രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29നും നടക്കും വോട്ടെണ്ണൽ മേയ് നാലിനാണ് നടക്കുക.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ ബിജെപിയും തമ്മിലുള്ള അതിശക്തമായ പോരാട്ടത്തിനാണ് ബംഗാൾ വേദിയാകുന്നത്. തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്താൻ മമത ബാനർജി ശ്രമിക്കുമ്പോൾ, സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം.
തെരഞ്ഞെടുപ്പ് അക്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തുടനീളം കേന്ദ്ര സേനയെ വിന്യസിക്കും. പോളിംഗ് സ്റ്റേഷനുകളിൽ കർശന സുരക്ഷാ പരിശോധനകൾ ഉറപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.