കോൽക്കത്ത : ഇവിഎമ്മിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് തുടങ്ങി. സൗത്ത് 24 പർഗനാസ് ജില്ലയിലെ 15 ബൂത്തുകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മഗ്രാഹട്ട് പശ്ചിം മണ്ഡലത്തിലെ 11 ബൂത്തുകളും ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ നാലു ബൂത്തുകളിലുമാണ് റീപോളിംഗ്.
വോട്ടെടുപ്പ് രാവിലെ ഏഴിന് തുടങ്ങി വൈകുന്നേരം ആറിന് അവസാനിക്കും. കഴിഞ്ഞ 29ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള നിരവധി പരാതികളുയർന്നിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തി വോട്ടെടുപ്പ് അസാധുവാക്കുകയായിരുന്നു.
അതേസമയം സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ 77 ഇവിഎം അട്ടിമറി കേസുകൾ റിപ്പോർട്ട് ചെയ്തതായി പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ പറഞ്ഞു.
23 പരാതികളിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിനിടെ വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നിയമപോരാട്ടം സുപ്രീംകോടതിയിലെത്തി.
Tags : repolling election west bengal 24 Parganas