ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബെർലിൻ: ജർമൻ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവിന് സാധ്യതയൊരുക്കി സാക്സണി - അൻഹാൾട്ട് സംസ്ഥാന തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി) അധികാരം പിടിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി.
തെരഞ്ഞെടുപ്പിൽ 44 ശതമാനം വോട്ട് നേടി 39 സീറ്റുകൾ നേടിയ എഎഫ്ഡിക്ക് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 42 സീറ്റുകളിലേക്ക് എത്താൻ മൂന്ന് സീറ്റുകളുടെ കുറവുണ്ട്.
ഈ സാഹചര്യത്തിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) എംഎൽഎമാരെ പാർട്ടിയിലേക്ക് ആകർഷിച്ച് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കമാണ് എഎഫ്ഡി നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
മുതിർന്ന സിഡിയു നേതാക്കളെയും ഭരണപരമായ പദവികൾ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടാണ് പാർട്ടി നീക്കം നടത്തുന്നതെന്നും സൂചനയുണ്ട്.
എഎഫ്ഡിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഉൾറിഷ് സീഗ്മുണ്ട് (35), കേന്ദ്ര നേതാക്കളായ ആലീസ് വൈഡലും ടിനോ ക്രുപ്പല്ലയും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നത്.
നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനായി മറ്റു പാർട്ടികളിലെ അംഗങ്ങളുടെ പരസ്യ പിന്തുണ തേടുമെന്ന് സീഗ്മുണ്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഡിയുയിൽ നിന്ന് ആരും കൂടെയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി
അതേസമയം, എഎഫ്ഡിയുടെ നീക്കങ്ങളെ നിലവിലെ സംസ്ഥാന മുഖ്യമന്ത്രിയും സിഡിയു നേതാവുമായ സ്വെൻ ഷൂൾസ് ശക്തമായി തള്ളിപ്പറഞ്ഞു. സിഡിയുയിൽ നിന്ന് ആരും എഎഫ്ഡിയിലേക്ക് പോകില്ലെന്നും അത്തരമൊരു നീക്കം ചിന്തിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്ര വലതുപക്ഷ പാർട്ടിക്ക് അധികാരം പിടിക്കാൻ സഹായിക്കുന്ന തരത്തിൽ സിഡിയുവിന്റെ ഒരു ജനപ്രതിനിധിയും നിലപാടെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഎഫ്ഡിയുടെ നീക്കം വിജയിച്ചാൽ ജർമനിയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാനത്ത് തീവ്ര വലതുപക്ഷ പാർട്ടി സർക്കാർ രൂപീകരിക്കുന്ന സാഹചര്യമുണ്ടാകും.
അതിനാൽ സാക്സണി - അൻഹാൾട്ടിലെ രാഷ്ട്രീയ നീക്കങ്ങൾ ജർമനിയിലെ രാഷ്ട്രീയ വൃത്തങ്ങളും പ്രവാസി മലയാളികളടക്കമുള്ള പൊതുസമൂഹവും ആകാംക്ഷയോടെയാണ് നിരീക്ഷിക്കുന്നത്.
സംസ്ഥാനതലത്തിൽ ഉണ്ടാകുന്ന ഈ രാഷ്ട്രീയ മാറ്റങ്ങൾ ജർമൻ ഫെഡറൽ രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
Tags : AfD SaxonyAnhalt CDU NRINews