പ്രതീകാത്മക ചിത്രം
ബെർലിൻ: ജർമനിയിലെ സ്കൂൾ വിദ്യാഭ്യാസ രംഗം ഗുരുതരമായ പ്രതിസന്ധിയിലേക്കെന്ന് വ്യക്തമാക്കി പുതിയ പിസ പഠന റിപ്പോർട്ട് പുറത്ത്.
വായനയിലും ഗണിതശാസ്ത്രത്തിലും ജർമൻ വിദ്യാർഥികൾ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുന്നതായാണ് അന്താരാഷ്ട്ര പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രാജ്യം "പിസ ഷോക്ക് 3.0' എന്ന ഭീതിദമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി വാർത്ത പുറത്തുവിട്ടതോടെ വിദ്യാഭ്യാസ മേഖലയിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
പഠനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന "റിസ്ക് ഗ്രൂപ്പ്' വിദ്യാർഥികളുടെ എണ്ണം രാജ്യത്ത് ഭയാനകമായ രീതിയിൽ വർധിച്ചുവരികയാണ്.
നിത്യജീവിതത്തിന് ആവശ്യമായ അടിസ്ഥാന ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനോ, ലളിതമായ പാഠഭാഗങ്ങൾ വായിച്ചു മനസ്സിലാക്കാനോ പോലും വലിയൊരു വിഭാഗം കുട്ടികൾക്ക് സാധിക്കുന്നില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
പ്രധാന കണ്ടെത്തലുകൾ ഗണിതത്തിലും വായനയിലും വൻ തിരിച്ചടി: ജർമ്മനിയിലെ സ്കൂളുകളിൽ ഭൂരിഭാഗം കുട്ടികൾക്കും നിശ്ചിത സിലബസ് പൂർത്തിയാക്കാനോ ഉൾക്കൊള്ളാനോ കഴിയുന്നില്ല.
റിസ്ക് ഗ്രൂപ്പുകളുടെ വർദ്ധന: അടിസ്ഥാന നിലവാരം പോലുമില്ലാത്ത കുട്ടികളുടെ അനുപാതം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന തോതിലേക്ക് എത്തി.
അധ്യാപക ക്ഷാമവും സംവിധാനത്തിലെ പോരായ്മകളും: സ്കൂളുകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ അധ്യാപക പ്രതിസന്ധിയും ക്ലാസ് മുറികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത സംസ്കാരവും കൊണ്ട് പ്രശസ്തമായ ജർമനിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഇടിവ് ഭരണകൂടത്തെയും രാഷ്ട്രീയ നേതൃത്വങ്ങളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പ്രശ്നം അതീവ ഗൗരവത്തോടെ കാണണമെന്നും വിദ്യാഭ്യാസ നയങ്ങളിൽ ഉടൻ അഴിച്ചുപണി വേണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. ജർമനിയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങൾക്കിടയിലും പുതിയ റിപ്പോർട്ട് ആശങ്ക പടർത്തുന്നുണ്ട്.
കുട്ടികളുടെ ഭാവിയെയും ഉന്നത വിദ്യാഭ്യാസത്തെയും മുൻനിർത്തി സ്കൂൾ തെരഞ്ഞെടുപ്പിലും പഠനകാര്യങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണെന്ന് പ്രവാസി രക്ഷിതാക്കൾ, മലയാളികൾ വിലയിരുത്തുന്നു.
പ്രശ്നപരിഹാരത്തിനായി സ്കൂളുകളിൽ അധിക പരിശീലന ക്ലാസുകളും ഡിജിറ്റൽ നവീകരണങ്ങളും കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും തകർച്ച മറികടക്കാൻ അടിയന്തര ഇടപെടലുകൾ അനിവാര്യമാണ്.
Tags : Germany PISA Shock Immigrants NRINews