അജിങ്ക്യ രഹാനെ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി. പത്ത് വർഷത്തിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിനാണ് ഇതോടെ അവസാനം കുറിച്ചത്.
ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ച രഹാനെ എല്ലാ ഫോർമാറ്റുകളിലുമായി 8,000ത്തിലധികം റൺസ് സ്വന്തമാക്കി. 2020 -21 ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ ഇന്ത്യ നേടിയ ചരിത്രപരമായ പരമ്പര വിജയമാണ് രഹാനെയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.
വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിച്ച രഹാനെ മെൽബണിൽ നേടിയ സെഞ്ചുറിയിലൂടെയും പരിക്കുകളാൽ പ്രതിസന്ധിയിലായ ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻസിയിലൂടെയും ശ്രദ്ധ നേടി. വിദേശ സാഹചര്യങ്ങളിൽ സാങ്കേതിക മികവുള്ള ബാറ്ററെന്ന നിലയിലും രഹാനെ ഏറെ പ്രശംസ നേടിയിരുന്നു.
2023ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം. ടെസ്റ്റിൽ 12 സെഞ്ചുറികൾ ഉൾപ്പെടെ 5,077 റൺസ് നേടിയ രഹാനെ ടീമിലേക്കുള്ള തിരിച്ചുവരവിനായി രഞ്ജി ട്രോഫിയിൽ കളിച്ചെങ്കിലും വീണ്ടും പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
ക്രിക്കറ്റിൽ വിജയവും തോൽവിയും ഞാൻ നേരിട്ടിട്ടുണ്ട്. എന്നാൽ തോൽക്കാത്ത ഒരേയൊരിടം നിങ്ങളുടെ ഹൃദയത്തിലാണ്. ആരാധകരുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. എന്നെ പിന്തുണച്ച ബിസിസിഐയ്ക്കും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും കുടുംബത്തിനും നന്ദി അറിയിക്കുകയാണെന്നും രഹാനെ പറഞ്ഞു.
Tags : Ajinkya Rahane Retirement Indian Cricketer Team India Test Cricket Border Gavaskar Trophy Melbourne Test