മുസാഫറാബാദ്: പാക് അധീന കാഷ്മീരിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ വെടിവയ്പ്പിൽ മരണം മുപ്പതായി. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരങ്ങൾ.
മേഖലയിലെ പ്രമുഖ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ അധികൃതർ നിരോധിച്ചതിന് പിന്നാലെയാണ് പ്രദേശം യുദ്ധക്കളമായി മാറിയത്. ക്രമസമാധാനം, സുരക്ഷ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞയാഴ്ച അധികൃതർ ജെഎഎസിയെ നിരോധിച്ചത്.
വെള്ളിയാഴ്ച സുരക്ഷാസേനയുടെ വെടിയേറ്റ് ഒരു വ്യാപാരി കൊല്ലപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച റവാലാകോട്ട് നഗരത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. അതേസമയം അധികൃതർ പുറത്തുവിട്ട സിവിലയൻമാരുടെ മരണസംഖ്യ ശരിയല്ലെന്നും അതിലേറെ മരണം സംഭവിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.