ബെയ്റൂട്ട്: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിൽ ഭാഗിക വെടിനിർത്തലിന് ഇസ്രയേലും ലബനനിലെ ഹിസ്ബുള്ള ഭീകരരും സമ്മതിച്ചെങ്കിലും ഏറ്റുമുട്ടൽ ഇന്നലെയും തുടർന്നു.
ട്രംപ് തിങ്കളാഴ്ചയാണു വെടിനിർത്തൽ വിവരം പ്രഖ്യാപിച്ചത്. ഇസ്രയേൽ ലബനനിൽ ആക്രമണം തുടർന്നാൽ അമേരിക്കയുമായുള്ള സമാധാന ചർച്ചയിൽനിന്നു പിന്മാറുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതിനു പിന്നലെയായിരുന്നു ഇത്.
എന്നാൽ, തിങ്കളാഴ്ച രാത്രിയും ഇരു വിഭാഗവും പരസ്പരം ആക്രമിച്ചു. തെക്കൻ ലബനനിൽ ഇസ്രേലി ടാങ്കുകളെ ലക്ഷ്യമിട്ട് മിസൈൽ തൊടുത്തതായി ഹിസ്ബുള്ള അറിയിച്ചു. ഇന്നലെ തെക്കൻ ലബനനിലെ ഒട്ടേറെ സ്ഥലങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടു.
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്താൻ സേനയ്ക്കു നിർദേശം നല്കിയതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെ, ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയിൽ ലബനനും ഉൾപ്പെടുന്നുണ്ടെന്നും ലബനനു നേർക്കുള്ള ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നും ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇതോടൊപ്പം അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ നിർത്തിവയ്ക്കേണ്ടിവരുമെന്ന് ഇറേനിയൻ വിപ്ലവഗാർഡുമായി ബന്ധമുള്ള തസ്നിം വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.
തുടർന്ന്, ബെഞ്ചമിൻ നെതന്യാഹുവുമായും ഹിസ്ബുള്ള പ്രതിനിധികളുമായും താൻ സംസാരിച്ചെന്നും ഇവർ വെടിനിർത്തലിനു സമ്മതിച്ചെന്നും ട്രംപ് അറിയിക്കുകയായിരുന്നു. ഇസ്രേലി സേന ബെയ്റൂട്ടിലേക്ക് നീങ്ങില്ലെന്നും ഇസ്രേലി സേനയ്ക്കെതിരേ ഹിസ്ബുള്ള ആക്രമണം നടത്തില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ഒരു യുഎസ് പ്രസിഡന്റ് ചർച്ച നടത്തുന്നത് ഇതാദ്യമാണ്.
ട്രംപിന്റെ വെടിനിർത്തൽ ധാരണ അംഗീകരിക്കുന്നതായി നെതന്യാഹു അറിയിച്ചു. എന്നാൽ, ഇസ്രേലി ജനതയെ ആക്രമിക്കാൻ ഹിസ്ബുള്ള മുതിർന്നാൽ ബെയ്റൂട്ട് ആക്രമണ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
നെതന്യാഹുവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ട്രംപ് പരുഷ ഭാഷ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
Tags : Israel-Hezbollah clashes Trump ceasefire