Kerala
തൃശൂർ: പുന്നയൂർക്കുളത്ത് ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ. തടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദാണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്. അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരന് നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ വേണമായിരുന്നു. അവകാശരേഖ ശരിയാക്കി നൽകാൻ അഞ്ച് ലക്ഷം രൂപ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിനോദ് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇക്കാര്യം സ്വന്തം മൊബൈൽ ഫോണിൽ പരാതിക്കാരൻ റിക്കോർഡ് ചെയ്തു. അഞ്ച് ലക്ഷം രൂപ കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ മൂന്ന് ലക്ഷം നൽകണമെന്നായി വില്ലേജ് ഓഫീസർ. അതും ഇല്ലെന്ന് പറഞ്ഞപ്പോൾ രണ്ടര ലക്ഷത്തിന് കാര്യം നടത്താം എന്നായി.
പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ സീറ്റിന് പുറകിലേക്ക് ഇടാനും വിനോദ് പറയുന്നുണ്ട്. ഗത്യന്തരമില്ലാതെയാണ് പരാതിക്കാരൻ തൃശൂർ വിജിലൻസിനെ സമീപിച്ചത്. രണ്ടര ലക്ഷം എന്ന് തോന്നിക്കാൻ നൂറിന്റെ നോട്ട് കെട്ടുകളാണ് വിജിലൻസിന്റെ സഹായത്തോടെ പരാതിക്കാരൻ പൊതിഞ്ഞു കൊണ്ടുപോയത്.
രണ്ടര ലക്ഷം ഉണ്ടെന്ന് പറഞ്ഞ് നോട്ട് കെട്ടുകൾ കൈമാറുകയായിരുന്നു. തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയും ചെയ്തു.
Kerala
മലപ്പുറം: കാട്ടുമുണ്ടയിൽ മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവര്‍ന്ന മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. കാട്ടുമുണ്ടപറമ്പന്‍ നജ്മലിനെയാണ് കൈമാറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം.
കാട്ടുമുണ്ട മോലിപ്പടിയിലെ കടയില്‍ ജീവനക്കാരിയായ ബിന്ദുവിന്റെ മൂന്നേകാല്‍ പവന്റെ മാലയാണ് പ്രതി പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. കടയില്‍ ബിന്ദു മാത്രമാണ് ഉണ്ടായിരുന്നത്. സാധനങ്ങള്‍ ചോദിച്ച് വാങ്ങുന്നതിനിടയില്‍ പെട്ടെന്നാണ് മാല പൊട്ടിച്ചത്. ബിന്ദു ഒച്ച വച്ചതോടെ സമീപത്തുണ്ടായിരുന്ന കടക്കാരനുള്‍പ്പെടെ ഓടിയെത്തി മാല പിടിച്ചുവാങ്ങി പൊലീസിനെ വിളിച്ചു വരുത്തി പ്രതിയെ കൈമാറുകയായിരുന്നു.
ഇയാള്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ മൂന്ന് ദിവസം മുമ്പ് നടക്കാവ് ഭാഗ ത്തുനിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് പറഞ്ഞു. വാഹന ഉടമ നടക്കാവ് സ്റ്റേഷനില്‍ വണ്ടി നഷ്ടപ്പെട്ടതായി കാണിച്ച് പരാതി നല്‍കിയിട്ടുണ്ട്. ബിന്ദുവിന്റെ പരാതിയില്‍ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
National
ന്യൂഡൽഹി: ഓണ്‍ലൈൻ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അടക്കം നൂറു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര സൈബർ ക്രൈം സംഘം ഡൽഹിയിൽ പോലീസ് പിടിയിലായി.
ഭീകരവിരുദ്ധ നിയമപാലകരായി വേഷം മാറി ഇന്ത്യക്കാരിൽനിന്നു കോടികൾ വെട്ടിച്ച സംഘത്തിന്റെ ഓപ്പറേഷൻ ഏകോപിപ്പിച്ച തായ്വാൻ പൗരനടക്കം ഏഴു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
കേരളവും തമിഴ്നാടും ഉൾപ്പെടെ തട്ടിപ്പ് നടത്തിയ സംഘത്തിൽനിന്നു വിദേശ സിം കാർഡുകൾ അടക്കം 120 മൊബൈൽ സിം കാർഡുകൾ, 22 സിം ബോക്സ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, റൂട്ടറുകൾ, സിസിടിവി കാമറകൾ, പാസ്പോർട്ടുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 5,000ത്തിലധികം കോംപൈൽഡ് ഐഎംഇഐ നന്പറുകളും 20,000 സിം കാർഡുകളും തട്ടിപ്പിനുള്ള മൊഡ്യൂളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തായ്വാൻ, ചൈന, നേപ്പാൾ, കംബോഡിയ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ സംഘത്തിനു ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
തട്ടിപ്പ് സിൻഡിക്കറ്റിന്റെ പ്രധാന സാങ്കേതിക ഓപ്പറേറ്ററായ തായ്വാൻ പൗരനായ ഐ സുംഗ് ചെന്നിനെ (30) പിടികൂടിയതോടെയാണ് അന്താരാഷ്ട്ര തട്ടിപ്പുസംഘത്തിന്റെ ചുരുളുകളഴിഞ്ഞത്. ഡിസംബർ 21ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ ഗോയ്ല ഡയറിയിൽ ആദ്യ ഫിസിക്കൽ സിം ബോക്സ് സജ്ജീകരണം കണ്ടെത്തി.
ഡൽഹിയിലെ ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ പ്രാദേശിക ഓപ്പറേറ്റർമാരായ ശശി പ്രസാദ് (53), പർവീന്ദർ സിംഗ് (38) എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഉപകരണങ്ങൾ സൂക്ഷിക്കാൻ ശശി പ്രസാദ് മുറി വാടകയ്ക്കെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു പർമീന്ദർ സിംഗിലേക്ക് പോലീസ് എത്തിയത്. ശശി, പർമിന്ദർ, ചെൻ എന്നിവരെ കൂടാതെ, സിവിൽ എൻജിനിയറിംഗ് ഡിപ്ലോമയുള്ള സരബ്ജിത് സിംഗ്, ജസ്പ്രീത് കൗർ, ദിനേശ്, അബ്ദുൾ സലാഹ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്നുള്ള റെയ്ഡുകളിൽ മുംബൈ, മൊഹാലി, കോയന്പത്തൂർ എന്നിവിടങ്ങളിലെ സിം ബോക്സ് മൊഡ്യൂളുകൾ തകർത്തു.
ഡൽഹിയിലെ നിഹാൽ വിഹാറിൽനിന്നും നരേലയിൽനിന്നും സമാന ഉപകരണങ്ങൾ തമിഴ്നാട് പോലീസ് കണ്ടെടുത്തിരുന്നു. ഒന്നിലധികം ഫിസിക്കൽ സിമ്മുകളോ ഇ-സിമ്മുകളോ വിദൂരമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്ന ഒരു ഉപകരണമാണ് സിം ബോക്സ്, സൈബർ തട്ടിപ്പിന്റെ പ്രാരംഭഘട്ടങ്ങളിൽ കോളുകളുടെ ഉത്ഭവം മറയ്ക്കാൻ ഇതു സാധാരണയായി ഉപയോഗിക്കുന്നു. പ്രതികളിൽ പലരും മുന്‍പ് കംബോഡിയ ആസ്ഥാനമായുള്ള അഴിമതികേന്ദ്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഹാൻഡ്ലർ റിക്രൂട്ട് ചെയ്ത് ധനസഹായം നൽകിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നേപ്പാൾ ആസ്ഥാനമായുള്ള ഒരു വിഭാഗം വിദൂരനിയന്ത്രിത പ്രവർത്തനങ്ങൾ നടത്തിയതായും സംശയിക്കുന്നു. ഡിജിറ്റൽ അറസ്റ്റ് ഇല്ലെന്നും തട്ടിപ്പാണെന്നും മനസിലാക്കാതെയാണ് ഇരകളിൽ പലരും തട്ടിപ്പുകാർക്ക് വൻ തുക കൈമാറിയത്. തീവ്രവാദ വിരുദ്ധ സ് ക്വാഡിലെയും മറ്റു സുരക്ഷാ ഏജൻസികളിലെയും ഉദ്യോഗസ്ഥർ ചമഞ്ഞാണു തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വിശദീകരിച്ചു.
പഹൽഗാം ആക്രമണം, ഡൽഹി സ്ഫോടനങ്ങൾ തുടങ്ങിയ ഭീകരാക്രണങ്ങളുമായി ബന്ധമുണ്ടെന്ന് വ്യാജമായി ആരോപിച്ചായിരുന്നു നിരപരാധികളെ കുടുക്കിയത്. ഇരകൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പലരെയും ഇല്ലാത്ത ഡിജിറ്റൽ അറസ്റ്റിലാക്കി. പണം കൈമാറിയാൽ വിട്ടയയ്ക്കാമെന്ന ഓഫറിൽ പലരും വൻതുക പലപ്പോഴായി കൈമാറിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്) വിനീത് കുമാർ പറഞ്ഞു.
അനധികൃത സിം ബോക്സ് ഇൻസ്റ്റലേഷനുകൾ ഉപയോഗിച്ച് വിദേശത്തുനിന്നു നടത്തിയ കോളുകളെ ആഭ്യന്തര ഇന്ത്യൻ നന്പറുകളായി ദൃശ്യമാകുന്ന തരത്തിലായിരുന്നു തട്ടിപ്പ്. ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നന്പറുകൾ ഓവർറൈറ്റ് ചെയ്ത്തിരിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ വഴികൾ, ക്രിപ്റ്റോ കറൻസി ഇടപാടുകൾ എന്നിവയടക്കം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഐടി, ടെലികമ്യൂണിക്കേഷൻസ് നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
NRI
കുവൈറ്റ് സിറ്റി: സൈബർ സെല്ലിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന പൊതുജനങ്ങളെ കബളിപ്പിക്കാനും വ്യക്തിവിവരങ്ങൾ ചോർത്താനുമുള്ള ശ്രമങ്ങൾ വർധിച്ചു വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
കുവൈറ്റ് പോലീസിലെ സൈബർ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന അഹമ്മദ് അബ്ദുള്ള അൽ-അൻസി എന്ന ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ താമസക്കാരെ സമീപിച്ചത്. സിവിൽ ഐഡി വിവരങ്ങൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ കൈക്കലാക്കുന്നതിനൊപ്പം ജനങ്ങളുടെ ചിത്രങ്ങൾ പകർത്താനും ഇയാൾ ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ.
ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത സാധാരണക്കാരെ ഭയപ്പെടുത്തിയും അധികാരഭാവത്തിൽ സംസാരിച്ചുമാണ് ഇയാൾ തട്ടിപ്പിന് മുതിർന്നത്. കുവൈറ്റ് പോലീസിന്റെ ഔദ്യോഗിക രീതികളെക്കുറിച്ചുള്ള അറിവില്ലായ്മ മുതലെടുത്ത് ജനങ്ങളെ കെണിയിൽ വീഴ്ത്താനായിരുന്നു ഇയാളുടെ നീക്കം.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയവും സൈബർ സുരക്ഷാ വിദഗ്ധരും കർശനമായ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു കഴിഞ്ഞു. കുവൈറ്റ് പോലീസ് ഒരിക്കലും ഫോൺ കോളുകൾ വഴിയോ വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയോ വ്യക്തിഗത വിവരങ്ങളോ ഔദ്യോഗിക രേഖകളോ ഫോട്ടോകളോ ആവശ്യപ്പെടാറില്ലെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.
ഇത്തരത്തിൽ പോലീസിന്റെ പേരിൽ വരുന്ന അനാവശ്യ സന്ദേശങ്ങളും കോളുകളും തട്ടിപ്പിന്റെ ഭാഗമാണെന്ന് ജനങ്ങൾ തിരിച്ചറിയണം. മന്ത്രാലയത്തിൽ നിന്നുള്ള എല്ലാവിധ ഔദ്യോഗിക അറിയിപ്പുകളും സമൻസുകളും മറ്റ് ആശയവിനിമയങ്ങളും "സാഹൽ' എന്ന ഗവൺമെന്റ് ആപ്പ് വഴി മാത്രമാണ് ലഭ്യമാകുക.
ഇതുകൂടാതെ നേരിട്ടുള്ള ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ പോലീസ് ജനങ്ങളുമായി ബന്ധപ്പെടുകയുള്ളൂ എന്നും അധിതൃതര്‍ അറിയിച്ചു.