മുത്തങ്ങ: വയനാട്ടിലെ വടക്കനാട്, വള്ളുവാടി മേഖലകളിൽ ഭീതി പരത്തിയ 'മുട്ടിക്കൊമ്പൻ' എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. ആനയുടെ തുമ്പിക്കൈയിൽ ആഴത്തിലുള്ള മുറിവുണ്ടെന്നും, ഇത് ഭേദമാകുന്നതുവരെ മുത്തങ്ങ ആന ക്യാമ്പിൽ സംരക്ഷിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. 13 ദിവസം നീണ്ടുനിന്ന ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് മുട്ടിക്കൊമ്പനെ പിടികൂടാനായത്. ഇന്ന് പുലർച്ചെ ആറുമണിയോടെ ഓനച്ചൻ കവലയിൽ വെച്ചാണ് വെറ്ററിനറി സംഘം ആനയെ മയക്കുവെടി വെച്ചത്. 87 അംഗ ദൗത്യസംഘമാണ് ഇതിനായി പ്രവർത്തിച്ചത്.
ആനയുടെ തുമ്പിക്കൈയിലെ മുറിവ് കാരണം കാട്ടിൽ നിന്ന് സ്വയം ഭക്ഷണം ശേഖരിച്ചു കഴിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. അതിനാൽ മുറിവുണങ്ങുന്നതുവരെ ക്യാമ്പിൽ ചികിത്സ നൽകും. ഇതിന് ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ ഉൾക്കാട്ടിലേക്ക് തുറന്നുവിടാനാണ് നിലവിലെ തീരുമാനം. കുറച്ചുകാലമായി വടക്കനാട് മേഖലയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ ആനയായിരുന്നു മുട്ടിക്കൊമ്പൻ. കഴിഞ്ഞ ദിവസം പച്ചാടി സ്വദേശി രാജീവ് എന്ന കർഷകനെ ആന ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതോടെയാണ് ആനയെ പിടികൂടണമെന്ന ആവശ്യം ശക്തമായത്.
സോളാർ തൂക്കുവേലികളിൽ വൈദ്യുതി ഉണ്ടോ എന്ന് നോക്കാൻ ചെറിയ മരച്ചില്ലകൾ അതിലേക്ക് എറിഞ്ഞു നോക്കുന്ന സ്വഭാവം മുട്ടിക്കൊമ്പനുണ്ടായിരുന്നു. വൈദ്യുതി ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വലിയ മരങ്ങൾ തള്ളിയിട്ട് വേലി തകർക്കുന്നതായിരുന്നു രീതി. നിലവിൽ മുട്ടിക്കൊമ്പനെ മുത്തങ്ങയിലെ പ്രത്യേക കൂടിലേക്ക് മാറ്റിയിട്ടുണ്ട്. മുമ്പും അപകടകാരികളായ ആനകളെ പാർപ്പിച്ചിരുന്ന ഈ കൂട് നവീകരിച്ചാണ് മുട്ടിക്കൊമ്പനായി ഒരുക്കിയത്. ആനയുടെ ആരോഗ്യനില വനംവകുപ്പ് ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണ്.
Tags : Tusker Elephant Caught Latest News