ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനവും ഉജ്ജയ്നിൽ 168 ഏക്കർ സ്ഥലം വാങ്ങിക്കൂട്ടിയെന്ന റിപ്പോർട്ട് വിവാദമുയർത്തുന്നു.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും വിഷയത്തിൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിത്തു പട്വാരി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായശേഷം മോഹൻ യാദവും കുടുംബവും വൻ തോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന് ഇന്ത്യൻ എക്സ്പ്രസ് ആണു റിപ്പോർട്ട് ചെയ്തത്. 2023 ഡിസംബറിനു ശേഷം യാദവിന്റെ കുടുംബം ഉജ്ജയ്നിൽ 45 കോടി രൂപ മുടക്കി 168 ഏക്കർ വരുന്ന 137 പ്ലോട്ടുകൾ വാങ്ങിയെന്നാണു റിപ്പോർട്ട്.
ഇവയിലേറെയും റോഡ് പദ്ധതികളുടെയും മറ്റു വികസന പദ്ധതികളുടെയും സമീപത്താണ്. മധ്യപ്രദേശ് സർക്കാർ ഉജ്ജയ്നിൽ വൻ വികസന പദ്ധതികൾ നടപ്പാക്കിവരികയാണ്. മുഖ്യമന്ത്രിയും കുടുംബവും വാങ്ങിക്കൂട്ടിയ ഭൂമി കോടികൾ വില മതിക്കുന്നതാണ്.
ഔദ്യോഗിക പദവി ഉപയോഗിച്ച് സർക്കാർ പദ്ധതികളെക്കുറിച്ച് മുൻകൂട്ടി ലഭിച്ച വിവരങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം.
മധ്യപ്രദേശിലെ ഭൂമി കുംഭകോണം എന്തുകൊണ്ടാണ് ഇഡിയും സിബിഐയും അന്വേഷിക്കാത്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഭാര്യ സീമ യാദവ്, സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവർ നേരിട്ടും റിയൽ എസ്റ്റേറ്റ് കന്പനികൾ വഴിയും ഇടപാടുകൾ നടത്തിയെന്നാണ് റിപ്പോർട്ട്.
മോഹൻ യാദവിന്റെ കുടുംബത്തിനുണ്ടായിരുന്ന 100 ഏക്കർ ഭൂമി എങ്ങനെയാണ് 335 ഏക്കറായി വർധിച്ചതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിത്തു പട്വാരി ചോദിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.
Tags : Land scam Madhya Pradesh Chief Minister caught Mohan Yadav