Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില വീണ്ടും കുതിച്ചുയരുന്നു. പ്രതീക്ഷിച്ചതു പോലെ വേനൽ മഴ ലഭിക്കാത്തതിനെ തുടർന്ന് ഭൂരിഭാഗം ജില്ലകളിലും ശരാശരി പകൽ താപനില 36 ഡിഗ്രി സെൽഷസിനടുത്തുതന്നെ തുടരുകയാണ്.
പാലക്കാട് പകൽച്ചൂടിന്റെ കാഠിന്യം കുറഞ്ഞെങ്കിലും ഇന്നലെ രേഖപ്പെടുത്തിയ ശരാശരി പകൽ താപനില 36.8 ഡിഗ്രി സെൽഷസാണ്.
തിരുവനന്തപുരത്ത് ഉയർന്ന താപനില 35.8 ഡിഗ്രിയും പുനലൂരിൽ 36.2 ഡിഗ്രിയും കോട്ടയത്ത് 36.5 ഡിഗ്രിയും കൊച്ചിയിൽ 35.5 ഡിഗ്രിയും കോഴിക്കോട് 35.2 ഡിഗ്രിയും കണ്ണൂരിൽ 36.5 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടവിട്ട് വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് ചൂടേറ്റുന്നത്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ പല മേഖലകളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങിയിട്ടുണ്ട്.
മേയ് മാസത്തിൽ അനുഭവപ്പെടുന്ന ചൂടാണ് ഇപ്പോൾതന്നെ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ വേനൽമഴ ശക്തമായില്ലെങ്കിൽ കേരളം ഉഷ്ണതരംഗ ആശങ്കയുടെ നിഴലിലാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
National
ന്യൂഡൽഹി: ലോക്സഭയിലും കേരളമടക്കം എല്ലാ സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കു മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്നതാണ് 2023ൽ പാസാക്കിയ വനിതാ സംവരണ നിയമം. ഇതിനായി നിലവിലെ എംപിമാരുടെ എണ്ണത്തിൽ വർധന വരുത്താനാണ് പുതിയ ഭരണഘടനാ ഭേദഗതി പാസാക്കുന്നത്. ലോക്സഭയുടെ മൊത്തം അംഗസംഖ്യ 50 ശതമാനം വർധിപ്പിക്കുന്നത് അടക്കമുള്ള ബില്ലുകളാണ് കേന്ദ്രം ആലോചിക്കുന്നത്.
ലോക്സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 50 ശതമാനം കൂട്ടുന്നതിന് പുതിയ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. നിയമസഭകളിലെ എംഎൽഎമാരുടെ എണ്ണത്തിലും സമാന വർധന വരുത്താൻ ഇതേരീതിയിൽ നിയമ ഭേദഗതി വേണം. നിലവിലെ പട്ടികജാതി, വർഗ സംവരണ സീറ്റുകൾ ഉൾപ്പെടെയാകും വനിതകൾക്ക് 33 ശതമാനം സംവരണം. സംവരണ സീറ്റുകൾ പിന്നീട് റൊട്ടേഷൻ സംവിധാനത്തിൽ മാറും.
നിലവിലെ അനുപാതത്തിൽ എണ്ണം കൂട്ടുന്പോൾ 80 എംപിമാരുള്ള യുപിക്ക് 120 എംപിമാർ ലഭിക്കും. എന്നാൽ, 20 എംപിമാരുള്ള കേരളത്തിന് 30 എംപിമാരെയേ കിട്ടുകയുള്ളൂ. കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങൾ രാഷ്ട്രീയവും ഭരണപരവും സാന്പത്തികവുമായി കൂടുതൽ തഴയപ്പെടുമെന്ന ആശങ്കയുണ്ട്.
വിഷുവിന്റെ പിറ്റേന്ന് തുടങ്ങുന്ന ത്രിദിന പാർലമെന്റ് സമ്മേളനം പുതിയ നിയമ ഭേദഗതികൾ ചർച്ച ചെയ്യും. 15 വർഷത്തേക്കാകും ആദ്യം സീറ്റുകൾ സംവരണം ചെയ്യുക. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം വനിതാ സംവരണത്തെ അനുകൂലിക്കുന്നതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരണഘടനാ ഭേദഗതികൾ പാസാക്കാനാകും.
അമിത് ഷാ മുന്‍പ് പറഞ്ഞതു മാറ്റി
ദേശീയ ജനസംഖ്യാ കണക്കെടുപ്പായ സെൻസസും അതിനുശേഷം ലോക്സഭാ മണ്ഡല പുനർനിർണയവും പൂർത്തിയാക്കിയശേഷമേ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുകയുള്ളൂവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023ൽ പറഞ്ഞത്.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം പ്രാബല്യത്തിലാകുമെന്ന പ്രഖ്യാപനം ശരിയായേക്കും.
27 വർഷമായി ചർച്ചയിലിരിക്കുന്ന വനിതാ സംവരണ ബിൽ 2023ൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണു പാസായത്. ആരെ 454 എംപിമാർ അനുകൂലിച്ചു. എഐഎംഐഎമ്മിലെ രണ്ടു മുസ്ലിം എംപിമാർ മാത്രം എതിർത്തും വോട്ട് ചെയ്തു.
Business
ന്യൂഡൽഹി: കാപ്പിക്കുരു വിലയിൽ വലിയ ഇടിവ് നേരിടുന്ന സാഹചര്യത്തിൽ കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ നിസംഗമനോഭാവം അവസാനിപ്പിക്കണമെന്ന് കാപ്പി കർഷകരുടെ സംഘടനായ കോഫീ ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഎഫ്എഫ്ഐ).
വർഷങ്ങളോളം നീണ്ടുനിന്ന വിലക്കുറവിനുശേഷം കഴിഞ്ഞ സാന്പത്തികവർഷം മെച്ചപ്പെട്ട വില ലഭിച്ചത് കർഷകരിൽ ആത്മവിശ്വാസം നൽകി. എന്നാൽ, ഈ വർഷം കാപ്പി കർഷകർ വലിയ വിലയിടിവ് നേരിടുകയാണ്.
2025 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റോബസ്റ്റ ഇനത്തിൽപ്പെട്ട കാപ്പിക്ക് 260 രൂപയ്ക്കും 280 രൂപയ്ക്കുമിടയിൽ കർഷകർക്കു വില ലഭിച്ചിരുന്നു. സമാനമായി അറബിക്ക ഇനത്തിൽപ്പെട്ട കാപ്പിയുടെ വില 300 രൂപ വരെയെത്തി. എന്നാൽ കഴിഞ്ഞ വർഷം 280 രൂപ വരെ വിലയുണ്ടായിരുന്ന റോബസ്റ്റ കാപ്പിയുടെ വില 180 രൂപ മുതൽ 205 രൂപ വരെയായി കുറഞ്ഞു.
അറബിക്ക ഇനത്തിപ്പെട്ട കാപ്പിയുടെ വില 260 രൂപയായും ഇടിഞ്ഞു. ഇതോടെ വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വലിയ വിലത്തകർച്ചയാണ് കാപ്പി കർഷകർ നേരിടുന്നതെന്നും സിഎഫ്എഫ്ഐ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ കാപ്പി കർഷകരെ സാന്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റുന്നതിന് റോബസ്റ്റ ഇനത്തിപ്പെട്ട കാപ്പി വില 250 രൂപയും അറബിക്ക ഇനത്തിൽപ്പെട്ട കാപ്പി വില 300 രൂപയുമാക്കി നിലനിർത്തുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും സിഎഫ്എഫ്ഐ ആവശ്യപ്പെട്ടു.
Business
പരവൂർ: പൊതുമേഖലാ ടെലികോം സേവനദാതാവായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) കരുത്തുറ്റ തിരിച്ചുവരവിന്റെ പാതയിൽ. കുറഞ്ഞ കാലയളവിനുള്ളിൽ വരിക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്.
2024 ജൂണിൽ 8.55 കോടിയായിരുന്ന മൊബൈൽ വരിക്കാരുടെ എണ്ണം നിലവിൽ 9.27 കോടിയായി ഉയർന്നുവെന്ന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
നെറ്റ്വർക്ക് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 50,000 മുതൽ 60,000 വരെ പുതിയ മൊബൈൽ സൈറ്റുകൾകൂടി സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇതിനകം ഒരു ലക്ഷത്തോളം 4 ജി സൈറ്റുകൾ ബിഎസ്എൻഎൽ സജീവമാക്കിയിട്ടുണ്ട്.
നിലവിലുള്ള 98,000 ടവറുകൾ ‘ആത്മനിർഭർ’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഈ 4 ജി സൈറ്റുകളെ വളരെ വേഗത്തിൽ 5 ജി-യിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 4 ജി വികസനത്തിനായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 20,000 കോടിയുടെ മൂലധന ചെലവാണ് സർക്കാർ നടത്തിയത്.
സാമ്പത്തികരംഗത്തും ബിഎസ്എൻഎൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. നീണ്ട 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം 262 കോടി യുടെ ത്രൈമാസ ലാഭം കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു. പ്രവർത്തനലാഭത്തിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
2023-24 സാമ്പത്തിക വർഷത്തിൽ 2,395 കോടിയായിരുന്ന പ്രവർത്തന ലാഭം 2024-25ൽ 5,100 കോടിയായി വർധിച്ചു. ഈ ആഴ്ച അവസാനിക്കുന്ന 2025-26 സാമ്പത്തിക വർഷത്തിൽ ഈ ലാഭം വലിയ തോതിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
NRI
ന്യൂയോർക്ക് സിറ്റി: മേയർ സൊഹ്റാൻ മാംദാനിയുടെ പുതിയ ചൈൽഡ് കെയർ നയങ്ങളെത്തുടർന്ന് നഗരത്തിലെ പ്രശസ്തമായ സ്വകാര്യ പ്രീ-സ്കൂളുകൾ ഫീസ് കുത്തനെ വർധിപ്പിച്ചു. മൻഹാട്ടൻ സ്കൂൾഹൗസ് (Manhattan Schoolhouse) പോലുള്ള സ്ഥാപനങ്ങളിൽ വാർഷിക ഫീസ് ഇപ്പോൾ 36,000 ഡോളർ (ഏകദേശം 30 ലക്ഷം രൂപ) ആയി ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വർധനവാണ് ഉണ്ടായത്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയുള്ള പ്രോഗ്രാമിന് പ്രതിമാസം 4,000 ഡോളറോളം (ഏകദേശം 3.3 ലക്ഷം രൂപ) നൽകണം.
സർക്കാർ നടപ്പിലാക്കുന്ന സൗജന്യ പ്രീ-കെ (Pre-K) പദ്ധതികളിലെ അധ്യാപകർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നതിനാൽ, മികച്ച അധ്യാപകരെ നിലനിർത്താൻ സ്വകാര്യ സ്കൂളുകൾക്കും ശമ്പളം വർധിപ്പിക്കേണ്ടി വരുന്നു. ഇതാണ് ഫീസ് കൂടാൻ പ്രധാന കാരണമായി സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ഫീസ് വർധനവിനെതിരെ നൂറോളം കുടുംബങ്ങൾ ഒപ്പിട്ട നിവേദനം നൽകിയെങ്കിലും ഫീസിൽ നേരിയ കുറവ് മാത്രമാണ് സ്കൂൾ വരുത്തിയത്.
എല്ലാവർക്കും സൗജന്യ ചൈൽഡ് കെയർ ലഭ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മേയർ മാംദാനി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ 2,000-ത്തിലധികം സൗജന്യ സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ അപ്പർ ഈസ്റ്റ് സൈഡ് പോലുള്ള ചില പ്രദേശങ്ങളിൽ ഈ ആനുകൂല്യം ലഭ്യമല്ലാത്തതാണ് രക്ഷിതാക്കളെ വലയ്ക്കുന്നത്.
നിലവിൽ ന്യൂയോർക്കിലെ കുട്ടികളെ വളർത്തുന്നതിനുള്ള ചെലവ് സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
Kerala
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം വർധിപ്പിച്ചു. നേരത്തെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയായിരുന്ന സമയം രണ്ടുവരെയാക്കി.
ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം മൂന്നുവരെയാണ് സൂപ്രണ്ടുമാരുടെ ജോലി സമയം. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ചുവരെയാക്കിയും പുനഃക്രമീകരിച്ചു.
അതേസമയം ഒപി സമയം കൂട്ടിയതിനെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടര്‍മാരുടെ ജോലി ഭാരം കൂട്ടുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാന ഓർഫനേജ് കണ്ട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള സർക്കാർ ഗ്രാന്റ് 1375 രൂപയാക്കി ഉയർത്തി ഉത്തരവിറക്കി.
ആളൊന്നിന് 1100 രൂപ നിരക്കിലാണ് നിലവിൽ നൽകി വരുന്നത്. ഇത് ഉയർത്താൻ കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
Kerala
കൊച്ചി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ സിലിണ്ടറിന് 9,22 രൂപയായി.
വാണിജ്യ സിലിണ്ടറിന്റേയും വില കൂട്ടിയിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. അതേസമയം പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾ തെറ്റെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വർധന.
വില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്സ്യൽ സിലിണ്ടറിന്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു.
Kerala
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിച്ച് സര്‍ക്കാര്‍. അടിസ്ഥാന ശമ്പളം 28,000 രൂപയാക്കും. ഇതു സംബന്ധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി.
അറ്റൻഡർ, ഹെൽപർ, സെക്യൂരിറ്റി, സ്വീപ്പർ, സ്റ്റോർ കീപ്പർ തുടങ്ങിയവരുടെ ശമ്പളവും വർധിപ്പിക്കും. ആക്ഷേപങ്ങൾ കേൾക്കാൻ 60 ദിവസത്തെ സമയം അനുവദിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്ക് സമരത്തിലാണ്.
അതേസമയം നിലവിൽ നടത്തിയ പരിഷ്കരണം അംഗീകരിക്കില്ലെന്നു സമരം ചെയ്യുന്ന നഴ്സുമാർ വ്യക്തമാക്കി. നഴ്സുമാര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കാനും തീരുമാനമായി. 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും.
Kerala
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയം തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നിൽക്കുന്നത്. ജില്ലാ പഞ്ചായത്തിൽ എല്ലാ സീറ്റുകളും നേടിയാണ് ഇത്തവണ യുഡിഎഫ് ചരിത്രമെഴുതിയത്. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും അവർ വിജയിച്ചു. ഗ്രാമപഞ്ചായത്തുകളിൽ മുക്കാൽ ഭാഗവും യുഡിഎഫിന്റെ കൈകളിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ആദ്യം മറികടക്കാനുള്ളത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കയ്പ്പേറിയ അനുഭവങ്ങളെയാണ്.
പരന്പരാഗതമായി യുഡിഎഫിനൊപ്പം നിൽക്കുന്ന മലപ്പുറം ജില്ലയിൽ ഇത്തവണയും ഇടതുമുന്നണിക്ക് മേൽക്കൈ നേടാവുന്ന സാഹചര്യങ്ങളൊന്നും നിലവിലില്ല. പ്രതികൂല ഘടകങ്ങൾ ഏറെയുണ്ട് താനും. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറ ശക്തമാണ്. യുഡിഎഫിന്റെ ശക്തിയും അതാണ്. അതിൽ വിള്ളലുണ്ടാക്കാൻ ഇടതുമുന്നണിക്ക് പുതിയ തന്ത്രങ്ങൾ പുറത്തെടുക്കേണ്ടിവരും.
രാഷ്ട്രീയ വോട്ടുകളെ മാത്രം ആശ്രയിച്ച് സീറ്റുകൾ വിജയിക്കുകയെന്നത് ഇടതുമുന്നണിക്ക് സാധ്യമുള്ള കാര്യമല്ല. പൊതുസമ്മതരായ സ്ഥാനാർഥികളെ കണ്ടെത്തി വിജയിപ്പിക്കുകയെന്ന കുറെ കാലമായുള്ള തന്ത്രം തന്നെയാകും ഇത്തവണയും സിപിഎം പയറ്റുന്നത്. മുസ്ലിം സമുദായ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനും സിപിഎമ്മിന് കഴിഞ്ഞേക്കും.
വിള്ളൽ വീഴാത്ത കോട്ടകൾമുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടകളാണ് മലപ്പുറത്തുള്ള നിയമസഭാ മണ്ഡലങ്ങൾ എന്നാണ് പറയാറുള്ളത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണ് പലപ്പോഴും ലീഗ് സ്ഥാനാർഥികൾക്ക് ലഭിക്കാറുള്ളത്. തന്ത്രങ്ങൾ മാറ്റി ആ കോട്ടകൾ തകർക്കാൻ സിപിഎം ശ്രമിക്കാറുണ്ടെങ്കിലും പൂർണ വിജയം നേടാൻ കഴിയാറില്ല.
ജില്ലയിൽ ആകെയുള്ള 16 മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 12 എണ്ണത്തിലും യുഡിഎഫ് വിജയിച്ചു. ഇതിൽ 11 എണ്ണവും ലീഗിന്റെ വിജയമായിരുന്നു. കൊണ്ടോട്ടി, എറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളാണ് വിജയിച്ചത്.
വണ്ടൂരിൽ കോണ്‍ഗ്രസ് വിജയം നേടി. ഇടതുമുന്നണിക്ക് ലഭിച്ചത് നിലന്പൂർ, താനൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളാണ്. ഇതിൽ നിലന്പൂർ മണ്ഡലത്തിൽ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു. ഇതോടെ ഇടതുപക്ഷത്തിന്റെ സീറ്റുകളുടെ എണ്ണം മൂന്നായി കുറഞ്ഞു. ഈ സീറ്റുകളെല്ലാം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ്.
സിപിഎം തന്ത്രം ഫലിക്കുമോ?
വോട്ടിന്റെ എണ്ണത്തിൽ ലീഗിനോട് പിടിച്ചു നിൽക്കാൻ കഴിയാത്തതിനാൽ പുതിയ രാഷ്ട്രീയ തന്ത്രങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി സമീപിക്കാറുള്ളത്.
പാർട്ടിചിഹ്നത്തിൽ സ്ഥാനാർഥികളെ നിർത്തുന്നതിന് പകരം വോട്ടർമാർക്കിടയിൽ സ്വാധീനമുള്ള സ്വതന്ത്രൻമാരെ കണ്ടെത്തി നിർത്തുകയെന്നതാണ് ഈ തന്ത്രം. ഏറെക്കുറെ വിജയം കണ്ട ഈ തന്ത്രം പലപ്പോഴും തിരിച്ചടികളും നൽകിയിട്ടുണ്ട്. െഏറ്റവുമൊടുവിൽ നിലന്പൂരിൽ സംഭവിച്ചതും അതാണ്. കോണ്‍ഗ്രസ് രാഷ്ട്രീയ പശ്ചാത്തലമുള്ള പി.വി. അൻവറിനെ കഴിഞ്ഞതവണ നിലന്പൂരിൽ മൽസരിപ്പിച്ച് വിജയിപ്പിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ഇവിടെ വിള്ളലുണ്ടാക്കാൻ അൻവറിന് കഴിഞ്ഞു. എന്നാൽ അൻവർ പിന്നീട് കടുത്ത സിപിഎം വിമർശകനായി മാറുകയും എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ഇതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ആര്യാടൻ ഷൗക്കത്താണ് വിജയിച്ചത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആശയങ്ങളോട് പൂർണമായും യോജിക്കാത്ത സ്ഥാനാർഥിത്വം പലപ്പോഴും വിമർശനങ്ങൾക്കും ഇട നൽകിയിട്ടുണ്ട്.
പതിറ്റാണ്ടുകൾക്ക് മുന്‍പ് മങ്കട മണ്ഡലത്തിൽ മഞ്ഞളാംകുഴി അലിയെ സ്വതന്ത്രനാക്കി നിർത്തി വിജയിപ്പിച്ചെടുത്താണ് ഈ തന്ത്രം സിപിഎം തുടങ്ങിയത്. എന്നാൽ ഇന്ന് മഞ്ഞളാംകുഴി അലി ലീഗിന്റെ എംഎൽഎയാണ്. അതേസമയം, ജില്ലയിൽത്തന്നെ താനൂർ, തവനൂർ മണ്ഡലങ്ങളിൽ ഈ തന്ത്രം ഇടതുമുന്നണിക്ക് ശക്തിപകരുന്നതാണ്. താനൂരിൽ മന്ത്രി വി.അബ്ദുറഹിമാനും തവനൂരിൽ, മുൻ ലീഗ് നേതാവ് കെ.ടി. ജലീലും ഇടതുപക്ഷത്തിന്റെ ശക്തികളാണ്.
പൊന്നാനി മണ്ഡലം മാത്രമാണ് സിപിഎമ്മിന്റെ കോട്ടയായി തുടരുന്നത്. ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൊന്നാനി മുനിസിപ്പാലിറ്റിയിൽ ഭരണം നിലനിർത്താനായത് അവർക്ക് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
സമുദായ വോട്ടുകളുടെ രസതന്ത്രംമുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് സമുദായ വോട്ടുകളെ ആശ്രയിക്കാതെ ഇരുമുന്നണികൾക്കും മുന്നോട്ടു പോകാൻ കഴിയില്ല. മുസ്ലിംലീഗിന്റെ പിൻബലം എക്കാലത്തും സുന്നി വോട്ടുകളാണ്. സുന്നി സംഘടനയിൽ ഭിന്നിപ്പുണ്ടായതിനുശേഷം എപി വിഭാഗം ഇടതുമുന്നണിക്ക് അനുകൂലമായ നിലപാടാണ് പരസ്യമായല്ലെങ്കിലും സ്വീകരിച്ചു വരുന്നത്. മുജാഹിദ് വിഭാഗത്തിന്റെ പിന്തുണയും മുസ്ലിം ലീഗിന് ലഭിക്കാറുണ്ട്.
ജമാഅത്തെ ഇസ്ലാമി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരസ്യമായി യുഡിഎഫിനൊപ്പം നിന്നതോടെ ആ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ് കണക്കുകൂട്ടൽ. മുസ്ലിംസമുദായത്തിനുവേണ്ടി ഇടതുമുന്നണി സർക്കാർ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചെയ്ത കാര്യങ്ങൾ ഉയർത്തിക്കാട്ടിയാകും മലപ്പുറം ജില്ലയിൽ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണം.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന എസ്ഐആർ വിഷയം മുതൽ പൗരത്വ പ്രശ്നം വരെ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവരും. എപി വിഭാഗം സുന്നി വോട്ടുകൾ അനുകൂലമാക്കുന്നതിനുള്ള ശ്രമങ്ങൾ മേൽത്തട്ടിൽ തുടങ്ങിയിട്ടുണ്ട്. മുസ്ലിം വോട്ടർമാർക്കുകൂടി സമ്മതരായ പൊതുസ്ഥാനാർഥികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഇത്തവണയും ഇടതുമുന്നണിയുടെ ഭാഗത്തു നിന്നുണ്ടാകും. സ്ഥാനാർഥി ചർച്ചകൾ സജീവംതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഏറെ വൈകാതെതന്നെ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതാണ് മുസ്ലിംലീഗിന്റെ രീതി.
ഇതിനായി അവർ കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക വരാനൊന്നും കാത്തുനിൽക്കാറില്ല. ഇത്തവണ ആരെല്ലാം സ്ഥാനാർഥികളാകണമെന്നത് സംബന്ധിച്ച് ചർച്ചകൾ ലീഗിൽ സജീവമാണ്. പാർട്ടിയുടെ കീഴ്ഘടകങ്ങളിൽനിന്നുകൂടി അഭിപ്രായം സ്വീകരിച്ച ശേഷം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. പാർട്ടിയുടെ പ്രമുഖ നേതാക്കളെ മാറ്റിനിർത്താതെ, യുവനേതാക്കൾക്കുകൂടി പ്രാതിനിധ്യം നൽകുന്ന ഒരു പട്ടികയാകും ലീഗിന്റെ ഭാഗത്തുനിന്നുണ്ടാവുക. രണ്ട് തവണ എംഎൽഎമാരായവർക്ക് വീണ്ടും സീറ്റ് നൽകാനിടയില്ല.
ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് ഒട്ടേറെ പുതുമുഖങ്ങളെ മുസ്ലിം ലീഗ് സ്ഥാനാർഥികളാക്കിയിരുന്നു. മുൻകാലങ്ങളിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായി മികവ് തെളിയിച്ചവർ ഇത്തവണ നിയമസഭയിലേക്ക് പരിഗണിക്കപ്പെടും. ഇത്തവണ മുസ്ലിംലീഗിന് ഒരു വനിതാ എംഎൽഎ ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഉറച്ച സീറ്റിൽ വനിതയെ നിർത്തുമെന്നാണ് സൂചന.
കോണ്‍ഗ്രസിന് നിലവിൽ വിജയസാധ്യതയുള്ള സീറ്റ് നിലന്പൂരും വണ്ടൂരുമാണ്. മാസങ്ങൾക്കുമുന്‍പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ഇത്തവണ നിലന്പൂർ നഗരസഭയിലും യുഡിഎഫിന് വിജയിക്കാനായി. ആര്യാടൻ ഷൗക്കത്തുതന്നെ വീണ്ടും സ്ഥാനാർഥിയാകും. വണ്ടൂരിൽ എ.പി. അനിൽകുമാറാണ് നിലവിൽ എംഎൽഎ. സംവരണ മണ്ഡലമായ ഇവിടെ കോണ്‍ഗ്രസിനുവേണ്ടി അനിൽകുമാർ തന്നെ മത്സരിക്കും.
ഇടതുമുന്നണിക്കുവേണ്ടി പൊന്നാനിയിൽ പി.നന്ദകുമാർ ഒരിക്കൽകൂടി മത്സരിച്ചേക്കും. താനൂരിൽ വി.അബ്ദുറഹിമാൻതന്നെ രംഗത്തുണ്ടാകും. തവനൂരിൽ കെ.ടി. ജലീലിനെ മാറ്റിനിർത്തി വിജയം നേടാൻ ഇടതുമുന്നണിക്ക് കഴിയണമെന്നില്ല. നിലന്പൂരിൽ ഇത്തവണ മികച്ച സ്ഥാനാർഥിയെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎ ശ്രമിക്കും. പൊതുസമ്മതരായ സ്ഥാനാർഥികളെ സ്വതന്ത്രൻമാരായി മത്സരിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ഇത്തവണയും ഇടതുപക്ഷം നടത്തുന്നുണ്ട്.
Kerala
പരവൂർ: തിരുനെൽവേലിയിൽനിന്ന് മുംബൈ ലോകമാന്യ തിലക് ടെർമിനസിലേക്ക് സർവീസ് നടത്തുന്ന പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ച് റെയിൽവേ.
നിലവിൽ ഈ ട്രെയിനിൽ 16 എൽഎച്ച്ബി കോച്ചുകളാണ് ഉണ്ടായിരുന്നത്. കോച്ചുകളുടെ എണ്ണം 22 ആയാണു വർധിപ്പിച്ചിട്ടുള്ളത്. തീരുമാനം ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരും.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന വിളനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാൽ നൽകുന്ന നഷ്ടപരിഹാരത്തുകയും വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ദീർഘകാല ചികിത്സയിലാകുന്നവർക്കുള്ള ധനസഹായവും വർധിപ്പിക്കുമെന്നും നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
സ്കൂൾ വിദ്യാർഥികളുടെ ഇൻഷ്വറൻസ് ഈ വർഷം മുതൽ നടപ്പിലാക്കും. സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനം അഞ്ചു ശതമാനം വർധിപ്പിച്ചു. പ്രീപ്രൈമറി ആയമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തി.
ലംപ്സംഗ്രാന്റ് പത്ത് ശതമാനം വർധിപ്പിച്ചു. എസ്സി എസ്ടി പ്രമോട്ടർമാരുടെ അലവൻസ് ആയിരം രൂപ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഇതുൾപ്പെടെ ബജറ്റിന്റെ ഭാഗമായി എഴുപതോളം പുതിയ പ്രഖ്യാപനങ്ങളും ധനമന്ത്രി സഭയിൽ നടത്തി.
കാഷ്യു കോർപറേഷനിലെയും കാപെക്സിലെയും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നോണ്‍ ജേർണലിസ്റ്റ് പെൻഷൻ വർധിപ്പിക്കും. കയർ തൊഴിലാളികളുടെ റിട്ടയർമെന്റ് ബെനിഫിറ്റ് കുടിശിക നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.
കൈത്തറി നെയ്ത്തുകാർക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള പ്രൊഡക്ഷൻ ഇൻസെന്റീവ് തുക നൽകാനുള്ള നടപടി സ്വീകരിക്കും. കളമശേരി മണ്ഡലത്തിലെ ആലുവ ആലങ്ങാട് റോഡിന്റെ വീതി കൂട്ടുന്നതിനും കളമശേരി പോളിടെക്നിക്കിന്റെ ഓഡിറ്റോറിയം നിർമാണം പൂർത്തീകരിക്കുന്നതിനുമുള്ള തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
Leader Page
തന്ത്രപ്രധാനമായ ഏഴ് നൂതന മേഖലകളിൽ ഉത്പാദനം വർധിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
ബയോഫാർമ ശക്തി
ഇന്ത്യയുടെ രോഗാവസ്ഥ പ്രമേഹം, അർബുദം, സ്വയംപ്രതിരോധ രോഗങ്ങൾ തുടങ്ങിയ പകർച്ചേതര വ്യാധികളിലേക്ക് മാറുന്നതായി വിലയിരുത്തുന്നു.
ലക്ഷ്യം: ഇന്ത്യയെ ആഗോള ബയോഫാർമ ഉത്പാദന കേന്ദ്രമാക്കുക.നിക്ഷേപം: അഞ്ചു വർഷത്തേക്ക് 10,000 കോടി രൂപ.
പ്രത്യേകത: ഇത് ബയോളജിക്സുകളുടെയും ബയോസിമിലറുകളുടെയും ആഭ്യന്തര ഉത്പാദനത്തിന് ആവശ്യമായ അന്തരീക്ഷമൊരുക്കും. പ്രമേഹം, കാൻസർ തുടങ്ങിയ പകർച്ചേതര രോഗങ്ങൾക്കുള്ള ബയോളജിക് മരുന്നുകൾ കുറഞ്ഞ ചെലവിൽ നിർമിക്കും. മൂന്നു പുതിയ എൻഐപിഇആർ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) സ്ഥാപിക്കുകയും 1000 ക്ലിനിക്കൽ ട്രയൽ കേന്ദ്രങ്ങൾ തുടങ്ങുകയും ചെയ്യും.
ഇന്ത്യ സെമികണ്ടക്ടർമിഷൻ 2.0 (ISM 2.0)
ലക്ഷ്യം: ചിപ്പ് നിർമാണത്തിനാവശ്യമായ ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും ഇന്ത്യയിൽത്തന്നെ നിർമിക്കുക.
പ്രത്യേകത: സ്വന്തമായി ഇന്ത്യൻ ഐപി (Intellectual Property) വികസിപ്പിക്കും. വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിക്കാൻ ഗവേഷണ-പരിശീലന കേന്ദ്രങ്ങൾ തുടങ്ങും.
ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമാണം
ലക്ഷ്യം: മൊബൈൽ, കംപ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങളുടെ ഘടകഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നത് വർധിപ്പിക്കുക.
നിക്ഷേപം: വിഹിതം മുമ്പത്തെ 22,919 കോടി രൂപയിൽനിന്നു 40,000 കോടി ആയി ഉയർത്തി. 2025 ഏപ്രിലിൽ ആരംഭിച്ച "ഇലക്ട്രോണിക്സ് കംപോണന്റ്സ് മാനുഫാക്ചറിംഗ് സ്കീം’ലക്ഷ്യമിട്ടതിന്റെ ഇരട്ടി നിക്ഷേപ വാഗ്ദാനങ്ങൾ ഇതിനകം നേടിയിട്ടുണ്ട്.
റെയർ എർത്ത് കോറിഡോറുകൾ
ലക്ഷ്യം: അപൂർവ ലോഹങ്ങളുടെ ഖനനവും സംസ്കരണവും വേഗത്തിലാക്കുക.
ഗുണഭോക്താക്കൾ: കേരളം, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഇതിനായി പ്രത്യേക ഇടനാഴികൾ സ്ഥാപിക്കും.
സുസ്ഥിര വികസനവും ഗ്രീൻ കാർഗോയും
കിഴക്ക്-പടിഞ്ഞാറ് ചരക്ക് ഇടനാഴി വഴി ഗ്രീൻ കാർഗോ നീക്കം പ്രോത്സാഹിപ്പിക്കും.
കെമിക്കൽ പാർക്കുകൾ
ലക്ഷ്യം: രാസവസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുക.
പ്രത്യേകത: സംസ്ഥാനങ്ങളിൽ മൂന്ന് പ്രത്യേക കെമിക്കൽ പാർക്കുകൾ "പ്ലഗ്-ആൻഡ്-പ്ലേ’ (സൗകര്യങ്ങൾ സജ്ജമാക്കിയ ഇടം) മാതൃകയിൽ സ്ഥാപിക്കും.
നൂതന സാങ്കേതികവിദ്യയും സ്പോർട്സ് മേഖലയും
ഖേലോ ഇന്ത്യ മിഷൻ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയവയിലൂടെ ഈ മേഖലകളിലെ വളർച്ചയും ബജറ്റ് ലക്ഷ്യമിടുന്നു
കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന "വികസിത് ഭാരതം'(വികസിത ഇന്ത്യ) എന്ന ലക്ഷ്യത്തിലേക്ക് യുവാക്കളെ പ്രാപ്തരാക്കുന്നതിനായി വിവിധ മേഖലകളിൽ ബജറ്റിലൂടെ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങൾ:
ആരോഗ്യ മേഖല
ഡോക്ടർമാരെ മാത്രമല്ല, അനുബന്ധ ആരോഗ്യ പ്രവർത്തകരെയും (Allied Health Professionals) സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.പുതിയ സ്ഥാപനങ്ങൾ: റേഡിയോളജി, അനസ്തേഷ്യ തുടങ്ങിയ മേഖലകളിൽ പഠിക്കാൻ കൂടുതൽ കോളജുകൾ വരും.
തൊഴിലവസരം: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് ഈ മേഖലയിൽ തൊഴിൽ നൽകും.
കെയർ ടേക്കർമാർ: പ്രായമായവരെയും രോഗികളെയും നോക്കാൻ പ്രത്യേക പരിശീലനം ലഭിച്ച 1.5 ലക്ഷം "കെയർ ഗിവർമാരെ’ ഒരു വർഷത്തിനുള്ളിൽ സൃഷ്ടിക്കും.
മെഡിക്കൽ ടൂറിസം
വിദേശികൾ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്നതിനെ പ്രോത്സാഹിപ്പിക്കുക.അഞ്ച് ഹബ്ബുകൾ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അഞ്ച് മെഡിക്കൽ ഹബ്ബുകൾ തുടങ്ങും. ഇവിടെ ചികിത്സയ്ക്കൊപ്പം ഗവേഷണവും താമസസൗകര്യവും ഉണ്ടായിരിക്കും. ഇത് വലിയ രീതിയിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ആയുഷ് (ആയുർവേദം, യോഗ മുതലായവ)
യോഗയ്ക്കും ആയുർവേദത്തിനും ആഗോളതലത്തിൽ കിട്ടിയ പ്രാധാന്യം പ്രയോജനപ്പെടുത്തും.
കയറ്റുമതി: ആയുർവേദ ഉത്പന്നങ്ങൾ ലോകമെമ്പാടും എത്തിക്കുന്നതിലൂടെ കർഷകർക്കും യുവാക്കൾക്കും വരുമാനം വർധിപ്പിക്കും.
പുതിയ സ്ഥാപനങ്ങൾ: മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ തുടങ്ങും. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ലാബുകൾ ആധുനികവത്കരിക്കും.
മൃഗസംരക്ഷണം
ഗ്രാമപ്രദേശങ്ങളിലെ വരുമാനം വർധിപ്പിക്കാൻ മൃഗചികിത്സാ രംഗം വികസിപ്പിക്കും.
വെറ്ററിനറി കോളജുകൾ: സ്വകാര്യ മേഖലയിൽ മൃഗാശുപത്രികളും കോളജുകളും തുടങ്ങാൻ സർക്കാർ സബ്സിഡി (ധനസഹായം) നൽകും. വിദഗ്ധർ: 20,000 പുതിയ വെറ്ററിനറി പ്രഫഷണലുകളെ ഈ മേഖലയിലേക്കു കൊണ്ടുവരും.
പരമ്പരാഗത ജോലികൾക്ക് പകരം ആരോഗ്യം, സാങ്കേതികവിദ്യ, പരമ്പരാഗത വൈദ്യം, മൃഗസംരക്ഷണം എന്നീ മേഖലകളിൽ യുവാക്കൾക്ക് വിദഗ്ധ പരിശീലനം നൽകി അവരെ സ്വയംപര്യാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ കാതൽ.
District News
പിലാത്തറ: ബ്രിട്ടീഷുകാര്‍ക്ക് മുമ്പേയെത്തിയ ക്രൈസ്തവ മിഷണറിമാരുടെ ലക്ഷ്യം സുവിശേഷവത്കരണത്തിനു പകരം മതംമാറ്റമായിരുന്നുവെങ്കില്‍ ഭാരതത്തില്‍ ക്രൈസ്തവരുടെ എണ്ണം കൂടുതല്‍ വര്‍ധിക്കുമായിരുന്നുവെന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ദൈവവചന സഭയുടെ (എസ്വിഡി) നൂറ്റിയന്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പിലാത്തറയില്‍ നിര്‍മിച്ച ജൂബിലി സ്മാരക മന്ദിരത്തിന്റെ ആശീര്‍വാദകര്‍മം നിര്‍വഹിച്ചശേഷം അനുഗ്രഹഭാഷണം നടത്തുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി.
മദ്യപാനവും രാസലഹരികളും മനുഷ്യന്റെ ശരീരവും ബന്ധങ്ങളും കുടുംബവും നശിപ്പിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ലഹരിവസ്തുക്കള്‍ ഇല്ലാതാക്കുന്നു. ഇത്തരക്കാര്‍ക്ക് ആധുനിക ചികിത്സയും സ്നേഹത്തോടുകൂടിയ പരിചരണവും ആവശ്യമാണ്. അടിമകളാക്കി മാറ്റിയ ലഹരിയോട് നോ പറയാനാവാതെ വിഷമിക്കുന്നവരെ വീണ്ടും ജീവിതത്തോട് ചേര്ത്തുകെട്ടുകയെന്നത് വലിയ ശുശ്രൂഷയാണ്. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ ദൈവത്തിനു വേണ്ടപ്പെട്ടവരാണ് എന്ന സത്യം ബോധ്യപ്പെടുത്തി അവരെ സമൂഹത്തിന്റെ ഭാഗമാക്കുകയെന്നതാണു സഭ നടത്തുന്ന സുവിശേഷപ്രവര്ത്തനമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
പിലാത്തറ വചനജ്യോതി ലഹരി മോചന ചികിത്സാ കേന്ദ്രത്തിന്റെ 13-ാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം ദീപം തെളിച്ച് എസ്വിഡി ഇന്ത്യ-മുംബൈ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ടോമി തോമസ് നിര്‍വഹിച്ചു. മനുഷ്യന്റെ ലഹരി വിരുദ്ധമായ ജീവിതത്തിലൂടെയുള്ള സമഗ്ര പുരോഗതിയും എല്ലായിടത്തും ദൈവവചനമെത്തിക്കുകയെന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്മാരകഫലക അനാച്ഛാദനം എം. വിജിന് എംഎല്‍എ നിര്‍വഹിച്ചു. ഫാ. റിച്ചാര്‍ഡ് മത്തിയാസ് എസ്വിഡി അധ്യക്ഷത വഹിച്ചു. ഫാ. വിനോയ് തോമസ് എസ്വിഡി, വചനജ്യോതി ഡയറക്ടര്‍ ഫാ. ആന്റണി പുതുമന എസ്വിഡി, കണ്ണൂര്‍ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പി. ബിജു, തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറമ്പില്‍, പഞ്ചായത്തംഗം ഇ. രോഹിണി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികളും സ്നേഹവിരുന്നുമുണ്ടായി. ലഹരി വസ്തുക്കളില്‍ നിന്നു മോചനം ആഗ്രഹിക്കുന്നവര്‍ക്ക് 9496162164 എന്ന ഫോൺ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സ്ഥാപന ഡയറക്ടര്‍ പറഞ്ഞു.
District News
കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളെ സംസ്ഥാന-ദേശീയ ശ്രദ്ധയാകര്‍ഷിക്കും വിധം കൂടുതല്‍ പ്രചാരം നേടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ തലത്തില്‍ രൂപീകരിച്ച ബേപ്പൂര്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ (ഡിഎംസി) ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനായി അതത് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികളെ പങ്കാളികളാക്കി ശുചിത്വ ബോധവത്കരണവും ക്യാമ്പയിനുകളും ഡിഎംസിക്കു കീഴില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ടൂറിസം വികസനം ഏകോപിപ്പിച്ച് ശാസ്ത്രീയമായ നടത്തിപ്പ് ലക്ഷ്യമിട്ട് രൂപീകരിച്ച ഡിഎംസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ യോഗത്തോടെ ഔദ്യോഗിക തുടക്കമായി. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയാണ് പുതുതായി രൂപീകരിച്ച ഡിഎംസി ചെയര്മാന്. ടൂറിസം വികസനത്തില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും പ്രാദേശിക ഭരണകൂടങ്ങളുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തില്‍ ചര്‍ച്ചയായി.
ബേപ്പൂരിനെ ഉത്തരവാദിത്തപരവും സുസ്ഥിരവുമായ പ്രധാന ടൂറിസം കേന്ദ്രമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റി സിഇഒയും ഡിടിപിസി സെക്രട്ടറിയുമായ ഡോ. ടി നിഖില്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്മാന് ഒ. ഭക്തവത്സലന്, ജനപ്രതിനിധികള്‍, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Kerala
കൽപ്പറ്റ: സംസ്ഥാനത്തെ എല്ലാ വകുപ്പുകൾക്കും കീഴിലുള്ള കോർപറേഷനുകൾ, അപ്പക്സ് ബോഡികൾ, ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ചെയർപേഴ്സണ്‍മാരുടെ പ്രതിമാസ ഓണറേറിയം 25,000 രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവായി. വർധനവിന് ഡിസംബർ 23 മുതൽ പ്രാബല്യം ഉണ്ടാകും.
National
ന്യൂഡൽഹി: അതിർത്തി സുരക്ഷാസേനയിലെ (ബിഎസ്എഫ്) കോണ്‍സ്റ്റബിൾ പോസ്റ്റുകളിൽ വിരമിച്ച അഗ്നിവീർ ക്വോട്ട 50 ശതമാനമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉയർത്തി.
നേരത്തേ ഈ തസ്തികകളിൽ അഗ്നിവീറുകൾക്ക് പത്തു ശതമാനം മാത്രമായിരുന്ന സംവരണം ബിഎസ്എഫ് നിയമങ്ങൾ ഭേദഗതി ചെയ്താണ് 50 ശതമാനമായി ഉയർത്തിയത്. അഗ്നിവീറുകളുടെ ആദ്യബാച്ച് വിരമിക്കുന്നതിന് മാസങ്ങൾക്കു മുന്‍പാണ് സംവരണം ഉയർത്തുന്നതായി പ്രഖ്യാപിച്ച് കേന്ദ്രം വിജ്ഞാപനമിറക്കുന്നത്.
ബിഎസ്എഫ് കോണ്‍സ്റ്റബിൾ പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ വിരമിച്ച അഗ്നിവീറുകൾക്ക് 50 ശതമാനം സംവരണം മാറ്റിവച്ചിട്ടുണ്ടെങ്കിലും എല്ലാ ഉദ്യോഗാർഥികളെയും പോലെതന്നെ മുൻ അഗ്നിവീറുകൾ എഴുത്തുപരീക്ഷയ്ക്കു ഹാജരാകണമെന്ന് കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ, ഇവരെ ശാരീരികക്ഷമതാ പരീക്ഷയിൽനിന്നും അടിസ്ഥാന ശാരീരിക യോഗ്യതാപരീക്ഷയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.