ന്യൂഡൽഹി: കാപ്പിക്കുരു വിലയിൽ വലിയ ഇടിവ് നേരിടുന്ന സാഹചര്യത്തിൽ കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ നിസംഗമനോഭാവം അവസാനിപ്പിക്കണമെന്ന് കാപ്പി കർഷകരുടെ സംഘടനായ കോഫീ ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഎഫ്എഫ്ഐ).
വർഷങ്ങളോളം നീണ്ടുനിന്ന വിലക്കുറവിനുശേഷം കഴിഞ്ഞ സാന്പത്തികവർഷം മെച്ചപ്പെട്ട വില ലഭിച്ചത് കർഷകരിൽ ആത്മവിശ്വാസം നൽകി. എന്നാൽ, ഈ വർഷം കാപ്പി കർഷകർ വലിയ വിലയിടിവ് നേരിടുകയാണ്.
2025 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റോബസ്റ്റ ഇനത്തിൽപ്പെട്ട കാപ്പിക്ക് 260 രൂപയ്ക്കും 280 രൂപയ്ക്കുമിടയിൽ കർഷകർക്കു വില ലഭിച്ചിരുന്നു. സമാനമായി അറബിക്ക ഇനത്തിൽപ്പെട്ട കാപ്പിയുടെ വില 300 രൂപ വരെയെത്തി. എന്നാൽ കഴിഞ്ഞ വർഷം 280 രൂപ വരെ വിലയുണ്ടായിരുന്ന റോബസ്റ്റ കാപ്പിയുടെ വില 180 രൂപ മുതൽ 205 രൂപ വരെയായി കുറഞ്ഞു.
അറബിക്ക ഇനത്തിപ്പെട്ട കാപ്പിയുടെ വില 260 രൂപയായും ഇടിഞ്ഞു. ഇതോടെ വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വലിയ വിലത്തകർച്ചയാണ് കാപ്പി കർഷകർ നേരിടുന്നതെന്നും സിഎഫ്എഫ്ഐ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ കാപ്പി കർഷകരെ സാന്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റുന്നതിന് റോബസ്റ്റ ഇനത്തിപ്പെട്ട കാപ്പി വില 250 രൂപയും അറബിക്ക ഇനത്തിൽപ്പെട്ട കാപ്പി വില 300 രൂപയുമാക്കി നിലനിർത്തുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും സിഎഫ്എഫ്ഐ ആവശ്യപ്പെട്ടു.
Tags : Coffee bean prices increased CFFI