ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളോട് ഒരു വർഷത്തേക്ക് അനാവശ്യമായി സ്വർണം വാങ്ങരുതെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥനയ്ക്കു പിന്നാലെ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ത്തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ആറ് ശതമാനമുണ്ടായിരുന്ന തീരുവ 15 ശതമാനമായാണ് വർധിപ്പിച്ചത്.
വിദേശത്തുനിന്നുള്ള സ്വർണത്തിന്റെ ഇറക്കുമതി തടയാനും രാജ്യത്തിന്റെ വിദേശനാണ്യശേഖരം സംരക്ഷിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കം. സ്വർണവില കുതിക്കുന്നതിനും സ്വർണക്കടത്തുകൾ വർധിക്കുന്നതിനും കാരണമായേക്കാവുന്ന തീരുമാനം ദിനംപ്രതിയുള്ള രൂപയുടെ വിലയിടിവിനെ പ്രതിരോധിച്ചേക്കാമെന്നു കേന്ദ്രം കണക്കുകൂട്ടുന്നു.
സ്വർണത്തിനും വെള്ളിക്കുമുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനത്തിൽനിന്ന് പത്ത് ശതമാനമായും അഗ്രികൾചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് സെസ് (എഐഡിസി) എന്ന നികുതി ഒരു ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായും രണ്ട് വ്യത്യസ്ത വിജ്ഞാപനത്തിലൂടെയാണ് വർധിപ്പിച്ചത്.
ഇത് കൂടാതെ ഇവയ്ക്കുള്ള ഐജിഎസ്ടി നിരക്കുകൂടി പരിഗണിക്കുന്പോൾ സ്വർണം, വെള്ളി എന്നിവയുടെ ആകെ നികുതി നിരക്ക് 18.4 ശതമാനം വർധിച്ചിട്ടുണ്ട്.
2024ൽ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഇന്ത്യ 15 ശതമാനത്തിൽനിന്ന് ആറ് ശതമാനമായി കുറച്ചിരുന്നുവെങ്കിലും തീരുമാനം വിപരീതമാക്കുന്നത് കള്ളക്കടത്ത് വർധിക്കുന്നതിനു കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ.
ചൈന കഴിഞ്ഞാൽ സ്വർണത്തിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഇന്ത്യ ക്രൂഡ് ഓയിൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് സ്വർണവും വെള്ളിയും പ്ലാറ്റിനവുമായിരുന്നു. ഈ ഇറക്കുമതി വ്യാപാരക്കമ്മിയിലുണ്ടാക്കിയ വർധന ഇറക്കുമതി തീരുവ ഇരട്ടിയിലധികം വർധിപ്പിച്ചതിലൂടെ കുറയ്ക്കാമെന്നു കേന്ദ്രം ലക്ഷ്യമിടുന്നു.
ചെലവുചുരുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അഭ്യർഥനകൾക്കു പിന്നാലെതന്നെ സ്വർണം, വെള്ളി എന്നിവയുടെ തീരുവ വർധിപ്പിച്ചിട്ടുള്ള തീരുമാനമുണ്ടാകുന്നത് അടുത്ത നാളുകൾക്കുള്ളിൽത്തന്നെ ഇന്ധനവിലയിലും വർധനയുണ്ടാകുമെന്ന സൂചനയായി വിലയിരുത്തുന്നവരുണ്ട്.
Tags : Gold silver import duty increased