പിലാത്തറ: ബ്രിട്ടീഷുകാര്‍ക്ക് മുമ്പേയെത്തിയ ക്രൈസ്തവ മിഷണറിമാരുടെ ലക്ഷ്യം സുവിശേഷവത്കരണത്തിനു പകരം മതംമാറ്റമായിരുന്നുവെങ്കില്‍ ഭാരതത്തില്‍ ക്രൈസ്തവരുടെ എണ്ണം കൂടുതല്‍ വര്‍ധിക്കുമായിരുന്നുവെന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ദൈവവചന സഭയുടെ (എസ്വിഡി) നൂറ്റിയന്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പിലാത്തറയില്‍ നിര്‍മിച്ച ജൂബിലി സ്മാരക മന്ദിരത്തിന്റെ ആശീര്‍വാദകര്‍മം നിര്‍വഹിച്ചശേഷം അനുഗ്രഹഭാഷണം നടത്തുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി.
മദ്യപാനവും രാസലഹരികളും മനുഷ്യന്റെ ശരീരവും ബന്ധങ്ങളും കുടുംബവും നശിപ്പിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ലഹരിവസ്തുക്കള്‍ ഇല്ലാതാക്കുന്നു. ഇത്തരക്കാര്‍ക്ക് ആധുനിക ചികിത്സയും സ്നേഹത്തോടുകൂടിയ പരിചരണവും ആവശ്യമാണ്. അടിമകളാക്കി മാറ്റിയ ലഹരിയോട് നോ പറയാനാവാതെ വിഷമിക്കുന്നവരെ വീണ്ടും ജീവിതത്തോട് ചേര്ത്തുകെട്ടുകയെന്നത് വലിയ ശുശ്രൂഷയാണ്. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ ദൈവത്തിനു വേണ്ടപ്പെട്ടവരാണ് എന്ന സത്യം ബോധ്യപ്പെടുത്തി അവരെ സമൂഹത്തിന്റെ ഭാഗമാക്കുകയെന്നതാണു സഭ നടത്തുന്ന സുവിശേഷപ്രവര്ത്തനമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
പിലാത്തറ വചനജ്യോതി ലഹരി മോചന ചികിത്സാ കേന്ദ്രത്തിന്റെ 13-ാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം ദീപം തെളിച്ച് എസ്വിഡി ഇന്ത്യ-മുംബൈ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ടോമി തോമസ് നിര്‍വഹിച്ചു. മനുഷ്യന്റെ ലഹരി വിരുദ്ധമായ ജീവിതത്തിലൂടെയുള്ള സമഗ്ര പുരോഗതിയും എല്ലായിടത്തും ദൈവവചനമെത്തിക്കുകയെന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്മാരകഫലക അനാച്ഛാദനം എം. വിജിന് എംഎല്‍എ നിര്‍വഹിച്ചു. ഫാ. റിച്ചാര്‍ഡ് മത്തിയാസ് എസ്വിഡി അധ്യക്ഷത വഹിച്ചു. ഫാ. വിനോയ് തോമസ് എസ്വിഡി, വചനജ്യോതി ഡയറക്ടര്‍ ഫാ. ആന്റണി പുതുമന എസ്വിഡി, കണ്ണൂര്‍ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പി. ബിജു, തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറമ്പില്‍, പഞ്ചായത്തംഗം ഇ. രോഹിണി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികളും സ്നേഹവിരുന്നുമുണ്ടായി. ലഹരി വസ്തുക്കളില്‍ നിന്നു മോചനം ആഗ്രഹിക്കുന്നവര്‍ക്ക് 9496162164 എന്ന ഫോൺ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സ്ഥാപന ഡയറക്ടര്‍ പറഞ്ഞു.
Tags : nattu vishesham conversion Christians would have increased