തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഒമ്പതു ജില്ലകളിൽ സീറ്റ് കൂട്ടി സർക്കാർ ഉത്തരവിറക്കി. ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളിൽ 20 ശതമാനം സീറ്റുമാണ് വർധിപ്പിച്ചത്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിലാണ് എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകൾക്കും 30% മാർജിനൽ സീറ്റ് വർധിപ്പിച്ചത്. കൊല്ലം, തൃശൂർ ജില്ലകളിലെ എല്ലാ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്കും 20% സീറ്റാണ് വർധിപ്പിച്ചത്.
കഴിഞ്ഞ വർഷത്തെ അതേ രീതിയിലാണ് വർധന. നേരത്തെ അനുവദിച്ചിരുന്ന 313 ബാച്ചുകൾ തുടരാനും അനുമതി നല്കി.കൂടുതൽ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.