പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയം തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നിൽക്കുന്നത്. ജില്ലാ പഞ്ചായത്തിൽ എല്ലാ സീറ്റുകളും നേടിയാണ് ഇത്തവണ യുഡിഎഫ് ചരിത്രമെഴുതിയത്. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും അവർ വിജയിച്ചു. ഗ്രാമപഞ്ചായത്തുകളിൽ മുക്കാൽ ഭാഗവും യുഡിഎഫിന്റെ കൈകളിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ആദ്യം മറികടക്കാനുള്ളത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കയ്പ്പേറിയ അനുഭവങ്ങളെയാണ്.
പരന്പരാഗതമായി യുഡിഎഫിനൊപ്പം നിൽക്കുന്ന മലപ്പുറം ജില്ലയിൽ ഇത്തവണയും ഇടതുമുന്നണിക്ക് മേൽക്കൈ നേടാവുന്ന സാഹചര്യങ്ങളൊന്നും നിലവിലില്ല. പ്രതികൂല ഘടകങ്ങൾ ഏറെയുണ്ട് താനും. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറ ശക്തമാണ്. യുഡിഎഫിന്റെ ശക്തിയും അതാണ്. അതിൽ വിള്ളലുണ്ടാക്കാൻ ഇടതുമുന്നണിക്ക് പുതിയ തന്ത്രങ്ങൾ പുറത്തെടുക്കേണ്ടിവരും.
രാഷ്ട്രീയ വോട്ടുകളെ മാത്രം ആശ്രയിച്ച് സീറ്റുകൾ വിജയിക്കുകയെന്നത് ഇടതുമുന്നണിക്ക് സാധ്യമുള്ള കാര്യമല്ല. പൊതുസമ്മതരായ സ്ഥാനാർഥികളെ കണ്ടെത്തി വിജയിപ്പിക്കുകയെന്ന കുറെ കാലമായുള്ള തന്ത്രം തന്നെയാകും ഇത്തവണയും സിപിഎം പയറ്റുന്നത്. മുസ്ലിം സമുദായ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനും സിപിഎമ്മിന് കഴിഞ്ഞേക്കും.
വിള്ളൽ വീഴാത്ത കോട്ടകൾമുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടകളാണ് മലപ്പുറത്തുള്ള നിയമസഭാ മണ്ഡലങ്ങൾ എന്നാണ് പറയാറുള്ളത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണ് പലപ്പോഴും ലീഗ് സ്ഥാനാർഥികൾക്ക് ലഭിക്കാറുള്ളത്. തന്ത്രങ്ങൾ മാറ്റി ആ കോട്ടകൾ തകർക്കാൻ സിപിഎം ശ്രമിക്കാറുണ്ടെങ്കിലും പൂർണ വിജയം നേടാൻ കഴിയാറില്ല.
ജില്ലയിൽ ആകെയുള്ള 16 മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 12 എണ്ണത്തിലും യുഡിഎഫ് വിജയിച്ചു. ഇതിൽ 11 എണ്ണവും ലീഗിന്റെ വിജയമായിരുന്നു. കൊണ്ടോട്ടി, എറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളാണ് വിജയിച്ചത്.
വണ്ടൂരിൽ കോണ്ഗ്രസ് വിജയം നേടി. ഇടതുമുന്നണിക്ക് ലഭിച്ചത് നിലന്പൂർ, താനൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളാണ്. ഇതിൽ നിലന്പൂർ മണ്ഡലത്തിൽ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് വിജയിക്കുകയും ചെയ്തു. ഇതോടെ ഇടതുപക്ഷത്തിന്റെ സീറ്റുകളുടെ എണ്ണം മൂന്നായി കുറഞ്ഞു. ഈ സീറ്റുകളെല്ലാം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ്.
സിപിഎം തന്ത്രം ഫലിക്കുമോ?
വോട്ടിന്റെ എണ്ണത്തിൽ ലീഗിനോട് പിടിച്ചു നിൽക്കാൻ കഴിയാത്തതിനാൽ പുതിയ രാഷ്ട്രീയ തന്ത്രങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി സമീപിക്കാറുള്ളത്.
പാർട്ടിചിഹ്നത്തിൽ സ്ഥാനാർഥികളെ നിർത്തുന്നതിന് പകരം വോട്ടർമാർക്കിടയിൽ സ്വാധീനമുള്ള സ്വതന്ത്രൻമാരെ കണ്ടെത്തി നിർത്തുകയെന്നതാണ് ഈ തന്ത്രം. ഏറെക്കുറെ വിജയം കണ്ട ഈ തന്ത്രം പലപ്പോഴും തിരിച്ചടികളും നൽകിയിട്ടുണ്ട്. െഏറ്റവുമൊടുവിൽ നിലന്പൂരിൽ സംഭവിച്ചതും അതാണ്. കോണ്ഗ്രസ് രാഷ്ട്രീയ പശ്ചാത്തലമുള്ള പി.വി. അൻവറിനെ കഴിഞ്ഞതവണ നിലന്പൂരിൽ മൽസരിപ്പിച്ച് വിജയിപ്പിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു.
കോണ്ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ഇവിടെ വിള്ളലുണ്ടാക്കാൻ അൻവറിന് കഴിഞ്ഞു. എന്നാൽ അൻവർ പിന്നീട് കടുത്ത സിപിഎം വിമർശകനായി മാറുകയും എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ഇതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസിലെ ആര്യാടൻ ഷൗക്കത്താണ് വിജയിച്ചത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആശയങ്ങളോട് പൂർണമായും യോജിക്കാത്ത സ്ഥാനാർഥിത്വം പലപ്പോഴും വിമർശനങ്ങൾക്കും ഇട നൽകിയിട്ടുണ്ട്.
പതിറ്റാണ്ടുകൾക്ക് മുന്പ് മങ്കട മണ്ഡലത്തിൽ മഞ്ഞളാംകുഴി അലിയെ സ്വതന്ത്രനാക്കി നിർത്തി വിജയിപ്പിച്ചെടുത്താണ് ഈ തന്ത്രം സിപിഎം തുടങ്ങിയത്. എന്നാൽ ഇന്ന് മഞ്ഞളാംകുഴി അലി ലീഗിന്റെ എംഎൽഎയാണ്. അതേസമയം, ജില്ലയിൽത്തന്നെ താനൂർ, തവനൂർ മണ്ഡലങ്ങളിൽ ഈ തന്ത്രം ഇടതുമുന്നണിക്ക് ശക്തിപകരുന്നതാണ്. താനൂരിൽ മന്ത്രി വി.അബ്ദുറഹിമാനും തവനൂരിൽ, മുൻ ലീഗ് നേതാവ് കെ.ടി. ജലീലും ഇടതുപക്ഷത്തിന്റെ ശക്തികളാണ്.
പൊന്നാനി മണ്ഡലം മാത്രമാണ് സിപിഎമ്മിന്റെ കോട്ടയായി തുടരുന്നത്. ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൊന്നാനി മുനിസിപ്പാലിറ്റിയിൽ ഭരണം നിലനിർത്താനായത് അവർക്ക് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
സമുദായ വോട്ടുകളുടെ രസതന്ത്രംമുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് സമുദായ വോട്ടുകളെ ആശ്രയിക്കാതെ ഇരുമുന്നണികൾക്കും മുന്നോട്ടു പോകാൻ കഴിയില്ല. മുസ്ലിംലീഗിന്റെ പിൻബലം എക്കാലത്തും സുന്നി വോട്ടുകളാണ്. സുന്നി സംഘടനയിൽ ഭിന്നിപ്പുണ്ടായതിനുശേഷം എപി വിഭാഗം ഇടതുമുന്നണിക്ക് അനുകൂലമായ നിലപാടാണ് പരസ്യമായല്ലെങ്കിലും സ്വീകരിച്ചു വരുന്നത്. മുജാഹിദ് വിഭാഗത്തിന്റെ പിന്തുണയും മുസ്ലിം ലീഗിന് ലഭിക്കാറുണ്ട്.
ജമാഅത്തെ ഇസ്ലാമി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരസ്യമായി യുഡിഎഫിനൊപ്പം നിന്നതോടെ ആ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ് കണക്കുകൂട്ടൽ. മുസ്ലിംസമുദായത്തിനുവേണ്ടി ഇടതുമുന്നണി സർക്കാർ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചെയ്ത കാര്യങ്ങൾ ഉയർത്തിക്കാട്ടിയാകും മലപ്പുറം ജില്ലയിൽ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണം.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന എസ്ഐആർ വിഷയം മുതൽ പൗരത്വ പ്രശ്നം വരെ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവരും. എപി വിഭാഗം സുന്നി വോട്ടുകൾ അനുകൂലമാക്കുന്നതിനുള്ള ശ്രമങ്ങൾ മേൽത്തട്ടിൽ തുടങ്ങിയിട്ടുണ്ട്. മുസ്ലിം വോട്ടർമാർക്കുകൂടി സമ്മതരായ പൊതുസ്ഥാനാർഥികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഇത്തവണയും ഇടതുമുന്നണിയുടെ ഭാഗത്തു നിന്നുണ്ടാകും. സ്ഥാനാർഥി ചർച്ചകൾ സജീവംതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഏറെ വൈകാതെതന്നെ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതാണ് മുസ്ലിംലീഗിന്റെ രീതി.
ഇതിനായി അവർ കോണ്ഗ്രസ് സ്ഥാനാർഥി പട്ടിക വരാനൊന്നും കാത്തുനിൽക്കാറില്ല. ഇത്തവണ ആരെല്ലാം സ്ഥാനാർഥികളാകണമെന്നത് സംബന്ധിച്ച് ചർച്ചകൾ ലീഗിൽ സജീവമാണ്. പാർട്ടിയുടെ കീഴ്ഘടകങ്ങളിൽനിന്നുകൂടി അഭിപ്രായം സ്വീകരിച്ച ശേഷം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. പാർട്ടിയുടെ പ്രമുഖ നേതാക്കളെ മാറ്റിനിർത്താതെ, യുവനേതാക്കൾക്കുകൂടി പ്രാതിനിധ്യം നൽകുന്ന ഒരു പട്ടികയാകും ലീഗിന്റെ ഭാഗത്തുനിന്നുണ്ടാവുക. രണ്ട് തവണ എംഎൽഎമാരായവർക്ക് വീണ്ടും സീറ്റ് നൽകാനിടയില്ല.
ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് ഒട്ടേറെ പുതുമുഖങ്ങളെ മുസ്ലിം ലീഗ് സ്ഥാനാർഥികളാക്കിയിരുന്നു. മുൻകാലങ്ങളിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായി മികവ് തെളിയിച്ചവർ ഇത്തവണ നിയമസഭയിലേക്ക് പരിഗണിക്കപ്പെടും. ഇത്തവണ മുസ്ലിംലീഗിന് ഒരു വനിതാ എംഎൽഎ ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഉറച്ച സീറ്റിൽ വനിതയെ നിർത്തുമെന്നാണ് സൂചന.
കോണ്ഗ്രസിന് നിലവിൽ വിജയസാധ്യതയുള്ള സീറ്റ് നിലന്പൂരും വണ്ടൂരുമാണ്. മാസങ്ങൾക്കുമുന്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ഇത്തവണ നിലന്പൂർ നഗരസഭയിലും യുഡിഎഫിന് വിജയിക്കാനായി. ആര്യാടൻ ഷൗക്കത്തുതന്നെ വീണ്ടും സ്ഥാനാർഥിയാകും. വണ്ടൂരിൽ എ.പി. അനിൽകുമാറാണ് നിലവിൽ എംഎൽഎ. സംവരണ മണ്ഡലമായ ഇവിടെ കോണ്ഗ്രസിനുവേണ്ടി അനിൽകുമാർ തന്നെ മത്സരിക്കും.
ഇടതുമുന്നണിക്കുവേണ്ടി പൊന്നാനിയിൽ പി.നന്ദകുമാർ ഒരിക്കൽകൂടി മത്സരിച്ചേക്കും. താനൂരിൽ വി.അബ്ദുറഹിമാൻതന്നെ രംഗത്തുണ്ടാകും. തവനൂരിൽ കെ.ടി. ജലീലിനെ മാറ്റിനിർത്തി വിജയം നേടാൻ ഇടതുമുന്നണിക്ക് കഴിയണമെന്നില്ല. നിലന്പൂരിൽ ഇത്തവണ മികച്ച സ്ഥാനാർഥിയെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎ ശ്രമിക്കും. പൊതുസമ്മതരായ സ്ഥാനാർഥികളെ സ്വതന്ത്രൻമാരായി മത്സരിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ഇത്തവണയും ഇടതുപക്ഷം നടത്തുന്നുണ്ട്.
Tags : Increased confidence league teams