District News
കോട്ടയം: യുവത്വത്തിന്റെ ആവേശത്തെയും സംഗീത ട്രെന്‍ഡുകളെയും ഒപ്പം എല്ലാ തലമുറയിലുള്ളവരുടെ സംഗീത ഭ്രമത്തെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന മലയാള സിനിമാ ലോകത്തെ പ്രതിഭയാണ് ജെയ്ക്സ് ബിജോയി. കേവലം ഒരു വിഭാഗം പ്രേക്ഷകരെ മാത്രം ലക്ഷ്യമിടാതെ ഗൃഹാതുരത്വം തുളുമ്പുന്ന മെലഡികളും പശ്ചാത്തല സംഗീതവുമായി ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാള സിനിമാ സംഗീത ലോകത്തെ പുത്തന്‍ പ്രതിഭയായി മാറിയിരിക്കുകയാണ് ജെയ്ക്സ് ബിജോയി. പാലാ സെന്റ് തോമസ് കോളജില്‍ കുട്ടികളോടൊപ്പം ഇന്നലെ അദ്ദേഹം പാട്ടുപാടിയപ്പോള്‍ കലാലയം ഒന്നാകെ ഏറ്റുപാടുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ജയ്ക്സ് ബിജോയി ദീപികയുമായി സംസാരിച്ചപ്പോള്‍:
"പള്ളിച്ചട്ടമ്പി'യിലെ കാട്ടുചെമ്പകം പൂത്തല്ലോ, "ഖലീഫ'യിലെ ബാക്ഗ്രൗണ്ട് സോംഗ് എന്നിവ ജെന്‍സികള്‍ ഏറ്റെടുത്തല്ലോ?
എന്റെ സംഗീതം പുതുതലമുറ ആഘോഷിക്കുന്നതില്‍ വളരെയധികം സന്തോഷം തോന്നുന്നു. ഇന്നലെ പാലാ കോളജിലെത്തിയപ്പോള്‍ എന്റെ ഓരോ പാട്ടും പശ്ചാത്തല സംഗീതവും കുട്ടികള്‍ പാടുന്നതു കേട്ടപ്പോള്‍ സന്തോഷം തോന്നി. ഒരു സംഗീതജ്ഞന് ഇതില്‍ കൂടുതല്‍ എന്ത് ആനന്ദമാണ് വേണ്ടത്.
ഐ നോ ബഡി, തുടക്കം, ഖലീഫ, ഐ ആം ഗെയിം എന്നീ നാലു ചിത്രങ്ങള്‍ അടുത്തടുത്താണ് ഇറങ്ങിയത്. ഇതിന്റെ സംഗീതവഴി എങ്ങനെയായിരുന്നു?
ഓരോ പടത്തിന്റെയും സ്ക്രിപ്റ്റാണ് സംഗീതത്തിന്റെ വഴി. സ്ക്രിപ്റ്റ് കേള്‍ക്കുമ്പോൾത്തന്നെ പാട്ട് ഡിസൈന്‍ ചെയ്യും. പിന്നെ തന്റേതായ രീതിയില്‍ ചിട്ടപ്പെടുത്തും. സ്ക്രിപ്റ്റിലും സംവിധായകനിലും ഇന്‍വോള്‍വാണ് ഓരോ പാട്ടും സംഗീതവും.
ഖലീഫയിലെ തീം സോംഗ് വലിയ ട്രെന്‍ഡായി മാറിയല്ലോ ?
കൊടുവള്ളി ഭാഗത്തെ പുരാതന മുസ്ലിം കുടുംബമാണ് കഥയുടെ പശ്ചാത്തലം. സാഹചര്യങ്ങളുടെ സമ്മര്‍ദംമൂലം കള്ളക്കടത്തുകാരനായി മാറിയ ഒരു വ്യക്തിയുടെ കഥയാണ്. ഈ സാഹചര്യവും മാപ്പിളപ്പാട്ടിന്റെ ബാക്ക് ഗ്രൗണ്ടും ചേര്‍ത്താണ് പാട്ട് തയാറാക്കിയത്. ഹിറ്റായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
നാലു സിനിമകളുടെ തയാറെടുപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് സമൂഹ മാധ്യമങ്ങളില്‍ വന്ന വീഡിയോയെക്കുറിച്ച് ?
ട്രോളുകള്‍ നല്ല രീതിയിൽ ആസ്വദിക്കുന്നു. ഇത്രയും വര്‍ക്ക് ചെയ്യേണ്ടി വരുന്നുണ്ടെന്ന് ആളുകള്‍ മനസിലാക്കിയല്ലോ, സന്തോഷത്തോടെയാണ് അതിനെ കാണുന്നത്.
സംവിധായകന്റെ കാഴ്ചപ്പാടിലാണോ, അതോ സ്വന്തം താത്പര്യത്തിലാണോ സംഗീത സംവിധാനം ?
സംവിധായകന്റെ കാഴ്ചപ്പാടിനാണ് പ്രാധാന്യം. അതു കഴിഞ്ഞേയുള്ളൂ നമ്മുടെ ഫ്രീഡം.
നാട്ടില്‍ ഒരു മ്യൂസിക് പരിശീലന കേന്ദ്രം തുടങ്ങാന്‍ പോകുന്നതായി കേട്ടു ?
പുതിയ തലമുറ വായന കുറഞ്ഞു, പഠനം കുറഞ്ഞു. സംഗീതം പലരും ശരിക്കും പഠിക്കുന്നുപോലുമില്ല. ദൈവത്തിന്റെ ദാനമാണ് സംഗീതം. അതിനെ നല്ല പരിശീലനത്തിലൂടെ മാത്രമേ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. അതിനായി ഒരു സ്ഥാപനം നാട്ടില്‍ തുടങ്ങാൻ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.
തയാറാക്കിയത്: ജിബിൻ കുര്യൻ
District News
വൈക്കം: കള്ളുചെത്ത് വ്യവസായമടക്കമുള്ള പരമ്പരാഗതമേഖലയെ രക്ഷിക്കാൻ കടപ്പെട്ട എൽഡിഎഫ് സർക്കാർ ആ മേഖലയെ ചേർത്തുപിടിക്കുന്നതിൽ പരാജയപ്പെട്ടതാണ് തെരഞ്ഞെടുപ്പിലേറ്റ വൻതിരിച്ചടിക്ക് കാരണമെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ എഐടിയുസി സംസ്ഥാന സമ്മേളനം വൈക്കം ഇണ്ടംതുരുത്തി മനയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
കേരള സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സിഐ ടിയു നേതാവ് പ്രസാദ്, ദേശീയ കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി പ്രസിഡന്റ് അജിത്ത് ആറ്റിങ്ങൽ, പി.എസ്. സുനിൽ കുമാർ, കെ.കെ. ശശിധരൻ, അഡ്വ. വി.ബി. ബിനു, ടി.എൻ. രമേശൻ, സി.കെ. ആശ, ജോൺ വി. ജോസഫ്, സ്വാഗത സംഘം സെക്രട്ടറി പി.ജി. ത്രിഗുണസെൻ, കെ.എൻ. ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
District News
കുട്ടനാട്: മങ്കൊമ്പില്‍ സ്ഥാപിക്കുന്ന കുട്ടനാട്ടിലെ പുതിയ കോടതി സമുച്ചയത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി കൊടിക്കുന്നില്‍ സുരേഷ് എംപി. അവലോകന യോഗത്തില്‍ ജനപ്രതിനിധികളും ജുഡീഷ്യറി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. മങ്കൊമ്പ് താലൂക്ക് ആസ്ഥാനത്തിന് സമീപമുള്ള 40 സെന്റ് സ്ഥലത്താണ് പുതിയ കോടതി സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
മൂന്നു നിലകളിലായി ഏകദേശം 1500 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. നിലവില്‍ ഏകദേശം 14 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. രണ്ടു നിലകളിലായി രണ്ടു കോര്‍ട്ട് റൂമുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് പുതിയ കോടതി സമുച്ചയത്തില്‍ ഒരുക്കുന്നത്. നേരത്തെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലം ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി അതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവില്‍ സ്ഥലത്ത് മണ്ണിട്ട് നിരപ്പാക്കുന്നതും പൈലിംഗ് സംബന്ധിച്ചുള്ളതുമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കോടതി സമുച്ചയം പ്രവര്ത്തനസജ്ജമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍ദേശിച്ചു. കുട്ടനാട് മേഖലയിലെ പ്രത്യേക ഭൗമശാസ്ത്ര സാഹചര്യങ്ങളും പ്രദേശം നേരിടുന്ന ആവര്‍ത്തിച്ചുള്ള വെള്ളപ്പൊക്ക ഭീഷണിയും പരിഗണിച്ച്, പരമ്പരാഗത നിര്മാണരീതികള്ക്കു പകരം ആധുനികവും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ കഴിയുന്നതുമായ നിര്‍മാണ സാങ്കേതികവിദ്യകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും വെള്ളപ്പൊക്കമുണ്ടായാലും കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്ത തരത്തില്‍ കെട്ടിടത്തിന്റെ രൂപകല്പനയും അടിസ്ഥാന സൗകര്യങ്ങളും ക്രമീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജി ഹണി എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജിമാരായ എ.എം. ബഷീര്‍, അജിത് കുമാര്‍, ആലപ്പുഴ സിജെഎം എസ്. പ്രിയങ്ക, രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി. അരുണ്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭന ഉദയകുമാർ ടിജിന് ജോസഫ്, ജില്ലാ പഞ്ചായത്തംഗം സി.വി. രാജീവ്, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. സന്തോഷ് കുര്യന്, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് തങ്കപ്പന് കൂലിപ്പുരയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
District News
ആലപ്പുഴ: അന്യന്റെ വേദന അറിയാന്‍ കഴിയാത്ത വിദ്യാഭ്യാസംകൊണ്ട് നമ്മുടെ സമൂഹം ഒരിടത്തും എത്തില്ലെന്ന് ജി. സുധാകരന് എംഎല്‍എ പറഞ്ഞു. വിദ്യാര്‍ഥികളെ കാരുണ്യത്തിന്റെയും സഹജീവിസ്നേഹത്തിന്റെ യും പാഠങ്ങള്‍ പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിദ്യാഭ്യാസ പദ്ധതിയില്‍തന്നെ വേണം. പ്രായമായവരുടെ എണ്ണം കൂടിവരുന്ന കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍, ആല്‍ഫ പാലിയേറ്റീവ് കെയര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആല്‍ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറും ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തേിനു മുന്നോടിയായി ആലപ്പുഴ നഗരത്തില്‍ സംഘടിപ്പിച്ച കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അധ്യക്ഷനായ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂര്‍ദീന്‍ വാക്കത്തണില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗവ.മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് ആരംഭിച്ച വാക്കത്തണ്‍ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് കെ.ആര്. ഫ്ളാഗ് ഓഫ് ചെയ്തു. എ.ഡി. തോമസ് എംഎല്‍എ മുഖ്യാതിഥിയായി. ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്, വിഷന്‍ 2030 സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അംജിത്ത്കുമാര്‍, ആലപ്പുഴ മുനിസിപ്പല്‍ വൈസ് ചെയര്മാന് ജോസ് ചെല്ലപ്പന്, ഗവ.ഗേള്‍സ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് മേരി ആഗ്നസ്, ആല്‍ഫ ആലപ്പുഴ സെന്റര്‍ പ്രസിഡന്റ് ഷാജി ജമാല്‍, സെക്രട്ടറി ജോര്‍ജ് തോമസ്, ട്രഷറര്‍ കെ. രാമചന്ദ്രന്, ജോയിന്റ് സെക്രട്ടറി ആന്‍സി ബെഞ്ചമിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ചാരുംമൂട്: ഷാപ്പിൽ പരിചയപ്പെട്ട യുവാവിന് മദ്യം വാങ്ങി നൽകി മയക്കിയശേഷം ബൈക്കുമായി കടന്നുകളഞ്ഞ കേസിലെ പ്രതി പൊലിസ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പത്തനംതിട്ട അടൂർ ഏഴംകുളം കിഴക്കതിൽ സജൻ ആണ് നൂറനാട് പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ 13ന് രാവിലെ 11ന് കറ്റാനം വെട്ടിക്കോട് ഭാഗത്തെ ഷാപ്പിൽ വച്ചാണ് സംഭവം.
ഏഴംകുളം സ്വദേശിയായ യുവാവിനെ പരിചയപ്പെട്ട പ്രതി ഇയാൾക്ക് മദ്യം വാങ്ങി നൽകുകയായിരുന്നു. തുടർന്ന് യുവാവിനെ മോട്ടോർസൈക്കിളിനു പിന്നിലിരുത്തി ആദിക്കാട്ടുകുളങ്ങര ഭാഗത്തേക്ക് കൊണ്ടുപോയി. അമിത മദ്യം അകത്തു ചെന്ന യുവാവ് ബോധരഹിതനാവുകയും ഇവിടെ ഇറക്കി കിടത്തിയശേഷം ഇയാളുടെ മോട്ടോർസൈക്കിളുമായി പ്രതി കടന്നുകളയുകയായിരുന്നു.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നൂറനാട് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സമാനരീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്നും മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത കേസുകളിലും ഇയാൾ പ്രതിയാണെന്നും പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് പ്രതിയെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. നൂറനാട് സിഐ ശ്രീജിത്ത്, എസ്ഐ രതീഷ്, എസ്ഐ ഹക്കിം, എഎസ്ഐ ബിജു രാജ്, സിപിഒമാരായ മനു, വിശാഖ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
District News
ചങ്ങനാശേരി: എസ്ബി കോളജിലെ സെന്റര്‍ഫോര്‍ കുട്ടനാട് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ കുട്ടനാട് വിഷന്‍ 2കെ50 സെമിനാര്‍ 26ന് ഉച്ചകഴിഞ്ഞ് 1.30ന് കര്‍ദിനാള്‍ മാര്‍ പടിയറ ഹാളില്‍ നടക്കും. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
കുട്ടനാടും അനുബന്ധ ജലാശയങ്ങളും പരിസ്ഥിതി ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടെടുപ്പിനുള്ള പ്രസക്തി എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനും പ്രാദേശിക ചരിത്രകാരനുമായ പള്ളിക്കോണം രാജീവ്, കുട്ടനാടിന്റെ ഭാവി വെല്ലുവിളികളും കാലാവസ്ഥ പിഷ്കരണ സാങ്കേതിക വിദ്യകളുടെ സാധ്യതകളും എന്ന വിഷയത്തില്‍ ഐഐടി കാണ്‍പൂര്‍ മാനേജ്മെന്റ് വിഭാഗം പ്രഫസര്‍ ദിപു ഫിലിപ്പ്, കുട്ടനാട്ടിലെ ജലനിയന്ത്രണ സംവിധാനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍, വെള്ളപ്പൊക്ക പ്രതിരോധം എന്ന വിഷയത്തില്‍ ചെങ്ങന്നൂര്‍ ഹൈഡ്രോളിക് സബ്ഡിവിഷന് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍.എസ്. പ്രസാദ്, പരിസ്ഥിതി സൗഹൃദവും കാലാവസ്ഥ പ്രതിരോധശേഷിയുള്ള കുട്ടനാടിനായുള്ള സുസ്ഥിര പദ്ധതിയെക്കുറിച്ച് സെന്റര്‍ഫോര്‍ കുട്ടനാട് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടറും എസ്ബി കോളജ് അസി. പ്രഫസറുമായ. ഡോ. റൂബന്‍ ഫിലിപ്പ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കൂടുതല്‍ വിവരങ്ങളറിയാന്‍ പ്രോഗ്രാംഓഫീസര്‍ ഡോ.വി.ജി. നിഖില്‍. ഫോണ്‍-8281246534. വര്‍ഗീസ് കണ്ണമ്പള്ളി, ജോസ് വെങ്ങാന്ത്ര, ജയ് ചാക്കോ എന്നിവരുടെ പ്രസീഡിയം നേതൃത്വം നല്‍കും.
District News
തുരുത്തി: ചങ്ങനാശേരി എംസി റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന തുരുത്തി മര്‍ത്ത്മറിയം ഫൊറോന പള്ളിയുടെ പാരിഷ് ഹാള്‍ കാലത്തിനൊത്ത സൗകര്യങ്ങളോടെ സമഗ്രമായി നവീകരിച്ച് അതിമനോഹരമായ എസി പാരിഷ് ഹാളായി മാറിയിരിക്കുകയാണ്. ഇടവക ജനങ്ങളുടെ ആത്മാര്‍ഥമായ സാമ്പത്തിക സഹകരണവും സ്നേഹപൂര്‍വമായ പിന്തുണയും വിവിധ കമ്മിറ്റികളുടെ കൃത്യമായ മേല്‍നോട്ടവും കൂട്ടായ പരിശ്രമവുമാണ് ഈ വലിയ സ്വപ്നം യാഥാര്‍ഥ്യമാക്കിയതെന്ന് വികാരി ഫാ. ജേക്കബ് ചീരംവേലില്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഇടവകയുടെ വിവിധ ആത്മീയ, സാമൂഹിക, സാംസ്കാരിക കൂട്ടായ്മകള്‍ക്കും കുടുംബാഘോഷങ്ങള്ക്കും വേദിയായിരുന്ന പാരിഷ് ഹാള്‍ ഇനി കൂടുതല്‍ വിശാലതയും സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളുമായി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്.
1200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ ഹാള്‍, 800 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം, ആധുനിക കിച്ചന് സൗകര്യം, ആവശ്യത്തിന് വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം എന്നിവയാണ് നവീകരിച്ച ഹാളിന്റെ പ്രധാന പ്രത്യേകതകള്‍. വിവാഹങ്ങള്‍, വിവാഹ സത്കാരങ്ങൾ, കുടുംബ കൂട്ടായ്മകള്‍, വാര്‍ഷികാഘോഷങ്ങള്‍, പൊതുപരിപാടികള്‍, യോഗങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഹാളിന്റെ ക്രമീകരണം.
വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ
നാളെ വൈകുന്നേരം അഞ്ചിന് മാതാ എസി പാരീഷ് ഹാള്‍ വെഞ്ചരിപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മഹനീയ സാന്നിധ്യത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും. വിനു ജോബ് എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. വികാരി ഫാ. ജേക്കബ് ചീരംവേലില്‍, അസി. വികാരി ഫാ. റ്റോണി പുതുവീട്ടില്‍ക്കളം, ജനറല്‍ കണ്‍വീനര്‍ സോണി മാത്യു പാലാത്ര, കൈക്കാരന്മാരായ സണ്ണിച്ചന് കുന്നത്ത്, ജോയി പാലത്തുങ്കല്‍, ജോമി കാട്ടടിപരുത്തിയില്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജിതിന് നെടുംപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.
District News
ആലപ്പുഴ: സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി, ആലപ്പുഴ ബീച്ചിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരേ പരാതി പ്രവാഹം. അടിയന്തര സാഹചര്യങ്ങളിൽ എടുത്തു മാറ്റാവുന്ന തരത്തിൽ നാല് ചക്രങ്ങളോടുകൂടി മാത്രമേ ഇത്തരം കടകൾ പ്രവർത്തിക്കാവൂ എന്ന നിർദേശം പാലിക്കാതെ, ഹോളോബ്രിക്സിന് മുകളിലും കോൺക്രീറ്റ് ചെയ്തുമാണ് പല കടകളും പ്രവർത്തിക്കുന്നത്. മാത്രമല്ല, കടകൾക്ക് മുകളിൽ ഇരുമ്പ് ഷീറ്റുകളും കുടകളും സോളാർ പാനലുകളും ഉൾപ്പെടെ അനാവശ്യ കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്.
ബീച്ചിലെ തട്ടുകടകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ കാലങ്ങളായി നിലനിൽക്കെയാണ് കഴിഞ്ഞ വർഷം മേയ് 26ന് ഒരു പെൺകുട്ടിയുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. മഴയിൽനിന്ന് രക്ഷപ്പെടുന്നതിനായി കടയിലേക്ക് ഓടിക്കയറിയ പെൺകുട്ടിയുടെ ദേഹത്തേക്ക് കട മറിഞ്ഞുവീഴുകയായിരുന്നു. വേണ്ടത്ര സുരക്ഷയില്ലാതെയാണ് ഇത്തരം കടകൾ പ്രവർത്തിക്കുന്നതെന്ന ആരോപണം അന്നുതന്നെ ശക്തമായി ഉയർന്നിരുന്നു. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ നടപടിയുണ്ടായില്ലെന്നതാണ് വാസ്തവം.
District News
ചേർത്തല: കടത്തിക്കൊണ്ടുവന്ന 3.189 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ പിടികൂടി. ഒഡീഷ ഗജപതി ജില്ലയിലെ ഗോവിന്ദ്പുർ സ്വദേശി പിന്റുനായ്ക്കാണ് ചേർത്തല റെയിൽവേ സ്റ്റേഷനുസമീപം നടന്ന പരിശോധനയില്‍ പിടിയിലായത്.
ഒഡീഷയിൽനിന്ന് വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ ആളാണിതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് സുധീർ, എം.സി. ബിനു, പ്രിവന്റീവ് ഓഫീസർ ഓംകാർനാഥ്, പ്രദീഷ്, ഗോപികൃഷ്ണൻ, അരുൺ അശോക്, ഒ. സുലേഖ, രാജേഷ് എന്നിവരും പങ്കെടുത്തു.
District News
മാങ്കാംകുഴി: സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. വെട്ടിയാർ തുരുത്തിയിൽ ബഷീർ റാവുത്തറി(60)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ കൊല്ലം -തേനി ദേശീയപാതയിൽ മാങ്കാംകുഴി കോട്ടമുക്കിൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. സ്കൂട്ടറിൽ പെട്രോൾ നിറയ്ക്കാൻ ബഷീർ റാവുത്തർ പമ്പിലേക്കു കയറാനായി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ എതിരെ വേഗതിയിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
District News
ചാരുംമൂട്: ചുനക്കര കോമല്ലൂരിലെ ശ്രീലകം ഫൈനാൻസിൽ സ്വർണം തിരിമറിനടത്തി രണ്ടു കോടിയോളം രൂപ തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതിയായ യുവമോർച്ച നേതാവ് പൊലിസിൽ കീഴടങ്ങി. യുവമോർച്ച ജില്ലാ സെക്രട്ടറിയും ചുനക്കര കോമല്ലൂർ സ്വദേശിയുമായ രാഹുൽ രാധാകൃഷ്ണനാണ് കുറത്തികാട് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് പറഞ്ഞു. ഒന്നാം പ്രതിയും ഫൈനാൻസ് ഉടമയുമായ ഭരണിക്കാവ് മൂന്നാംകുറ്റി വലിയതറയിൽ രാധാകൃഷ്ണപിള്ള (50) രണ്ടാഴ്ച മുമ്പ് കുറത്തികാട് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഇയാൾ റിമാൻഡിലാണ്. കേസിലെ രണ്ടാം പ്രതിയും സ്ഥാപനത്തിലെ ജീവനക്കാരിയുമായ ചുനക്കര നടുവിലേമുറി മണക്കാട്ടുശേരിൽ വീട്ടിൽ ടിനു തമ്പാനെ (38) നേരത്തേ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാൻഡിലാണ്.
പ്രതികൾ മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. സ്ഥാപനത്തിൽ ആളുകൾ പണയം വച്ച സ്വർണാഭരണങ്ങൾ മൂവരും ചേർന്ന് തിരിമറി നടത്തി രണ്ടു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. പണയം വച്ച് വഞ്ചിതരായ കറ്റാനം സ്വദേശിനി സുമാ വിനോദ്, കരിമുളയ്ക്കൽ സ്വദേശിനി സുബീന, കോമല്ലൂർ സ്വദേശിനി സരസ്വതിയമ്മ എന്നിവരായിരുന്നു ആദ്യ പരാതിക്കാർ. പിന്നീട് ഒട്ടേറെപ്പേർ പരാതിയുമായി പൊലിസിനെ സമീപിച്ചു.
മറ്റു ധനകാര്യസ്ഥാപനങ്ങളിൽ പണയംവച്ച സ്വർണ ഉരുപ്പടികൾ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് തങ്ങളുടെ സ്ഥാപനത്തിലേക്കു മാറ്റിവപ്പിക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് ഇടപാടുകാർ പറയുന്നു. വായ്പ തുക കൃത്യമായി അടച്ചവർക്കു പോലും സ്വർണം തിരികെ നൽകാതെ വന്നതോടെയാണ് തട്ടിപ്പു പുറത്തായത്. തട്ടിപ്പിനെത്തുടർന്ന് അടച്ചുപൂട്ടിയ ശ്രീലകം ഫൈനാൻസിന്റെ കോമല്ലൂർ, ഇല്ലത്തുമുക്ക് ശാഖകളിൽ പൊലിസ് പരിശോധന നടത്തിയിരുന്നു. സ്ഥാപനങ്ങൾ പൊലിസ് മുദ്ര വച്ചിരിക്കുകയാണ്.
സ്വർണപ്പണയ തട്ടിപ്പ് ആസൂത്രണം ചെയ്തത് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണെന്ന് റിമാൻഡിലുള്ള ജീവനക്കാരി ടിനു തമ്പാൻ പൊലിസിന് മൊഴി നൽകിയിട്ടുള്ളത്.
ചുനക്കര കേന്ദ്രീകരിച്ചുള്ള ശ്രീലകം ഫിനാൻസുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ഡിവൈഎസ്പിക്കും കുറത്തിക്കാട് പൊലിസിനും നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായ രാഹുൽ രാധാകൃഷ്ണന്റെ ഇടപെടലിലൂടെയാണ് തട്ടിപ്പുകൾ നടന്നതെന്ന് പൊലിസ് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. പ്രതികൾ ചേർന്ന് 100 പവനോളം സ്വർണം തട്ടിയെടുത്തതായാണ് പൊലിസ് പറയുന്നത്.
District News
തുറവൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ആദ്യ റീച്ചില്‍ അവശേഷിച്ചിരുന്ന അവസാന ഗര്‍ഡറുകളുടെ മേല്‍ത്തട്ട് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായി. അരൂര്‍ എആര്‍ റെസിഡന്‍സിക്ക് സമീപത്തെ 24 മുതല്‍ 28 വരെയുള്ള പില്ലറുകള്‍ക്കിടയിലെ ഭാഗത്താണ് അവസാന പ്രവൃത്തികള്‍ പൂര്‍ത്തിയായത്.
ഇതോടെ ആദ്യ റീച്ചിലെ മുഴുവന്‍ ഭാഗവും ഏകീകൃത ഉയരപ്പാതയായി മാറി. 110 കെവി വൈദ്യുതി ലൈനുകള്‍ ഉയര്ത്തിസ്ഥാപിക്കുന്ന പ്രവൃത്തി വൈകിയതാണ് ഈ ഭാഗത്തെ ഗര്‍ഡര്‍ സ്ഥാപിക്കലും മേല്‍ത്തട്ട് കോണ്‍ക്രീറ്റിംഗും നീളാന്‍ കാരണം. ഓഗസ്റ്റ് ആദ്യവാരം വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തിയതോടെ തടസം നീങ്ങി.
തുടര്‍ന്ന് ഓഗസ്റ്റ് 10ന് നാലു പില്ലറുകളെ ബന്ധിപ്പിച്ച് അവസാന ഗര്‍ഡറുകള്‍ സ്ഥാപിച്ചു.
ഓഗസ്റ്റ് 31നകം മേല്‍ത്തട്ട് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, സാങ്കേതിക തടസങ്ങളെത്തുടര്‍ന്ന് പ്രവൃത്തി സെപ്റ്റംബര്‍ 14നാണ് പൂര്‍ത്തിയാക്കാനായത്. ഇതോടെ ആദ്യ റീച്ചിലെ ഘടനാപരമായ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തി.
ഇപ്പോള്‍ ഉയരപ്പാതയെ ഗതാഗതത്തിന് സജ്ജമാക്കുന്നതിനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
പെയിന്റിംഗ്, ഇരുവശങ്ങളിലുമുള്ള സംരക്ഷണഭിത്തികളുടെ നിര്‍മാണം, ടാറിംഗ്, സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ജോലികള്‍ വിവിധ ഭാഗങ്ങളില്‍ നടക്കുന്നു. മേല്‍ത്തട്ട് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായ ഭാഗത്തിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനുള്ള കമ്പികള്‍ സ്ഥാപിച്ചുകഴിഞ്ഞു.
അതേസമയം, രണ്ടാം റീച്ചിലും നിര്‍മാണം വേഗത്തിലാണ്. തുറവൂര്‍ ജംഗ്ഷന്റെ തെക്കുഭാഗത്തേക്ക് 210 മീറ്റര്‍ ഉയരപ്പാതയും 280 മീറ്റര്‍ അപ്രോച്ച് റോഡും ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ അധിക ഭാഗം കൂടി പൂര്‍ത്തിയാകുന്നതോടെ പദ്ധതിയുടെ ആകെ നീളം 13.31 കിലോമീറ്ററായും തൂണുകളുടെ എണ്ണം 366 ആയും ഉയരും.
റാമ്പുകളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള ശേഷിക്കുന്ന ജോലികളും പൂര്‍ത്തിയാകുന്നതോടെ അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ പൂര്‍ണരൂപം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ.