അരൂർ-തുറവൂർ ഉയരപ്പത.
തുറവൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ആദ്യ റീച്ചില്‍ അവശേഷിച്ചിരുന്ന അവസാന ഗര്‍ഡറുകളുടെ മേല്‍ത്തട്ട് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായി. അരൂര്‍ എആര്‍ റെസിഡന്‍സിക്ക് സമീപത്തെ 24 മുതല്‍ 28 വരെയുള്ള പില്ലറുകള്‍ക്കിടയിലെ ഭാഗത്താണ് അവസാന പ്രവൃത്തികള്‍ പൂര്‍ത്തിയായത്.
ഇതോടെ ആദ്യ റീച്ചിലെ മുഴുവന്‍ ഭാഗവും ഏകീകൃത ഉയരപ്പാതയായി മാറി. 110 കെവി വൈദ്യുതി ലൈനുകള്‍ ഉയര്ത്തിസ്ഥാപിക്കുന്ന പ്രവൃത്തി വൈകിയതാണ് ഈ ഭാഗത്തെ ഗര്‍ഡര്‍ സ്ഥാപിക്കലും മേല്‍ത്തട്ട് കോണ്‍ക്രീറ്റിംഗും നീളാന്‍ കാരണം. ഓഗസ്റ്റ് ആദ്യവാരം വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തിയതോടെ തടസം നീങ്ങി.
തുടര്‍ന്ന് ഓഗസ്റ്റ് 10ന് നാലു പില്ലറുകളെ ബന്ധിപ്പിച്ച് അവസാന ഗര്‍ഡറുകള്‍ സ്ഥാപിച്ചു.
ഓഗസ്റ്റ് 31നകം മേല്‍ത്തട്ട് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, സാങ്കേതിക തടസങ്ങളെത്തുടര്‍ന്ന് പ്രവൃത്തി സെപ്റ്റംബര്‍ 14നാണ് പൂര്‍ത്തിയാക്കാനായത്. ഇതോടെ ആദ്യ റീച്ചിലെ ഘടനാപരമായ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തി.
ഇപ്പോള്‍ ഉയരപ്പാതയെ ഗതാഗതത്തിന് സജ്ജമാക്കുന്നതിനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
പെയിന്റിംഗ്, ഇരുവശങ്ങളിലുമുള്ള സംരക്ഷണഭിത്തികളുടെ നിര്‍മാണം, ടാറിംഗ്, സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ജോലികള്‍ വിവിധ ഭാഗങ്ങളില്‍ നടക്കുന്നു. മേല്‍ത്തട്ട് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായ ഭാഗത്തിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനുള്ള കമ്പികള്‍ സ്ഥാപിച്ചുകഴിഞ്ഞു.
അതേസമയം, രണ്ടാം റീച്ചിലും നിര്‍മാണം വേഗത്തിലാണ്. തുറവൂര്‍ ജംഗ്ഷന്റെ തെക്കുഭാഗത്തേക്ക് 210 മീറ്റര്‍ ഉയരപ്പാതയും 280 മീറ്റര്‍ അപ്രോച്ച് റോഡും ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ അധിക ഭാഗം കൂടി പൂര്‍ത്തിയാകുന്നതോടെ പദ്ധതിയുടെ ആകെ നീളം 13.31 കിലോമീറ്ററായും തൂണുകളുടെ എണ്ണം 366 ആയും ഉയരും.
റാമ്പുകളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള ശേഷിക്കുന്ന ജോലികളും പൂര്‍ത്തിയാകുന്നതോടെ അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ പൂര്‍ണരൂപം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ.
ഗതാഗത ഭൂപടത്തിലെ തിലകക്കുറി
തുറവൂർ: കേരള ഗതാഗത ഭൂപടത്തിലെ തിലകക്കുറിയായി അരൂർ-തുറവൂർ ഉയരപ്പാത. ദേശീയപാത 66-ലെ പതിറ്റാണ്ടുകളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കി കേരളത്തിന്റെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായമെഴുതാൻ ഒരുങ്ങുകയാണിവിടം. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഉയരപ്പാതകളിലൊന്നായ ഈ പദ്ധതി നിർമാണത്തിന്റെ അവസാനഘട്ടത്തിലെത്തി. അരൂരിൽനിന്ന് തുറവൂർ വരെ 13.82 കിലോമീറ്റർ നീളത്തിലുള്ള ഉയരപ്പാത ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കുവേണ്ടി മഹാരാഷ്ട്ര ആസ്ഥാനമായ അശോക് ബിൽഡ്കോൺ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമിക്കുന്നത്.
ആദ്യഘട്ടത്തിൽ 12.75 കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. പിന്നീട് തുറവൂർ ജംഗ്ഷനിൽനിന്ന് ആലക്കാപ്പറമ്പ് വരെ കൂടി നീട്ടിയതോടെയാണ് ഉയരപ്പാതയുടെ ആകെ ദൈർഘ്യം 13.82 കിലോമീറ്ററായത്. ഏകദേശം 2200 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
നിരവധി വെല്ലുവിളികളെ നേരിട്ടാണ് പദ്ധതി മുന്നോട്ടുപോയത്. ഗതാഗത നിയന്ത്രണങ്ങൾ, വെള്ളക്കെട്ട്, മഴ, ഭൂമിശാസ്ത്രപരമായ പ്രതിസന്ധികൾ എന്നിവയ്ക്കൊപ്പം നിർമാണ പ്രവർത്തനങ്ങൾക്കിടെ അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നിലവിൽ 95 ശതമാനത്തിലേറെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഗർഡർ സ്ഥാപിക്കൽ, സർവീസ് റോഡുകളുടെ വികസനം, സുരക്ഷാ സംവിധാനങ്ങൾ, ലൈറ്റിംഗ്, അനുബന്ധ നിർമാണങ്ങൾ എന്നിവ പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ അരൂർ-തുറവൂർ മേഖലയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
നിലവിൽ അരൂർ മുതൽ തുറവൂർ വരെയുള്ള യാത്രയ്ക്കും എറണാകുളത്തേക്കുള്ള യാത്രയ്ക്കും പലപ്പോഴും മണിക്കൂറുകൾ വേണ്ടിവരുന്ന സാഹചര്യമാണുള്ളത്. ഉയരപ്പാത തുറന്നുകൊടുത്താൽ തുറവൂരിൽനിന്ന് എറണാകുളം നഗരത്തിലേക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിലെത്താൻ സാധിക്കും. ചരക്കു വാഹനങ്ങൾക്കും ദീർഘദൂര യാത്രക്കാർക്കും ഇത് വലിയ ആശ്വാസമാകും.
കേരളത്തിലെ ദേശീയപാത വികസന ചരിത്രത്തിലെ ഏറ്റവും വലിയ നിർമാണ നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നതാണ് അരൂർ-തുറവൂർ ഉയരപ്പാത. സംസ്ഥാനത്തിന്റെ ഗതാഗതമേഖലയ്ക്ക് പുതിയ മുഖം നൽകുന്ന പദ്ധതിയായാണ് കണക്കാക്കപ്പെടുന്നത്. യാത്രാസമയം കുറയ്ക്കുന്നതോടൊപ്പം ഇന്ധനഉപഭോഗം, ഗതാഗതക്കുരുക്ക്, അപകടസാധ്യത എന്നിവയും കുറയ്ക്കാൻ പദ്ധതി സഹായകമാകും. ദേശീയപാത വികസനരംഗത്ത് കേരളത്തിന്റെ അഭിമാനപദ്ധതിയായി മാറുന്ന ഉയരപ്പാതയുടെ ഉദ്ഘാടനം കാത്തിരിക്കുകയാണ് യാത്രക്കാരും നാട്ടുകാരും.
Tags : NattuVishesham.DistricteNews