എരുമേലി ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസംഗിക്കുന്നു. വേദിയിൽ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ.
എരുമേലി: ഉദ്ഘാടനം ചെയ്യാൻ എത്തിയ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടന ചുമതല മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന് കൈമാറിയത് വേറിട്ട കാഴ്ചയായി. ഇന്നലെ എരുമേലിയിലെ ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാട്ടുകാർക്ക് വിസ്മയം പകർന്ന രംഗങ്ങളുണ്ടായത്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറെ വീറും വാശിയുമായി മത്സരിച്ച തങ്ങൾ ഇരുവരും നാടിന്റെ വികസന വിഷയത്തിൽ വഴക്കിടാൻ താത്പര്യം ഇല്ലാത്തവരാണെന്ന് പറഞ്ഞ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഈ പാലത്തിന്റെ ഉദ്ഘാടനം നടത്താൻ അർഹൻ താൻ അല്ലെന്ന് പറഞ്ഞു. മുൻ എംഎൽഎ അനുവദിച്ച ഫണ്ടിലാണ് പാലം നിർമിക്കപ്പെട്ടത്. അതുകൊണ്ട് അദ്ദേഹമാണ് ഉദ്ഘാടനത്തിന് യോഗ്യനെന്ന് പറഞ്ഞ എംഎൽഎ വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ഉദ്ഘാടനം നടത്താൻ ക്ഷണിക്കുകയായിരുന്നു.
ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിച്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ എരുമേലി മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് നടപടികൾ താൻ സ്വീകരിച്ച കാര്യം വിവരിച്ചു. ഇതിന് മറുപടിയായി സംസാരിച്ച എംഎൽഎ ചില പ്രധാനമായ പിശകുകൾ മാസ്റ്റർ പ്ലാനിൽ ഉണ്ടെന്നും അത് തിരുത്തിയ ശേഷം പ്ലാൻ നടപ്പിലാക്കുമെന്നും പറഞ്ഞു. ഉദ്ഘാടന ശിലാ ഫലകങ്ങളിൽ തന്റെ പേര് പാടില്ലെന്ന് എംഎൽഎ നിർദേശിച്ച പ്രകാരം ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടന ശിലാഫലകത്തിൽ പേര് ഇല്ലാതെ പൂഞ്ഞാർ എംഎൽഎ എന്ന് മാത്രമാണ് ചേർത്തിരുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആശാ ജോയി, ബ്ലോക്ക് പഞ്ചായത്തംഗം സൂര്യകല, പഞ്ചായത്തംഗങ്ങളായ നാസർ പനച്ചി, അഭിരാമി ദേവരാജ്, ബിനോയ് ഇലവുങ്കൽ, ഷമീന ലത്തീഫ്, പ്രസന്ന അജി, സാറാമ്മ എബ്രഹാം, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews