കോട്ടയം: യുവത്വത്തിന്റെ ആവേശത്തെയും സംഗീത ട്രെന്‍ഡുകളെയും ഒപ്പം എല്ലാ തലമുറയിലുള്ളവരുടെ സംഗീത ഭ്രമത്തെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന മലയാള സിനിമാ ലോകത്തെ പ്രതിഭയാണ് ജെയ്ക്സ് ബിജോയി. കേവലം ഒരു വിഭാഗം പ്രേക്ഷകരെ മാത്രം ലക്ഷ്യമിടാതെ ഗൃഹാതുരത്വം തുളുമ്പുന്ന മെലഡികളും പശ്ചാത്തല സംഗീതവുമായി ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാള സിനിമാ സംഗീത ലോകത്തെ പുത്തന്‍ പ്രതിഭയായി മാറിയിരിക്കുകയാണ് ജെയ്ക്സ് ബിജോയി. പാലാ സെന്റ് തോമസ് കോളജില്‍ കുട്ടികളോടൊപ്പം ഇന്നലെ അദ്ദേഹം പാട്ടുപാടിയപ്പോള്‍ കലാലയം ഒന്നാകെ ഏറ്റുപാടുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ജയ്ക്സ് ബിജോയി ദീപികയുമായി സംസാരിച്ചപ്പോള്‍:
"പള്ളിച്ചട്ടമ്പി'യിലെ കാട്ടുചെമ്പകം പൂത്തല്ലോ, "ഖലീഫ'യിലെ ബാക്ഗ്രൗണ്ട് സോംഗ് എന്നിവ ജെന്‍സികള്‍ ഏറ്റെടുത്തല്ലോ?
എന്റെ സംഗീതം പുതുതലമുറ ആഘോഷിക്കുന്നതില്‍ വളരെയധികം സന്തോഷം തോന്നുന്നു. ഇന്നലെ പാലാ കോളജിലെത്തിയപ്പോള്‍ എന്റെ ഓരോ പാട്ടും പശ്ചാത്തല സംഗീതവും കുട്ടികള്‍ പാടുന്നതു കേട്ടപ്പോള്‍ സന്തോഷം തോന്നി. ഒരു സംഗീതജ്ഞന് ഇതില്‍ കൂടുതല്‍ എന്ത് ആനന്ദമാണ് വേണ്ടത്.
ഐ നോ ബഡി, തുടക്കം, ഖലീഫ, ഐ ആം ഗെയിം എന്നീ നാലു ചിത്രങ്ങള്‍ അടുത്തടുത്താണ് ഇറങ്ങിയത്. ഇതിന്റെ സംഗീതവഴി എങ്ങനെയായിരുന്നു?
ഓരോ പടത്തിന്റെയും സ്ക്രിപ്റ്റാണ് സംഗീതത്തിന്റെ വഴി. സ്ക്രിപ്റ്റ് കേള്‍ക്കുമ്പോൾത്തന്നെ പാട്ട് ഡിസൈന്‍ ചെയ്യും. പിന്നെ തന്റേതായ രീതിയില്‍ ചിട്ടപ്പെടുത്തും. സ്ക്രിപ്റ്റിലും സംവിധായകനിലും ഇന്‍വോള്‍വാണ് ഓരോ പാട്ടും സംഗീതവും.
ഖലീഫയിലെ തീം സോംഗ് വലിയ ട്രെന്‍ഡായി മാറിയല്ലോ ?
കൊടുവള്ളി ഭാഗത്തെ പുരാതന മുസ്ലിം കുടുംബമാണ് കഥയുടെ പശ്ചാത്തലം. സാഹചര്യങ്ങളുടെ സമ്മര്‍ദംമൂലം കള്ളക്കടത്തുകാരനായി മാറിയ ഒരു വ്യക്തിയുടെ കഥയാണ്. ഈ സാഹചര്യവും മാപ്പിളപ്പാട്ടിന്റെ ബാക്ക് ഗ്രൗണ്ടും ചേര്‍ത്താണ് പാട്ട് തയാറാക്കിയത്. ഹിറ്റായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
നാലു സിനിമകളുടെ തയാറെടുപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് സമൂഹ മാധ്യമങ്ങളില്‍ വന്ന വീഡിയോയെക്കുറിച്ച് ?
ട്രോളുകള്‍ നല്ല രീതിയിൽ ആസ്വദിക്കുന്നു. ഇത്രയും വര്‍ക്ക് ചെയ്യേണ്ടി വരുന്നുണ്ടെന്ന് ആളുകള്‍ മനസിലാക്കിയല്ലോ, സന്തോഷത്തോടെയാണ് അതിനെ കാണുന്നത്.
സംവിധായകന്റെ കാഴ്ചപ്പാടിലാണോ, അതോ സ്വന്തം താത്പര്യത്തിലാണോ സംഗീത സംവിധാനം ?
സംവിധായകന്റെ കാഴ്ചപ്പാടിനാണ് പ്രാധാന്യം. അതു കഴിഞ്ഞേയുള്ളൂ നമ്മുടെ ഫ്രീഡം.
നാട്ടില്‍ ഒരു മ്യൂസിക് പരിശീലന കേന്ദ്രം തുടങ്ങാന്‍ പോകുന്നതായി കേട്ടു ?
പുതിയ തലമുറ വായന കുറഞ്ഞു, പഠനം കുറഞ്ഞു. സംഗീതം പലരും ശരിക്കും പഠിക്കുന്നുപോലുമില്ല. ദൈവത്തിന്റെ ദാനമാണ് സംഗീതം. അതിനെ നല്ല പരിശീലനത്തിലൂടെ മാത്രമേ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. അതിനായി ഒരു സ്ഥാപനം നാട്ടില്‍ തുടങ്ങാൻ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.
തയാറാക്കിയത്: ജിബിൻ കുര്യൻ
Tags : NattuVishesham.DistricteNews