എഐ ചിത്രം
കോഴിക്കോട്: കുന്ദമംഗലം മുറിയനാൽ അങ്ങാടിയിലെ പാരഡൈസ് ഹോട്ടലിലെ ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന സംഭവത്തിൽ വഴിതിരിവ്. വണ്ടിനെ ഭക്ഷണത്തിലിടുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതം ഹോട്ടലുടമ റഫീഖ് പൊലിസിൽ പരാതി നൽകി.
വണ്ട് കണ്ടെത്തിയെന്ന പരാതിക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും ഹോട്ടലുടമയുടെ പരാതിയിൽ പറയുന്നു. 25 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഹോട്ടലിന്‍റെ സൽപ്പേര് നശിപ്പിക്കാനും പണം തട്ടാനുമാണ് ചിലർ ഇത്തരമൊരു നീക്കം നടത്തിയതെന്നും ഹോട്ടലുടമ പറഞ്ഞു.
ഭക്ഷണത്തിൽ മനപ്പൂർവം വണ്ടിനെ ഇടുകയും തുടർന്ന് ഹോട്ടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്.
ഈ സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിക്കുകയും, തൊട്ടടുത്ത ദിവസം തന്നെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചുപൂട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹോട്ടലുടമ പുറത്തുവിട്ട ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നാണ് പരാതിക്കാരിലൊരാളായ കൊടുവള്ളി കളരാന്തരി വട്ടത്താംപോയിൽ അൻവറിന്‍റെ വാദം.
സംഭവത്തിൽ അൻവർ ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെ കുന്ദമംഗലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുടമയ്ക്ക് എതിരായ ഇത്തരം സാമൂഹിക വിരുദ്ധ നീക്കങ്ങൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം പഞ്ചായത്ത് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കുകയുണ്ടായി.
Tags : Hotel Police Complaint Deepika DeepikaNewspaper BreakingNews NewsUpdate Headlines