എം.വി. ഗോവിന്ദൻ
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ സ്വകാര്യ കമ്പിനികളിൽ നിന്നും സർക്കാർ വൈദ്യുതി വാങ്ങാൻ ശ്രമിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
കോർപ്പറേറ്റ് കന്പനികൾക്കു ലാഭം കൊയ്യാനുള്ള നിലപാടാണ് ഇതുവഴി സർക്കാർ സ്വീകരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ ഏർപ്പെടുത്തിയ കരാർ റദ്ദാക്കിയതാണു പ്രതിസന്ധിക്കു കാരണമെന്നാണു യുഡിഎഫ് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ കരാർ ഉണ്ടാക്കിയതിന്റെ ഭാഗമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണു കരാർ റദ്ദാക്കിയത്. അതിന്റെ കൃത്യമായ വിവരം ഇപ്പോൾ പുറത്തുവന്നു കഴിഞ്ഞുവെന്നും ഗോവിന്ദൻ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്തിനു സമാനമായ സാഹചര്യമാണു ഒരു മാധ്യമ സ്ഥാപനത്തിനു നേരെ ഉണ്ടായത്. മാധ്യമത്തിന്റെ മേധാവി തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ന്യായീകരിക്കേണ്ട കാര്യം സിപിഎമ്മിനില്ല. എന്നാൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ ന്യൂസ് റൂമിൽ പൊലിസ് കടന്നുകയറുന്ന സ്ഥിതി ഉണ്ടായി. വലതുപക്ഷ മാധ്യമങ്ങൾക്ക് ഇതൊരു പ്രശ്നമായി തോന്നുന്നില്ലെന്നും സർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Tags : MVGovindan Electricity Power Deepika DeepikaNewspaper BreakingNews NewsUpdate Headlines