മിലൻ പ്രധാൻ, മമതാ ബാനർജി
കോൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന മിലൻ പ്രധാനെ പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതക കേസിൽ പ്രതിയാണെന്നാരോപിച്ചാണ് പൊലിസിന്റെ ഈ നീക്കം. ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത നടപടി.
മമതാ ബാനർജി വിഭാഗത്തിന്റെ സ്ഥാനാർഥി മത്സരരംഗത്തുനിന്ന് പിന്മാറിയതിന് പിന്നാലെ നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥിക്ക് മമത പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകമാണ് മിലൻ പ്രധാൻ പൊലിസിന്റെ പിടിയിലാകുന്നത്.
2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ സമരത്തിനിടെയുണ്ടായ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് മിലൻ പ്രധാനെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞു. കാളീഘട്ടിലെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചത്.
മമതയുടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന സഞ്ചീത പ്രധാൻ ഡേ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നാമനിർദ്ദേശ പത്രിക പിൻവലിച്ച് പിന്മാറിയിരുന്നു. ഇതിനുപകരമായാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമായി കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ മമത തീരുമാനിച്ചത്.
ഈ രാഷ്ട്രീയ നീക്കത്തിന് പിന്നാലെയുണ്ടായ സ്ഥാനാർഥിയുടെ അറസ്റ്റ്. സംഭവത്തിൽ ബിജെപിക്കതിരെ പ്രതിപക്ഷ പാർട്ടികൾ വ്യാപക വിമർശനം ഉന്നയിച്ചു.
Tags : Nandigram Election Congress Mamata Banerjee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews