പ്രതീകാത്മക ചിത്രം
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലിസ് ആസ്ഥാനത്തിന് സമീപമുള്ള മോസ്കിന്‍റെ മുൻവശത്താണ് വെള്ളിയാഴ്ച ഉച്ചയോടെ സ്ഫോടനമുണ്ടായത്.
വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർഥനയ്ക്കായി നിരവധി വിശ്വാസികൾ പള്ളിയിൽ ഒത്തുകൂടിയിരുന്ന സമയത്തായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ അഞ്ച് പൊലിസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായി പ്രമുഖ മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊലിസ് ആസ്ഥാനത്തിന്‍റെ ഗേറ്റിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിനു പിന്നാലെ പ്രദേശത്ത് വെടിവയ്ക്കുന്ന ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.
സ്ഫോടനത്തിന്‍റെ ശക്തമായ ആഘാതത്തിൽ മോസ്കിനു പുറത്തുള്ള റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ സമീപത്തെ നിരവധി കെട്ടിടങ്ങൾക്കും വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൊലിസും മറ്റ് സുരക്ഷാ സേനകളും ചേർന്ന് പ്രദേശം പൂർണ്ണമായി വളഞ്ഞിരിക്കുകയാണ്.
Tags : SuicideAttack Pakistan Dead Deepika DeepikaNewspaper BreakingNews NewsUpdate Headlines