പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കേരളം രൂപീകരിച്ചതു മുതൽ മികച്ച രീതിയിൽ നടന്നുവരുന്ന സംസ്ഥാനത്തെ റേഷൻ സംവിധാനത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ. കഴിഞ്ഞ ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കണക്ക് എടുത്ത് അതു മറയാക്കി അലോട്ട്മെന്റ് കുറയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്, കേരളത്തിൽ കൃത്യമായിട്ടാണ് റേഷൻ സംവിധാനം നടക്കുന്നത്. റേഷൻ വാങ്ങാത്തവരുടെ അരി കടക്കാർ തട്ടിയെടുക്കുന്നുവെന്നത് വ്യാജ ആരോപണം മാത്രമെന്ന് വ്യക്തമായി.
കുത്തകകളെ, ഈ സംവിധാനത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ഇതിനെതിരേ റേഷൻ വ്യാപാരികൾ നവംബർ ആദ്യവാരം പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും ജോൺസൺ പറഞ്ഞു. രാജ്യത്തെ റേഷന്‍ പകരം കാർഡ് ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണം.
അതിദരിദ്രരായ അന്ത്യോദയ, അന്ന യോജന കാർഡുകാരുടെ വിഹിതം വെട്ടിക്കുറക്കുന്നതിന് എതിരേയാണ് ഈ സമരം നടത്തുന്നത്.
ഭക്ഷ്യപദ്ധതിയിൽ ഉൾപ്പെട്ട മഞ്ഞ, പിങ്ക് കാർഡിലെ എല്ലാ അംഗങ്ങൾക്കും വേൾഡ് ഫുഡ് പ്രോഗ്രാം നിർദ്ദേശപ്രകാരം പ്രതിമാസം 13 കിലോ ഭക്ഷ്യധാന്യം നൽകണം പദ്ധതിയിൽ ഉൾപ്പെടാത്ത കാർഡ് കാർക്ക് ടൈഡ് ഓവർ പദ്ധതിയിലൂടെ സബ്സിഡി നിരക്കിൽ 10 കിലോഗ്രാം ഭക്ഷ്യധാന്യം നൽകണം. ഭക്ഷ്യ എണ്ണയും, പയർ വർഗങ്ങളും റേഷൻ കടകളിലൂടെ നൽകി പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പാർലമെന്റ് മാർച്ച്.
Tags : District News Nattuvishesham Traders Parliament march