മങ്കൊമ്പില്‍ സ്ഥാപിക്കുന്ന കുട്ടനാട്ടിലെ പുതിയ കോടതി സമുച്ചയത്തിന്റെ നിര്‍മാണം നടക്കുന്ന സ്ഥലം കൊടിക്കുന്നില്‍ സുരേഷ് എംപി സന്ദര്‍ശിച്ചപ്പോള്‍.
കുട്ടനാട്: മങ്കൊമ്പില്‍ സ്ഥാപിക്കുന്ന കുട്ടനാട്ടിലെ പുതിയ കോടതി സമുച്ചയത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി കൊടിക്കുന്നില്‍ സുരേഷ് എംപി. അവലോകന യോഗത്തില്‍ ജനപ്രതിനിധികളും ജുഡീഷ്യറി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. മങ്കൊമ്പ് താലൂക്ക് ആസ്ഥാനത്തിന് സമീപമുള്ള 40 സെന്റ് സ്ഥലത്താണ് പുതിയ കോടതി സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
മൂന്നു നിലകളിലായി ഏകദേശം 1500 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. നിലവില്‍ ഏകദേശം 14 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. രണ്ടു നിലകളിലായി രണ്ടു കോര്‍ട്ട് റൂമുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് പുതിയ കോടതി സമുച്ചയത്തില്‍ ഒരുക്കുന്നത്. നേരത്തെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലം ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി അതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവില്‍ സ്ഥലത്ത് മണ്ണിട്ട് നിരപ്പാക്കുന്നതും പൈലിംഗ് സംബന്ധിച്ചുള്ളതുമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കോടതി സമുച്ചയം പ്രവര്ത്തനസജ്ജമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍ദേശിച്ചു. കുട്ടനാട് മേഖലയിലെ പ്രത്യേക ഭൗമശാസ്ത്ര സാഹചര്യങ്ങളും പ്രദേശം നേരിടുന്ന ആവര്‍ത്തിച്ചുള്ള വെള്ളപ്പൊക്ക ഭീഷണിയും പരിഗണിച്ച്, പരമ്പരാഗത നിര്മാണരീതികള്ക്കു പകരം ആധുനികവും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ കഴിയുന്നതുമായ നിര്‍മാണ സാങ്കേതികവിദ്യകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും വെള്ളപ്പൊക്കമുണ്ടായാലും കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്ത തരത്തില്‍ കെട്ടിടത്തിന്റെ രൂപകല്പനയും അടിസ്ഥാന സൗകര്യങ്ങളും ക്രമീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജി ഹണി എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജിമാരായ എ.എം. ബഷീര്‍, അജിത് കുമാര്‍, ആലപ്പുഴ സിജെഎം എസ്. പ്രിയങ്ക, രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി. അരുണ്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭന ഉദയകുമാർ ടിജിന് ജോസഫ്, ജില്ലാ പഞ്ചായത്തംഗം സി.വി. രാജീവ്, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. സന്തോഷ് കുര്യന്, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് തങ്കപ്പന് കൂലിപ്പുരയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags : NattuVishesham.DistricteNews