കൊച്ചി: വൈറൽ പനിയുടെ ക്ഷീണം അവഗണിച്ച് വോട്ട് ചെയ്ത് സലിം കുമാർ. ഭാര്യക്കും മക്കള്‍ക്കുമൊപ്പം എത്തി പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സലിം കുമാര്‍ വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിലെ പോളിംഗ് ശതമാനം കണ്ടിട്ട് വളരെ പോസിറ്റീവായാണ് തോന്നുന്നത് എന്നാണ് സലിം കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വൈറൽ പനിയായതു ആകെ തകർന്നിരിക്കുകയായിരുന്നു. അതുകൊണ്ട് വോട്ട് ചെയ്യാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതല്ല. ഇന്നലെ ആശുപത്രിയിൽ പോയി ഇന്ന് വന്നതേയുള്ളു. വോട്ട് ചെയ്യാൻ പറ്റയതിൽ വലിയ സന്തോഷം. പറവൂരിൽ മാറ്റം ഒന്നും ഉണ്ടാകില്ല. എന്തൊക്കെ സംഭവിച്ചാലും ഒരിക്കലും മാറ്റം ഉണ്ടാവില്ല.
കേരളത്തിൽ മാറ്റം ഉണ്ടാവും. ജയിക്കാൻ വേണ്ടിയല്ലേ പിഷാരടിയെ പാലക്കാട് സ്ഥാനാർഥിയാക്കിയത്. ആളുകൾ എന്തോ തീരുമാനിച്ചിട്ടുണ്ട്. അക്കാര്യം മെയ് നാലാം തിയതി മാത്രമേ അറിയാൻ പറ്റുകയുള്ളു. ആൾക്കാരുടെ പോളിംഗ് രീതി കണ്ടിട്ട് വളരെ പോസിറ്റീവായാണ് തോന്നുന്നതെന്ന് സലിം കുമാർ പറഞ്ഞു.
അതേസമയം, എറണാകുളത്ത് പോളിംഗ് 66 ശതമാനം പിന്നിട്ടു. കുന്നത്തുനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ്.