Sports
കൊച്ചി: ബാങ്കേഴ്സ് ക്ലബ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള ക്രിക്കറ്റ് കാർണിവലിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജേതാക്കളായി.
വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് രാമചന്ദ്രനും ബാങ്കേഴ്സ് ക്ലബ് പ്രസിഡന്റ് എസ്. എസ്. നാരായണനും ചേർന്നു സമ്മാനിച്ചു.
Sports
കലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ടെന്നീസില്‍ ഇറ്റലിയുടെ യാനിക് സിന്നറും ബെലാറൂസിന്റെ അരീന സബലെങ്കയും ജേതാക്കള്‍.
പുരുഷ സിംഗിള്‍സില്‍ റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ കീഴടക്കിയാണ് സിന്നര്‍ ട്രോഫി സ്വന്തമാക്കിയത്. സ്കോര്‍: 7-6 (8-6), 7-6 (7-4).
വനിതാ സിംഗിള്‍സ് ഫൈനലില്‍ കസാക്കിസ്ഥാന്റെ എലെന റെബാകിനയെ 3-6, 6-3, 7-6 (8-6)നു സബലെങ്ക കീഴടക്കി.
Sports
തിരുവല്ല: നിരണത്തെ ഒരുകൂട്ടം ബാസ്കറ്റ്ബാള്‍ പ്രേമികള്‍ സംഘടിച്ചു സഫലമാക്കിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധുച്ചു നടന്ന സെന്റ് തോമസ് ട്രോഫി ടൂര്‍ണമെന്റില്‍ വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജും പുരുഷ വിഭാഗത്തില്‍ തൃശൂര്‍ കേരളവര്‍മ കോളജും ചാമ്പ്യന്മാരായി.
സെന്റ് തോമസ് ട്രോഫി ബാസ്കറ്റിന്റെ ഫൈനലില്‍ പാലാ അല്‍ഫോന്‍സാ കോളജിനെ കീഴടക്കിയാണ് അസംപ്ഷന്‍ ചാമ്പ്യന്മാരായത്.
സ്കോര്‍: 43-31. പുരുഷ വിഭാഗം ഫൈനലില്‍ കേരളവര്‍മ 43-31ന് എറണാകുളം സെന്റ് ആല്ബര്ട്സിനെയാണ് കീഴടക്കിയത്.
NRI
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) ഷിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച "ഗ്ലോറിയ ഇൻ എക്സിൽസിസ്' - പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
ജൂഡ് പാലാട്ടി & ഫാമിലി (സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്ക പള്ളി, ഓസ്റ്റിൻ, ടെക്സസ്) ഒന്നാം സ്ഥാനവും ഇസബെൽ റോസ് വടകര & ഫാമിലി (മാർ തോമാ ശ്ലീഹാ സീറോമലബാർ കത്തീഡ്രൽ പള്ളി, ഷിക്കാഗോ, ഇല്ലിനോയിസ്) രണ്ടാം സ്ഥാനവും ഇയാൻ സ്റ്റാർ & ഫാമിലി (സെന്റ് ജൂഡ് സീറോമലബാർ കത്തോലിക്ക പള്ളി, ചാന്റിലി, വിർജീനിയ) മൂന്നാം സ്ഥാനവും നേടി.
ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നുള്ള വസ്തുത ഏവരേയും ഓർമപെടുത്തുന്നതിനു വേണ്ടിയാണ് ഷിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി "ഗ്ലോറിയ ഇൻ എക്സിൽസിസ്' എന്ന പേരിൽ ചെറുപുഷ്പ മിഷൻ ലീഗ് പുൽക്കൂട് നിർമാണ മത്സരം സംഘടിപ്പിച്ചത്.
സോണിയ ബിനോയ് മത്സരത്തിന്റെ കോഓർഡിനേറ്ററായി പ്രവർത്തിച്ചു. സിഎംഎൽ രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ് എന്നവരുടെ നേതൃത്വത്തിലുള്ള രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി മത്സരം ക്രമീകരിച്ചു.
Sports
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ പ്രൊവിഡൻസ് കോളജ് ഓഫ് എന്‍ജിനിയറിംഗിൽ നടന്ന ജോർജ് മാത്യു മെമ്മോറിയൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് പുരുഷ വിഭാഗത്തിൽ സെന്റ് ആൽബർട്ട്സ് കോളജും വനിതാ വിഭാഗത്തിൽ ചാലക്കുടി സേക്രഡ് ഹാർട്ട് കോളജ് ജേതാക്കളായി.
സെന്റ് ആൽബർട്ട്സ് കോളജ് 82-67 സ്കോറിന് ശ്രീ കേരള വർമ കോളജിനെ പരാജയപ്പെടുത്തി. സേക്രഡ് ഹാർട്ട് കോളജ് 35-22 സ്കോറിന് കോഴിക്കോട് പ്രൊവിഡൻസ് കോളജിനെയും പരാജയപ്പെടുത്തി.
വനിതകളിൽ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ അൽഫോൻസ കോളജ് പാലാ ഇടപ്പള്ളിയിലെ അമൃത മെഡിക്കൽ കോളജിനെ (55-28) നു പരാജയപെടുത്തി.
പുരുഷ വിഭാഗത്തിൽ മാന്നാനം കെഇ കോളജ്, (62-32)നു തിരുവനന്തപുരം മോഹൻ ദാസ് കോളജ് ഓഫ് എന്‍ജിനിയറിംഗിനെ പരാജയപ്പെടുത്തി വെങ്കലം നേടി.
മികച്ച പുരുഷ താരമായി സെന്റ് ആൽബർട്ട്സിന്റെ വിനയ് ശങ്കറും സേക്രഡ് ഹാർട്ടിന്റെ അലീന മാത്യു വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
NRI
കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന മലബാർ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ “കഥാരസം” ചെറുകഥ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
കുവൈറ്റിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികൾ പ്രായ ഭേദമന്യേ പങ്കെടുത്ത മത്സരത്തിൽ മഞ്ജു മൈക്കിൾ ഒന്നാം സ്ഥാനവും ജോബി ബേബി രണ്ടാം സ്ഥാനവും അശ്റഫ് ഉത്തുങ്ങാനകത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രശസ്ത സാഹിത്യകാരന്മാരായ ഇ. കരുണാകരൻ, ലാസർ ഡിസിൽവ, ധർമരാജ് മടപ്പള്ളി എന്നിവർ വിധികർത്താക്കളായി. ആവിഷ്കാര മികവ്, ഭാഷാപ്രാവീണ്യം, വിഷയത്തിന്റെ ആഴം, സാമൂഹിക പ്രസക്തി എന്നിവ മുൻനിർത്തിയാണ് രചനകൾ വിലയിരുത്തിയത്.
പ്രവാസി സമൂഹത്തിലെ സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച “കഥാരസം” മത്സരത്തിന് മികച്ച പങ്കാളിത്തമാണ് ലഭിച്ചതെന്നും, ഇത്തരം സാംസ്കാരിക-സാഹിത്യ പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്നും സംഘാടകർ അറിയിച്ചു.
മത്സര വിജയികൾക്ക് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ മഹോത്സവം സംസ്കാരിക സമ്മേളനത്തിൽ വച്ച് ആദരവും പ്രശംസാ പത്രവും സമ്മാനിക്കും.
NRI
ഷിക്കാഗോ: ധന്യൻ മാർ മാത്യു മാക്കീൽ പിതാവിന്റെ 112-ാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് അമേരിക്കയിലെ ക്നാനായ റീജിയണിൽ നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
അഷിത & എയ്ഡൻ, തെള്ളത്തുകുന്നേൽ (സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, ന്യൂയോർക്ക്) ഒന്നാം സ്ഥാനം നേടി. ജോയ് & മേരി, കുഴിയാംപറമ്പിൽ (കാനഡ മിഷൻ) രണ്ടാം സ്ഥാനവും റിയ കൂട്ടങ്കൽ (സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, ന്യൂയോർക്ക്) മൂന്നാം സ്ഥാനവും നേടി.
സൈബു & റജിമോൾ പതിയിലാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ബിഷപ് മാർ മാത്യു മാകിൽ സ്ഥാപിച്ച വിസിറ്റേഷൻ കോൺഗ്രിഗേഷൻ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.
ധന്യൻ മാർ മാത്യു മാക്കീൽ കോട്ടയത്തുള്ള മഞ്ഞൂർ എന്ന സ്ഥലത്ത് 1851 മാർച്ച് 27-നാണ് ജനിച്ചത്. 1874 മേയ് 30-ന് അദ്ദേഹം വൈദികനായി. 1896-ൽ രൂപീകരിച്ച ചങ്ങനാശേരി വികാരിയാത്തിന്റെ ആദ്യ സ്വദേശീയ ബിഷപ്പായും 1911ൽ ക്നാനായ കത്തോലിക്കർക്കായി രൂപീകരിച്ച കോട്ടയം വികാരിയാത്തിന്റെ ആദ്യ വികാരി അപ്പോസ്തോലിക്കായും നിയമിതനായി.
1914 ജനുവരി 26ന് അന്തരിച്ച അദ്ദേഹത്തെ 2009ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പ ദൈവദാസനായി പ്രഖ്യാപിച്ചു. പിന്നീട് 2025 മേയ് 22ന് ലെയോ പതിനാലാമൻ മാർപാപ്പ അദ്ദേഹത്തെ ധന്യൻ പദവിയിലേക്ക് ഉയർത്തി.
Sports
പാലാ: ചലഞ്ചേഴ്സ് ബാസ്കറ്റ്ബോൾ ക്ലബ്, സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റിന്റെ പിന്തുണയോടെ കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലായിലെ അൽഫോൻസ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 50-ാമത് കേരള ജൂണിയർ സ്റ്റേറ്റ് ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വേണ്ടിയുള്ള ചാന്പ്യൻഷിപ്പിൽ കോഴിക്കോട് വനിതകൾ ജേതാക്കളായപ്പോൾ പുരുഷന്മാരിൽ കോട്ടയം ജേതാക്കളായി.
വനിതാ ഫൈനലിൽ പ്രൊവിഡൻസ് എച്ച്എസ്എസും സിൽവർ ഹിൽ സ്കൂളിലെ താരങ്ങളുമായി ഇറങ്ങിയ കോഴിക്കോട് പകുതി സമയത്തു 35-18 എന്ന സ്കോറിന് ആധിപത്യം സ്ഥാപിച്ച ശേഷം 64-54ന് ആലപ്പുഴയെ പരാജയപ്പെടുത്തി വനിതാ കിരീടം നേടി. ആണ്‍കുട്ടികളുടെ ഫൈനലിൽ ആതിഥേയരായ കോട്ടയം നിലവിലെ ചാന്പ്യന്മാരായ തൃശൂരിനെ 73-49നു പരാജയപ്പെടുത്തി വിജയികളായി. മലപ്പുറം വനിതകൾക്കും കോഴിക്കോട് ആണ്‍കുട്ടികൾക്കും വെങ്കലം.
കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസിൽ നിന്നുള്ള ആർതിക കെ. വനിതാ വിഭാഗത്തിൽ എംവിപി അവാർഡ് നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ കോട്ടയത്തിന്റെ സെന്റ് എഫ്രേംസ് ബാസ്കറ്റ്ബോൾ അക്കാദമിയിൽ നിന്നുള്ള മിലാൻ ജോസ് മാത്യു നേടി. ടോപ് സ്കോറർ അവാർഡ് വനിതകളില്‍ ആലപ്പുഴയിൽനിന്നുള്ള സുഭദ്ര ജയകുമാറിനും പുരുഷന്മാരിൽ മിലൻ ജോസ് മാത്യുവിനും പാരിദോഷികമായ 2500 രൂപയുടെ കാഷ് വൗച്ചർ ലഭിച്ചു.
സമ്മാനദാനം പാലാ രൂപത വികാരി ജനറാള്‍ റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് നിര്‍വഹിച്ചു. ശ്രീ സ്റ്റീഫൻ ജോസഫ് ബ്രില്യന്റ് സ്റ്റഡീസ് സെന്റർ ഡയറക്ടർ, പാലാ രൂപത കോപറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലയിൽ സിഎംഐ കോർപറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്ത്, കേരള സ്റ്റേറ്റ് റോളർ സ്റ്റേറ്റിംഗ് ഇൻ ലൈൻ ഫ്രീ സ്റ്റൈൽ വിജയി മേഘന സൂരജ്, മണർകാട് കെബിഎ പ്രസിഡന്റ് ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് ഷിഹാബ് നീറുങ്കൽ, സെക്രട്ടറി പി.സി. ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് ശ്രീ കെ.ടി. തോമസ്, ജന്മഭൂമി ദിനപത്രത്തിന്റെ മുൻ പത്രാധിപരും മുതിർന്ന എഴുത്തുകാരനുമായ നാരായണൻ എന്നിവർക്ക് ലഭിച്ച രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ എല്ലാ മലയാളികൾക്കും ഏറെ അഭിമാനകരമാണെന്നും രാജീവ് പറഞ്ഞു.
"മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം ലഭിച്ചത് ഏറെ സന്തോഷകരം തന്നെ. പിന്നോക്ക ജനവിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ വി.എസ്. അച്യുതാനന്ദനും ഈഴവ സമുദായ നേതാവും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനും ലഭിച്ച അംഗീകാരം ഏറെ ശ്രദ്ധേയമായി.'-രാജീവ് പറഞ്ഞു.
സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ മുതിർന്ന കാര്യകർത്താവും മുൻ ജന്മഭൂമി എഡിറ്ററുമായ ശ്രീ പി. നാരായൺജിക്ക് ലഭിച്ച പദ്മവിഭൂഷൺ മാധ്യമ മേഖലയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അവരവരുടെ മേഖലയിൽ വലിയ സേവനങ്ങൾ സമൂഹത്തിന് നൽകിയ ഇരുവർക്കും അഭിനന്ദനങ്ങൾ.
അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പത്മ അവാർഡുകൾ എത്തുന്ന ഈ കാലത്ത് കേരളത്തിലേക്കെത്തിയ പുരസ്കാരങ്ങൾക്ക് തിളക്കം ഏറുമെന്നും രാജീവ് കൂട്ടിച്ചേർത്തു.
Sports
കളമശേരി: കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 12-ാമത് എസിജി ജൂണിയർ എൻബിഎ 3v3 നാഷണൽ ടൂർണമെന്റ് ബാസ്കറ്റ്ബോളിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രോവിഡൻസ് എച്ച്എസ്എസും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം ബഥനി കോട്ടയവും കിരീടം സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ ഫൈനലിൽ പ്രോവിഡൻസ് എച്ച്എസ്എസ് (21-8)ന് ജിവിഎച്ച്എസ്എസ് സ്പോർട്സ് ഡിവിഷൻ കണ്ണൂരിനെ പരാജയപ്പെടുത്തി ജേതാക്കളായി. ആണ്‍കുട്ടികളുടെ ഫൈനലിൽ ഗിരിദീപം ബഥനി (15-14) സ്കോറിന് ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് ഹയർ സെക്കന്‍ഡറി സ്കൂളിനെ പരാജയപ്പെടുത്തി കപ്പുയർത്തി.
കോഴിക്കോട് പ്രോവിഡൻസ് എച്ച്എസ്എസിന്റെ അക്ഷരയും ഗിരിദീപം ബഥനിയുടെ അഭിനവ് സുരേഷും ടൂർണമെന്റിലെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരവും സ്കെച്ചേഴ്സ് ഷൂവും സ്വന്തമാക്കി.
District News
റാന്നി: രാജ്യ സേവനം ദൈവിക ശുശ്രൂഷയാണന്നും അതു പവിത്രമായി നിർവഹിക്കപ്പെടേണ്ടതാണെന്നും മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. ത്രിതല പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പിൽ വിജയികളായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി ഭദ്രാസന മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും കേൾക്കാനും കരുതുവാനും ഒരുക്കമുള്ള മനസോടെ സുതാര്യവും സത്യസന്ധവുമായ ഭരണം കാഴ്ചവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം നിർദേശിച്ചു.
സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. വർഗീസ് ജോർജ് സുസ്ഥിര വികസനവും പഞ്ചായത്ത് ഭരണസമിതിയുടെ ഉത്തരവാദിത്വവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ 51 ഭദ്രാസനാംഗങ്ങളെ മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ അഭിനന്ദന ഫലകം നൽകി ആദരിച്ചു. വിജയകരമായി സേവനകാലം തികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് ഏബ്രഹാമിനെ യോഗം ആദരിച്ചു.
ഭദ്രാസന സെക്രട്ടറി റവ തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറാർ അനു ഫിലിപ്പ്, റവ.അരുൺ തോമസ്, റവ.അലക്സാണ്ടർ തരകൻ, റവ.ഏബ്രഹാം വർഗീസ്, ഫ്രെഡി ഉമ്മൻ, ആനി പി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
Editorial
“നിയമാനുസൃതം നടപ്പാക്കിയ ഇന്ത്യൻ ഭരണഘടനയോട് യഥാർഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും ഭയാശങ്ക കൂടാതെയും മമതയോ വിദ്വേഷമോ കൂടാതെയും ഞാനെന്റെ ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്തതയോടും എന്റെ പരമാവധി കഴിവ് ഉപയോഗപ്പെടുത്തി നിർവഹിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്യുന്നു.” തദ്ദേശസ്ഥാപനങ്ങളുടെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ ഇന്നലെയെടുത്ത പ്രതിജ്ഞയാണിത്. മതി, ഇത്രയും മതി. രാഷ്ട്രീയത്തെ ഉത്തരവാദിത്വങ്ങളുടെ മുകളിൽ പ്രതിഷ്ഠിക്കാതെ, ലഭിച്ച വോട്ടുകൾ സേവനത്തിനുള്ള സമ്മതപത്രങ്ങൾ മാത്രമായിരുന്നെന്നും അതു നിരുപാധികമല്ലെന്നും തിരിച്ചറിഞ്ഞു പ്രവർത്തിക്കുക. അഭിനന്ദനങ്ങൾ!
അധികാരവികേന്ദ്രീകരണത്തിന്റെ ആധുനികസങ്കൽപം ഗാന്ധിജിയിലാണ്. ഗ്രാമസ്വരാജിലൂടെ പൂർണസ്വരാജ് എന്ന അദ്ദേഹത്തിന്റെ ദർശനമാണ് പഞ്ചായത്ത് രാജിലെത്തിയത്. സ്വരാജ് എന്നാൽ, ബ്രിട്ടീഷുകാരില്ലാത്ത ഇന്ത്യയെന്നല്ല എല്ലാ ഗ്രാമങ്ങളും സ്വാശ്രയത്വം കൈവരിക്കുന്ന അവസ്ഥയാണെന്ന ഗാന്ധിയൻ സ്വപ്നത്തിന്റെ അന്തഃസത്തയെ സാക്ഷിയാക്കിയാണ് കാൽ ലക്ഷത്തോളം തദ്ദേശജനപ്രതിനിധികൾ ഇന്നലെ ചുമതലയേറ്റത്. അവരറിയണം, ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലാണ് തങ്ങൾ പദമൂന്നിയിരിക്കുന്നതെന്ന്. 70 ശതമാനത്തോളം വരുന്ന നവാഗതർ ഉൾപ്പെടെ എല്ലാവരും ഇതിന്റെ ചരിത്രവും തങ്ങളിൽ നിഷ്പ്തമായിരിക്കുന്ന അധികാരങ്ങളും ചുമതലകളും തിരിച്ചറിയണം.
എല്ലാവർക്കും വോട്ടവകാശംപോലും ഇല്ലാതിരുന്ന വില്ലേജ് പഞ്ചായത്തുകളും മറ്റും പേരിന് ഉണ്ടായിരുന്നെങ്കിലും 1959ലെ ഗാന്ധിജയന്തി ദിനത്തിൽ രാജസ്ഥാനിലെ നഗൗരിലാണ് സ്വതന്ത്ര ഇന്ത്യ പഞ്ചായത്ത് രാജ് സംവിധാനം തുടങ്ങിയത്. 1960 ജനുവരി 18ന് ഏറണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം നെഹ്റു ഉദ്ഘാടനം ചെയ്തു. 73-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ 1993 ഏപ്രിലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ പഞ്ചായത്തുകൾക്ക് ഭരണഘടനാസാധുത കൈവന്നു.
ഇതോടൊപ്പം തിരിച്ചറിയേണ്ടതാണ് 1996ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയായ ജനകീയാസൂത്രണം. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ മുൻകൈയിൽ നടപ്പാക്കിയ പഞ്ചവത്സര പദ്ധതികളാണ് രാജ്യത്തിന്റെ അടിസ്ഥാന വികസനങ്ങൾക്കു തുടക്കമിട്ടത്. ഇതു കൂടുതൽ വികേന്ദ്രീകൃതവും ജനങ്ങൾക്ക് അനുഭവവേദ്യവുമാക്കാനാണ് കേരളത്തിൽ ജനകീയാസൂത്രണം നടപ്പാക്കിയത്. പക്ഷേ, ആ ലക്ഷ്യം ഇനിയും സാധ്യമായിട്ടില്ല. വികസന പദ്ധതികളിലും ഫണ്ട് വിനിയോഗത്തിലും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത് പഞ്ചായത്തുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മറുവശത്ത്, സംസ്ഥാന സർക്കാരുകൾ തങ്ങളുടെ നിർദേശങ്ങൾ നടപ്പാക്കുന്ന ഏജൻസിയായി പഞ്ചായത്തുകളെ തരംതാഴ്ത്തുന്നതിലൂടെ വികേന്ദ്രീകരിക്കപ്പെട്ട അധികാരത്തെ പരോക്ഷമായി തിരിച്ചെടുക്കുകയാണ്. പഞ്ചായത്തിന്റെ നേട്ടങ്ങൾ തങ്ങളുടേതായി ചിത്രീകരിക്കാനുള്ള തത്രപ്പാടും ഇതിലുണ്ട്. പഞ്ചായത്തുകളുടെ അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകളിലേക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ അതിന്റെ തലപ്പത്തുള്ള വ്യക്തിയിലേക്കും കേന്ദ്രീകരിക്കുന്ന അധികാര കേന്ദ്രീകരണമെന്ന ജനാധിപത്യ അപചയം ഭീഷണിയായി മാറുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളും വിദേശരാജ്യങ്ങൾപോലും മാതൃകയാക്കിയ ജനകീയാസൂത്രണം അതിന്റെ തറവാടായ കേരളത്തിൽ കെട്ടുകാഴ്ചയായി. ഗ്രാമസഭകളിൽനിന്ന് ഉയർന്നുവരുന്ന വികസന നിർദേശങ്ങളെ പദ്ധതിയാക്കി നടപ്പാക്കേണ്ട ജനകീയാസൂത്രണത്തിൽ സർക്കാർ നിയന്ത്രണങ്ങൾ വർധിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർ ഇതിനെ ചെറുക്കേണ്ടതാണെങ്കിലും അവരുടെ രാഷ്ട്രീയാടിമത്തം തങ്ങൾ അംഗമായിരിക്കുന്ന തദ്ദേശസ്ഥാപനത്തിന്റെ അടിത്തറ മാന്തുകയാണ്. പുതിയ ഭരണസമിതികൾ മാറ്റം ഉണ്ടാക്കുമോയെന്നു പറയാനാകില്ല. പക്ഷേ, പ്രതിബദ്ധരാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയത്തിന് അടിയറ വയ്ക്കില്ലെന്ന നിശ്ചയദാർഢ്യമുള്ളവർക്കു തിരുത്തൽശക്തിയാകാനാകും.
ജനങ്ങളും തങ്ങളുടെ ഉദാസീനത കൈവെടിയുകയും വോട്ടിനപ്പുറം തങ്ങൾക്കുള്ള ജനാധിപത്യാധികാരങ്ങളെ ഉപയോഗിക്കുകയും ചെയ്യണം. ഗ്രാമസഭകളിൽ ജനപങ്കാളിത്തമുണ്ടാകണം. ലോക്സഭയിലും രാജ്യസഭയിലും എംപിമാരും നിയമസഭയിൽ എംഎൽഎമാരും പങ്കെടുക്കുന്നതിനോട് ഏതാണ്ട് സാമ്യപ്പെടുത്താവുന്ന ജനസമ്മേളനമാണ് ഗ്രാമസഭകളെന്നു പലർക്കും അറിയില്ല. ജനാധിപത്യത്തിന്റെ ഏറ്റവും പുതിയ പരിഷ്കരണമാണിത്. പുറത്തുനിന്നുള്ള പരിഭവങ്ങളല്ല, പങ്കാളിത്തമാണ് പരിഹാരം!
രാജ്യമൊട്ടാകെ ആവശ്യപ്പെടുന്ന മാറ്റങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽനിന്നാണ് തുടക്കമിടേണ്ടത്. അതില്ലാത്തതിനാലാണ് ഒരു സ്വച്ഛഭാരത മിഷനും ഫലപ്രദമായി ചലിക്കാത്തത്. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളെക്കുറിച്ച് ആദ്യമറിയുന്നത് പഞ്ചായത്തുകളാണ്. അതിന്റെ അധികാരങ്ങൾ കൈവശപ്പെടുത്തി അതിന്മേൽ പതിറ്റാണ്ടുകളായി അടയിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളായ അഴിമതി, കെടുകാര്യസ്ഥത, അക്രമം, വന്യജീവി, തെരുവുനായ, മാലിന്യ, ദാരിദ്ര്യ പ്രശ്നങ്ങളെ പരിഹാരമില്ലാതെ നിലനിർത്തുന്നത്.
അതിനാൽ ഇന്നലെ അധികാരമേറ്റവരേ, പദ്ധതിവിഹിതങ്ങളും ഗ്രാൻഡുകളും തനതുഫണ്ടുമായി ഒരു ലക്ഷം കോടിയോളം രൂപ ചെലവഴിച്ച തദ്ദേശസ്ഥാപനങ്ങളുടെ പുതിയ സേവകരാണ് നിങ്ങൾ. പഴയ ഭരണസമിതി ആ പണം എങ്ങനെ ചെലവഴിച്ചു എന്ന് ആദ്യം അറിയുക. അഴിമതിയോ കെടുകാര്യസ്ഥതയോ ഉണ്ടെങ്കിൽ ആവർത്തിക്കരുത്. തിരുത്താൻ രാഷ്ട്രീയ നേതൃത്വമോ പഞ്ചായത്ത് ഭരണസമിതിയോ സംസ്ഥാന-കേന്ദ്രസർക്കാരുകളോ തടസമാണെങ്കിൽ ജനകീയസഭകളിൽ ചർച്ചയ്ക്കു വയ്ക്കുക. പഴയ ഭരണസമിതികളുടെ അലസരായ പിന്തുടർച്ചക്കാരല്ല നിങ്ങൾ. മാറ്റം കൊതിക്കുന്നവർ ഒരവസരം, ഒരുപക്ഷേ അവസാനത്തേത് നിങ്ങൾക്കും തന്നിരിക്കുന്നു. മറക്കരുത്, “നിങ്ങളും നിരീക്ഷണത്തിലാണ്!”
NRI
വിയന്ന: ജര്‍മനിയിലെ കൊളോണില്‍ നടന്ന മാത്യു പത്താനിയില്‍ വോളിബാള്‍ ടൂര്‍ണമെന്റില്‍ മ്യൂണിക് സ്പൈക്കേഴ്സിന്റെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് ഐഎസ് സി വിയന്ന ടൈറ്റന്‍സ് ജേതാക്കളായി.
യൂറോപ്പില്‍ നിന്നുള്ള പത്തു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിൽ കളിച്ച മത്സരങ്ങളിലെല്ലാം വിജയം നേടിയാണ് ഐഎസസി വിയന്ന ടൈറ്റന്‍സ് ഒന്നാമതെത്തിയത്.
District News
ആലപ്പുഴ: യുടിടിഇ ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള് കേരള ഓപ്പണ്‍ പ്രൈസ് മണി റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് ആലപ്പുഴയിലെ എന്‍.സി. ജോണ്‍ മെമ്മോറിയല്‍ ടേബിള്‍ ടെന്നീസ് ഹാളില്‍ സമാപിച്ചു.
സീനിയര്‍ വനിതാ വിഭാഗത്തില്‍ ആലപ്പുഴ വൈഎംസിഎ ടേബിള്‍ ടെന്നീസ് അക്കാഡമിയിലെ റീവ അന്ന മൈക്കിളും പുരുഷ വിഭാഗത്തില്‍ ആലപ്പുഴ എസ്ഡിവി അക്കാഡമിയിലെ ആമിര്‍ അല്ത്താബും കിരീടം നേടി.
അണ്ടര്‍ 19 യൂത്ത് ഡിവിഷനില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്സ് ടേബിള്‍ ടെന്നീസ് അക്കാഡമിയിലെ മുഹമ്മദ് നാഫിലും പെണ്‍കുട്ടികളില്‍ കൊല്ലം ക്രിസ്തുരാജ ടേബിള്‍ ടെന്നീസ് അക്കാഡമിയിലെ എഡ്വിന എഡ്വേര്‍ഡും ജേതാക്കളായി.
അണ്ടര്‍ 17 ജൂണിയര്‍ ഡിവിഷനില്‍ വൈഎംസിഎ ടേബിള്‍ ടെന്നീസ് അക്കാഡമിയിലെ ബ്ലേസ് പി. അലകസും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് അക്കാഡമിയിലെ ടിയ എസ്. കുര്യനും ജേതാക്കളായി.
ഡബിള്‍സ് സീനിയര്‍ ഡിവിഷന് ഫൈനലില്‍ മരിയ റോണിയും (കാനറ ബാങ്ക്) റീവ അന്ന മൈക്കിളും (ആലപ്പുഴ വൈഎംസിഎ ടേബിള്‍ ടെന്നീസ്) ചാമ്പ്യന്ന്മാരായി.
പുരുഷ ഡബിള്‍സില്‍ മുഹമ്മദ് നഫിലും (ചാമ്പ്സ് ടിടി അക്കാഡമി) ഗൗരി ശങ്കറും (എസ്ഡിവി ടേബിള്‍ ടെന്നീസ് അക്കാഡമി) വിജയികളായി.
ആലപ്പുഴ വൈഎംസിഎ പ്രസിഡന്റ് മൈക്കല്‍ മത്തായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് പത്മജ എസ്. മേനോന് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.