National
മുംബൈ: യുവ ചലച്ചിത്ര നടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിൽ സമാധാനപരമായാണ് മരണം സംഭവിച്ചതെന്ന് ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുടുംബം പങ്കുവച്ച പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
ഒരു വർഷത്തിലേറെയായി നീണ്ടുനിന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളോട് ധീരമായി പോരാടിയ ശേഷമാണ് യുവനടിയുടെ ഈ അപ്രതീക്ഷിത വിയോഗം.
അനന്യയുടെ മരണവാർത്ത ഒരു മാസത്തിനുശേഷമാണ് കുടുംബം ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. അത്യന്തം ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അവർ അഭ്യർഥിച്ചു.
അനന്യ കരുത്തുറ്റ മനസ്സുള്ള ഒരു പെൺകുട്ടിയായിരുന്നുവെന്നും ഒരു രാജ്ഞിയെപ്പോലെയാണ് അവൾ ജീവിച്ചതെന്നും അനുസ്മരിച്ച കുടുംബം, അവളില്ലാത്ത ലോകം ശൂന്യമായിരിക്കുമെന്നും വേദനയോടെ പങ്കുവച്ചു.
2016-ൽ പുറത്തിറങ്ങിയ '7 അവേഴ്സ് ടു ഗോ' എന്ന ചിത്രത്തിലൂടെയാണ് അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബോളിവുഡിൽ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അനന്യ ഭാഗമായി.
2017-ൽ പുറത്തിറങ്ങിയ 'ദി ഫൈനൽ എക്സിറ്റ്' (The Final Exit), 2019-ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രം 'ഗോസ്റ്റ്' (Ghost) എന്നിവയിലെ കഥാപാത്രങ്ങളിലൂടെ അവർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഹിന്ദിക്ക് പുറമെ തെലുങ്ക് ചിത്രമായ തഗ്ഗേഡെ ലെ, മദ്രസി ഗാങ് എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.
Sports
കൊച്ചി: കാലിക്കട്ട് എഫ്സിയുടെ സെക്രട്ടറി ബിനോ ജോസ് ഈപ്പന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.
ടീം പ്ലെയർ രജിസ്ട്രേഷനുവേണ്ടി അർജന്റീനയ്ക്കു പോകാനായി കൊച്ചിയിൽ എത്തിയതായിരുന്നു. മൃതദേഹം സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
Kerala
കോട്ടയം: കേരളസന്ദർശന വേളയിൽ ഗാന്ധിജിയെ സ്വീകരിച്ച പങ്കജാക്ഷിയമ്മ ഇനി ഓർമ. കുമാരനല്ലൂര്‍ വാക്കയില്‍ പങ്കജാക്ഷിയമ്മ (99, റിട്ട. അധ്യാപിക, ഗവണ്മെന്റ് സ്കൂള്‍, കുമാരനല്ലൂര്‍)ആണ് നിര്യാതയായത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍.
ഭര്‍ത്താവ്: പരേതനായ പി.വി. കൃഷ്ണന് തമ്പി കുമാരനല്ലൂര്‍ ഉദയമംഗലം കുടുംബാംഗം. മക്കള്‍: പരേതനായ രാധാകൃഷ്ണന്, ചാരുചന്ദ്രന്‍, പരേതനായ പ്രതാപചന്ദ്രന്, അജിത് കുമാര്‍, സുനില്‍കുമാര്‍, ജ്യോതിലക്ഷ്മി (ബീന).മരുമക്കള്‍ ശ്രീലത, ജയലക്ഷ്മി, ഷൈല, സുധാ അജിത്, ജയ, ശ്യാം അരവിന്ദ്.
1937 -ല്‍ മഹാത്മാ ഗാന്ധി കുമാരനല്ലൂര്‍ ദേവീക്ഷേത്ര ദര്‍ശനം നടത്തിയപ്പോള്‍ 10 വയസുള്ള പങ്കജാക്ഷിയമ്മ ഉള്‍പ്പെടുന്ന കുട്ടികളാണ് താലപ്പൊലിയോടു കൂടി ഗാന്ധിജിയെ സ്വീകരിച്ചതും തുടര്‍ന്ന് പ്രാര്‍ഥനാ ഗാനം ആലപിച്ചതും.
നിരവധി കുട്ടികളെ തിരുവാതിര കളി പഠിപ്പിച്ച പങ്കജാക്ഷിയമ്മ പുതിയ തലമുറയ്ക്കുവേണ്ടി തിരുവാതിര പാട്ടുകള്‍ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
National
ലക്നോ: യുപിയിലെ ഏക ബിഎസ്പി എംഎൽഎ ഉമാ ശങ്കർ സിംഗ് (55) അന്തരിച്ചു.ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
ബല്ലിയ ജില്ലയിലെ റസ്ര നിയമസഭാ മണ്ഡലത്തെയാണ് ഉമാ ശങ്കർ സിംഗ് പ്രതിനിധീകരിക്കുന്നത്.
സിംഗിന്റെ മരണം ബിഎസ്പിക്ക് കനത്ത നഷ്ടമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.
NRI
ടെക്സസ്: ജോയമ്മ ജേക്കബ് (71) ഡാളസിൽ അന്തരിച്ചു. കേരളത്തിലെ പുനലൂരിൽ ജനിച്ച ജോയമ്മ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം രാജസ്ഥാനിലെ ജയ്പുരിൽ നിന്ന് നഴ്സിംഗിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. തുടർന്ന് ഷാർജയിൽ കുടുംബത്തോടൊപ്പം താമസമാക്കി.
2012-ൽ അമേരിക്കയിലേക്ക് താമസം മാറിയ ശേഷം കുടുംബത്തോടൊപ്പം ലോഫ്റ്റ് സിറ്റി ചർച്ചിലും ഐപിസി ശാലോം ഡാളസ് ചർച്ചിലും സജീവമായി പങ്കെടുത്തിരുന്നു.
ഭർത്താവ്: ജേക്കബ് ടി. വർഗീസ്. മക്കൾ: ആൻ സാം ചാക്കോ, അലിൻ ജേക്കബ്. മരുമക്കൾ: സാം ചാക്കോ, ക്രിസ് ഫോസ്റ്റർ.
മെമ്മോറിയൽ സർവീസ് വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ ഐപിസി ശാലോം ഡാളസ് ചർച്ചി ൽ, 1901 Sylvan Dr, Garland, TX 75040 ലും സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ലോഫ്റ്റ് സിറ്റി ചർച്ചിൽ നടക്കും.
തുടർന്ന് സംസ്കാരം ചാൾസ് സ്മിത്ത് സെമിറ്ററി 2343 Lake Rd, Levon ,Texas 75166 വച്ചും നടക്കും.
Kerala
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടറും സാഹിത്യകാരനുമായ തോട്ടം മണക്കാട് ഉഷസിൽ തോട്ടം രാജശേഖരന്(95) അന്തരിച്ചു.
മാധ്യമപ്രവര്ത്തകന്, പ്രഭാഷകന്‍, സാംസ്കാരിക സംഘാടകന്‍ എന്നീ നിലകളില്‍ അഞ്ചര പതിറ്റാണ്ടിലേറെയായി സജീവമായിരുന്നു അദ്ദേഹം. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ മുന്‍ വിസി കൂടിയായിരുന്ന അദ്ദേഹം സര്‍വകലാശാലയുടെ രൂപീകരണത്തിലും സുപ്രധാന പങ്കുവഹിച്ചു.
നിരൂപണം, ഉപന്യാസം, ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ഭാര്യ: പരേതയായ എം.എല്‍.രാധമ്മ. മക്കള്‍: സബിത റാണി ( റിട്ട. എജിഎം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പരേതരായ സുജയ് കുമാര്‍, നന്ദലാല്‍. മരുമക്കള്‍ : കെ.ബി.രാജന് (റിട്ട. എ.ജി.എം.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) , പ്രിയ സുജയ്. സംസ്കാരം ഇന്ന് രാവിലെ 11ന് തൈക്കാട് ശാന്തി കാവടത്തില്‍.
National
ന്യൂഡൽഹി: കരസേനാ മുൻ മേധാവി ജനറൽ വിശ്വനാഥ് ശർമ (96) അന്തരിച്ചു. 1988 മുതൽ ഒരുവർഷം സേനയെ നയിച്ച ജനറൽ ശർമ 1965ൽ പാക്കിസ്ഥാനെതിരേയുള്ള യുദ്ധത്തിൽ മൗണ്ടൻ ബ്രിഗേഡിന്റ തലവനായിരുന്നു.
യുദ്ധമികവിന് 1977ൽ അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചു. 1984ൽ പരംവിശിഷ്ട സേവാ മെഡൽ പുരസ്കാരവും ലഭിച്ചു.
പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഉൾപ്പെടെ പ്രമുഖർ ജനറൽ ശർമയുടെ വിയോഗത്തിൽ അനുശോചിച്ചു.
Sports
മിലാന്: ഇതിഹാസ ഇറ്റാലിയന്‍ ഡിഫെന്‍ഡര്‍ ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. 1982ല്‍ ഇറ്റലി ഫിഫ ലോകകപ്പ് നേടിയപ്പോള്‍ ടീമിലെ നിര്‍ണായക താരമായിരുന്നു ഈ സെന്റര്‍ ഡിഫെന്‍ഡര്‍. 1994 ഫിഫ ലോകകപ്പില്‍ റണ്ണേഴ്സ് അപ്പും 1990ല്‍ മൂന്നാം സ്ഥാനവും നേടിയ ഇറ്റാലിയന്‍ ടീമിലുണ്ടായിരുന്നു.
ക്ലബ് കരിയറില്‍ എസി മിലാനുവേണ്ടി മാത്രമാണ് ബറേസി കളിച്ചത്. 1980- 90 കാലഘട്ടത്തില്‍ മിലാന്റെ ക്യാപ്റ്റനായിരുന്നു. മൂന്ന് യൂറോപ്യന്‍ കപ്പുകളും ആറ് ഇറ്റാലിയന്‍ ലീഗ് കിരീടങ്ങളും എസി മിലാന് സമ്മാനിച്ച നായകന് മണ്മറയുമ്പോള് ഒരു കാലഘട്ടത്തെ ഉരുക്കു പ്രതിരോധക്കോട്ടയുടെ സൗന്ദര്യംകൂടി അസ്തമിച്ചു.
പൗളൊ മാൾദീനി, മൗറോ ടാസോട്ടി, അലസാന്‍ഡ്രോ കോസ്റ്റാകുര്‍ട്ട എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഒരു കാലഘട്ടത്തില്‍ യൂറോപ്പിലെ എല്ലാ സ്ട്രൈക്കര്‍മാരും ഭയപ്പെട്ടിരുന്ന പ്രതിരോധനിര ബറേസി കെട്ടിപ്പടുത്തു.
ഇറ്റലിയുടെ ദേശീയ ടീമിനായി 81 മത്സരങ്ങളില്‍ പ്രതിരോധകോട്ട തീര്‍ത്ത ബറേസി ക്ലബ് കരിയറില്‍ 719 മത്സരങ്ങളില്‍ പന്ത് തട്ടി. രാജ്യാന്തര കരിയറില്‍ ഒരു ഗോളും ക്ലബ്ബിനായി 33 ഗോളും സ്വന്തമാക്കി. 1997ല്‍ പ്രഫഷണല്‍ ഫുട്ബോളില്‍നിന്നു വിരമിച്ചു.
1960 മേയില്‍ ലോംബാര്‍ഡിയില്‍ ജനിച്ച ഫ്രാന്ചിനോ ‘ഫ്രാങ്കോ' ബറേസി 1974ല്‍ എസി മിലാന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. 18-ാം വയസില്‍ ടീമിലെ സ്ഥിരം അംഗമായും 22-ാം വയസില്‍ ക്യാപ്റ്റനായും മാറി.
മികച്ച സാങ്കേതികത്തികവ്, എതിരാളികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവ്, ടാക്ലിംഗ് മികവ്, നേതൃപാടവം എന്നിവയാല്‍ ശ്രദ്ധിക്കപ്പെട്ടു. 20-ാം നൂറ്റാണ്ടിലെ മികച്ച 100 ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനത്തുണ്ടായിരുന്നു.
Kerala
തലശേരി: വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിലെ ദിവ്യകാരുണ്യ അടയാളം ആദ്യമായി ദർശിച്ച ഫാ. തോമസ് പതിക്കൽ (73) അന്തരിച്ചു. തലശേരി അതിരൂപതാംഗമാണ്. കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
സംസ്കാര ശുശ്രൂഷകൾ 24ന് രാവിലെ 10ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ.
വിളക്കന്നൂർ ഇടവകയിൽ വികാരിയായിരിക്കേ 2013 നവംബർ 13ന് വിശുദ്ധ കുർബാനയർപ്പിക്കുന്പോഴാണ് ഈശോയുടെ തിരുമുഖം തിരുവോസ്തിയിൽ തെളിഞ്ഞത്.
ഏറെ പഠനങ്ങൾക്കുശേഷം 2025 മാർച്ച് 19ന് ദിവ്യകാരുണ്യ പ്രതിഭാസം അസാധാരണസംഭവമായി പ്രഖ്യാപിക്കാൻ തടസമില്ലെന്ന് വത്തിക്കാൻ അറിയിക്കുകയും അതേവർഷം മേയ് 31ന് വിളക്കന്നൂർ പള്ളിയിൽ നടന്ന ചടങ്ങിൽ ദിവ്യകാരുണ്യ അടയാളത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തു.
1953 ഏപ്രിൽ 16ന് പാലാ രൂപതയിലെ കൊഴുവനാലിൽ പരേതരായ ജോൺ-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. തലശേരി അതിരൂപതയിലെ കിളിയന്തറയിലാണ് ഇപ്പോൾ കുടുംബാംഗങ്ങൾ താമസിക്കുന്നത്. 1978 മാർച്ച് 14ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
പേരാവൂർ, കൂരാച്ചുണ്ട്, ചെമ്പന്തൊട്ടി ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായി. ഊരകം, കൊട്ടോടി, പൊന്മല, ചെടിക്കുളം, പെരുമ്പുന്ന, മാട്ടറ, നെടുംപുറംചാൽ, ഓടന്തോട് എന്നീ ഇടവകകളിലും വികാരിയായി സേവനമനുഷ്ഠിച്ചു.
സഹോദരങ്ങൾ: ത്രേസ്യാമ്മ പള്ളിപ്പുറത്ത്, ജോൺ, ആന്റണി, പരേതരായ എലിസബത്ത്, സെബാസ്റ്റ്യൻ, മറിയം, ജോസഫ്, അന്നമ്മ.
നാളെ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ കിളിയന്തറയിലുള്ള ഭവനത്തിലും തുടർന്ന് രാത്രി ഏഴ് മുതൽ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
Kerala
രാജ്കോട്ട്/കൊച്ചി: ഗുജറാത്തിലെ രാജ്കോട്ട് സീറോമലബാര്‍ രൂപതയുടെ മുന്‍ ബിഷപ് മാര്‍ ഗ്രിഗറി കരോട്ടെന്പ്രേല് സിഎംഐ (93) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.17ന് രാജ്കോട്ടിലെ സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസിലായിരുന്നു അന്ത്യം.
ദീര്‍ഘകാലമായി ഇവിടെ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് രാജ്കോട്ട് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ (പ്രേം മന്ദിര്‍) നടക്കും. രാജ്കോട്ടിന്റെ രണ്ടാമത്തെ മെത്രാനായ ഇദ്ദേഹം 27 വര്‍ഷം രൂപതയെ നയിച്ചു.
പാലാ രൂപതയിലെ ഈരാറ്റുപേട്ട ചെമ്മലമറ്റം കരോട്ടെ ന്പ്രേല് ദേവസ്യ-റോസമ്മ ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനായി 1933 മേയ് ആറിനാണ് മാര്‍ ഗ്രിഗറിയുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സിഎംഐ കൊച്ചി തിരുഹൃദയ പ്രൊവിന്‍സില്‍ ചേര്‍ന്നു. 1963 മേയ് 17ന് പൗരോഹിത്യം സ്വീകരിച്ചു.
Kerala
കൊച്ചി: സീറോ മലബാർ സഭയുടെ രാജ്കോട്ട് രൂപത മുൻ അധ്യക്ഷൻ മാർ ഗ്രിഗറി കരോട്ടമ്പ്രേൽ (93) കാലംചെയ്തു. സിഎംഐ സന്യാസസമൂഹാംഗമാണ്.
ഇന്ന് ഉച്ചയ്ക്ക് 12.17നു രാജ്കോട്ടിലെ സിഎംഐ സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
1933 മേയ് ആറിനു പാലാ ചെമ്മലമറ്റം ഇടവകയിൽ ജനിച്ച ബിഷപ് ഗ്രിഗറി, 1963 മേയ് 17നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1983 ഏപ്രിൽ 24നു മെത്രാനായി അഭിഷിക്തനായി. 2010 ജൂണിൽ രൂപതയുടെ ചുമതലകളിൽ നിന്നു വിരമിച്ചശേഷം, രാജ്കോട്ടിലെ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ദൈവശാസ്ത്ര പണ്ഡിതനായിരുന്നു ബിഷപ് ഗ്രിഗറി കരോട്ടമ്പ്രേൽ.
National
ബംഗളുരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവ ഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു. ശ്വാസതടസം മൂലം ബുധനാഴ്ച ബംഗളൂരു ഓൾഡ് എയർപോർട്ട് റോഡിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.
ദേവഗൗഡ, മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെ അടുത്ത ബന്ധുക്കൾ മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.
1954 ലായിരുന്നു ദേവഗൗഡയുമായുള്ള വിവാഹം. 2001ൽ ബന്ധുവായ ലോകേഷ് നടത്തിയ ആസിഡ് ആക്രമണത്തിൽ ചെന്നമ്മയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
ഭർത്താവും മക്കളും ഉൾപ്പെടെ കുടുംബം രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്നുവെങ്കിലും പൊതുവേദികളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന പ്രകൃതമായിരുന്നു ചെന്നമ്മയുടേത്. എച്ച്.ഡി. രേവണ്ണ (എംഎല്‍എ), എച്ച്.ഡി. ബാലകൃഷ്ണഗൗഡ, എച്ച്.ഡി. രമേശ്, അനസൂയ, ശൈലജ എന്നിവരാണ് മറ്റു മക്കള്‍.
International
വെല്ലിംഗ്ടൺ: ജുറാസിക്ക് പാർക് സിനിമകളിൽ ഡൈനോസർ ഗവേഷകനായ ഡോ. അലൻ ഗ്രാന്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ന്യൂസിലൻഡ് നടൻ സാം നീൽ (78) അന്തരിച്ചു. അപ്രതീക്ഷിത മരണമായിരുന്നുവെന്നു കുടുംബം പറഞ്ഞു.
ദീർഘകാലത്തെ ചികിത്സയ്ക്കുശേഷം രക്താർബുദത്തിൽനിന്നു മുക്തനായെന്ന് അദ്ദേഹം ഏപ്രിലിൽ അറിയിച്ചിരുന്നു. അർബുദം മൂലമല്ല മരണമെന്നു കുടുംബം വ്യക്തമാക്കി.
പലതരം വേഷങ്ങൾ കയ്യടക്കത്തോടെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള നടനായിരുന്നു നീൽ എന്നാണു വിമർശകർ വിലയിരുത്തുന്നത്.
സ്കൂൾ കാലത്ത് നാടകങ്ങളിൽ അഭിനയിച്ചാണ് തുടക്കം. അന്‍പതിലധികം സിനിമകളിൽ വേഷം ലഭിച്ചു. ദ പിയാനോ (1993), ഈവിൾ ഏഞ്ചൽസ് (1998), ദ ഹണ്ട് ഫോർ റെഡ് ഒക്ടോബർ (1990) തുടങ്ങിയവ പ്രധാന ഹോളിവുഡ് സിനിമകളാണ്.
NRI
സൗത്ത് കരോലിന: അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രമുഖനായ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർ ലിൻഡ്സി ഗ്രഹാം (71) അന്തരിച്ചു. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
സൗത്ത് കരോലിനയിൽ നിന്നുള്ള സെനറ്ററായ അദ്ദേഹം വാഷിംഗ്ടണിലും സ്വന്തം സംസ്ഥാനത്തും ദീർഘകാലമായി റിപ്പബ്ലിക്കൻ രാഷ്ട്രീയത്തിന്റെ മുൻനിര മുഖമായിരുന്നു.
സെനറ്റ് ബഡ്ജറ്റ് കമ്മിറ്റി ചെയർമാനായിരുന്ന ലിൻഡ്സി ഗ്രഹാം, അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായി കൂടിയായിരുന്നു. 1994-ൽ ജനപ്രതിനിധി സഭയിലേക്കും 2002-ൽ സെനറ്റിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള നിർണായക നീക്കങ്ങളിൽ ഗ്രഹാം പ്രധാന പങ്കുവഹിച്ചു. വിദേശനയങ്ങളിലും ദേശീയ സുരക്ഷാ വിഷയങ്ങളിലും ശക്തമായ നിലപാടുകളിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തുടങ്ങിയ പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നയങ്ങളെ ശക്തമായി പിന്തുണച്ചിരുന്ന സെനറ്റർ ലിൻഡ്സെ ഗ്രഹാം (71) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ അസുഖമാണു മരണകാരണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
സൗത്ത് കരോളൈനയിലെ സെനറ്ററായിരുന്ന ഗ്രഹാം ഇസ്രയേലിനെയും റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നെയും ശക്തമായി പിന്തുണച്ചിരുന്നു. വെള്ളിയാഴ്ച യുക്രെയ്നിലെത്തി പ്രസിഡന്റ് സെലൻസ്കിയുമായി കുടിക്കാഴ്ച നടത്തി മടങ്ങിയെത്തിയതിനു പിന്നാലെയാണ് മരണം. യുക്രെയ്ൻ യാത്രയ്ക്കു മുന്‍പ് അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല.
ആദ്യകാലത്ത് ട്രംപുമായി ഭിന്നതയിലായിരുന്ന ഗ്രഹാം പിന്നീട് അദ്ദേഹത്തിന്റെ നയങ്ങളെ ശക്തമായി പിന്തുണയ്ക്കാൻ തുടങ്ങി. റഷ്യൻ ഉപരോധവുമായി ബന്ധപ്പെട്ട പുതിയ നിയമ നിർമാണത്തിലായിരുന്നു ഗ്രഹാം എന്നു റിപ്പോർട്ടുണ്ട്.
ഗ്രഹാമിന്റെ വിയോഗത്തിൽ ട്രംപ്, സെലൻസ്കി, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Kerala
കോട്ടയം: മലയാള സിനിമയിൽ പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ രാജശേഖരൻ അന്തരിച്ചു. കോട്ടയം ചിങ്ങവനത്തെ വസതിയിലായിരുന്നു അന്ത്യം.
മലയാളത്തിൽ കൂടുതൽ പോലീസ് വേഷമണിഞ്ഞ നടന്മാരിൽ ഒരാളെന്ന നിലയിൽ എസ്ഐ രാജശേഖരൻ എന്നാണ് അദ്ദേഹം സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്. വില്ലൻ വേഷങ്ങളിലും പോലീസ് വേഷങ്ങളിലുമാണ് അദ്ദേഹം തിളങ്ങിയത്.
ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യംകൂടിയായിരുന്നു രാജശേഖരൻ. ചലച്ചിത്രമേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേർ രാജശേഖരൻ ആദരാഞ്ജലിയർപ്പിച്ചു.
International
ദോഹ: ഖത്തറിന്റെ മുൻ അമീർ ഷേഖ് ഹമദ് ബിൻ ഖലീഫ അൽ താനി (74) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഖത്തർ അമീരി ദിവാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്.
1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. 2013-ൽ തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ഷേഖ് തമീം ബിൻ ഹമദ് അൽ താനിക്ക് അധികാരം കൈമാറി ചരിത്രപരമായ ദൗത്യം നടത്തിയിരുന്നു.
ആധുനിക ഖത്തറിന്റെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഖത്തർ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയത്. അൽ ജസീറ ടിവി നെറ്റ്വർക്ക് സ്ഥാപിതമായതും. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തർ നേടിയെടുത്തതുമെല്ലാം ഷേഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ഭരണകാലത്താണ്.
Kerala
ചവറ: മലയാള നാടകരംഗത്തെ ശ്രദ്ധേയനായ നടനും സംവിധായകനും ഗാനരചയിതാവും നിര്‍മാതാവുമായ ചവറ തേവലക്കര തൂലികയില്‍ ടി. കെ. ഗോപിനാഥക്കുറുപ്പ് എന്ന ബേബി കുട്ടന് തൂലിക(80) അന്തരിച്ചു.
സംസ്കാരം ഇന്ന് മൂന്നിന് തേവലക്കരയിലെ വീട്ടുവളപ്പില്‍. തൂലിക എന്ന നാമത്തില്‍ നാടക ഗ്രൂപ്പ് ഉണ്ടായിരുന്ന ബേബികുട്ടൻ വിദേശ രാജ്യങ്ങളിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.
തകഴി ശിവശങ്കരപ്പിള്ളയുടെ "ചെമ്മീന്‍' നോവല്‍ നേരിട്ട് കൈപ്പറ്റി, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നാടകമാക്കി ആദ്യമായി അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത നാടകസമിതികള്ക്കായി എഴുപതിലധികം നാടകങ്ങള്‍ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്, ഗാന്ധിഭവന് കലാപുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: രമാദേവി. മക്കള്‍: രാജേഷ് ജി, രഞ്ജിഷ് ടി. ജി, ശ്രീലക്ഷ്മി. മരുമക്കള്‍ : മധുശ്രീ, അഞ്ജു, ശ്രീഹരി.
National
ചെന്നൈ: ദേശീയ അവാർഡ് ജേതാവും പ്രശസ്ത ഛായഗ്രാഹകനുമായ ആർ. ചെഴിയൻ അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെയാണ് അന്തരിച്ചത്.
‘കല്ലൂരി’, ‘തെന്മേര്ക്ക് പരുവക്കാറ്റ’, ‘പരദേശി’, ‘ജോക്കര്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങൾക്ക് കാമറ കൈകാര്യം ചെയ്തിട്ടുണ്ട്. സംവിധായകന്, എഴുത്തുകാരന്, ഗാനരചയിതാവ് എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
ചെഴിയന്‍ സംവിധാനം ചെയ്ത ‘ടു ലെറ്റ്’ എന്ന ചിത്രം 2018ലെ മികച്ച തമിഴ് ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും മാതാവും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ കല്ലറ സരസമ്മ(86) അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് കല്ലറയിലെ വസതിയില്‍. പരേതനായ കുഞ്ഞന്‍ നായരാണ് ഭര്‍ത്താവ്.
മക്കള്‍: അംബിക നായര്‍, മല്ലിക നായര്‍, ഉദയചന്ദ്രിക നായര്‍ (രാധ), മല്ലികാര്‍ജുന്‍ നായര്‍, സുരേഷ് നായര്‍. മരുമക്കള്‍: ശ്രീകുമാര്‍, രാജശേഖരന് നായര്‍, പാര്‍വതി നായര്‍, പ്രജി നായര്‍.